ഇന്ത്യയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ടീമിനെയും ക്യാപ്റ്റൻ സൽമാൻ അലി ആഘയെയും ക്രൂരമായി ട്രോളി മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദ്രിനാഥ്. ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനത്തെ പ്രശംസിക്കുന്നതിനിടയിലാണ് പാക് ടീമിന്റെ നിലവാരമില്ലായ്മയെ ബദ്രിനാഥ് പരിഹസിച്ചത്.
ഇഷാൻ കിഷൻ വേറെ ലെവൽ:
"ആദ്യം ടീമിൽ പോലുമില്ലാതിരുന്ന ഒരു താരം, ഇത്രയും പ്രയാസകരമായ ഒരു പിച്ചിൽ വന്ന് ഇങ്ങനെയൊരു ഇന്നിംഗ്‌സ് കളിച്ചത് വിശ്വസിക്കാനാവില്ല. പാകിസ്ഥാൻ ടീമിന് മൊത്തത്തിൽ ഇഷാൻ കിഷന്റെ വ്യക്തിഗത സ്കോറിന് (77) അടുത്തെങ്കിലും സ്കോർ സാധിക്കുമോ എന്ന് ഞാൻ ഒരു ഘട്ടത്തിൽ സംശയിച്ചിരുന്നു. അത്രയും മികച്ച സ്കില്ലാണ് ഇഷാൻ പുറത്തെടുത്തത്," ബദ്രിനാഥ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

സ്കൂൾ കുട്ടികളുടെ ക്യാപ്റ്റൻസി:
പാക് നായകൻ സൽമാൻ അലി ആഘയുടെ തീരുമാനങ്ങളെയും ബദ്രിനാഥ് വിമർശിച്ചു. "സൽമാൻ ആഘയുടെ ക്യാപ്റ്റൻസി സ്കൂൾ കുട്ടികളുടെ നിലവാരത്തിലായിരുന്നു. രണ്ട് ഇടംകൈയ്യൻ ബാറ്റർമാർ ക്രീസിൽ നിൽക്കുമ്പോൾ ഷദാബ് ഖാനെ ബൗൾ ചെയ്യാൻ വിളിച്ചത് എന്തിനാണ്? ആദ്യ 10 ഓവറിൽ ഇന്ത്യ തകർത്തടിക്കുമ്പോൾ ഉസ്മാൻ താരീഖിനെ ബൗളിംഗിൽ കൊണ്ടുവന്നില്ല. ഒട്ടും പ്ലാനിംഗ് ഇല്ലാത്ത ക്യാപ്റ്റൻസിയായിരുന്നു അത്," ബദ്രിനാഥ് കുറ്റപ്പെടുത്തി.
സ്പിന്നർമാർ വെറും ബ്രെയിൻ വാഷ്:
പാകിസ്ഥാന്റെ സ്പിൻ നിരയെക്കുറിച്ചുള്ള പബ്ലിസിറ്റി വെറും പൊള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ത്യൻ താരങ്ങൾക്ക് സ്പിൻ കളിക്കാൻ അറിയില്ലെന്ന ധാരണയിലാണ് അവർ നാല് സ്പിന്നർമാരുമായി ഇറങ്ങിയത്. ടെസ്റ്റിൽ ഒരുപക്ഷേ ഇന്ത്യ പതറുന്നുണ്ടാകാം, പക്ഷേ ടി20-യിൽ സ്പിന്നിനെ എങ്ങനെ നേരിടണമെന്ന് അവർ കാണിച്ചുതന്നു. ഉസ്മാൻ താരീഖിന്റെ ബൗളിംഗ് ആക്ഷനൊക്കെ വെറും 'ബ്രെയിൻ വാഷ്' ആണ്. പാക് സ്പിന്നർമാർ ഓവർറേറ്റഡ് ആണെന്ന് ഇതോടെ തെളിഞ്ഞു," ബദ്രിനാഥ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ടി20 ലോകകപ്പിൽ നടന്ന ഇന്ത്യ പാക് പോരാട്ടത്തിൽ ആധികാരികമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇഷാൻ കിഷന്റെ മികച്ച ബാറ്റിങ് പ്രകടനത്തിന്റെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ 175 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. 77 റണഅസെടുത്ത ഇഷാനും 32 റൺസെടുത്ത നായകൻ സൂര്യകുമാർ യാദവും 27 റൺസെടുത്ത ശിവം ദൂബെയും ഇന്ത്യയുടെ സ്കോർ കാർഡിന് കരുത്തേകി. പാകിസ്ഥാന് വേണ്ടി സിയം അയൂബ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സ്റ്റാർ ബൗളർ ഉസ്മാൻ താരിക്, ഷഹീൻ അഫ്രീദി, സൽമാൻ അലി ആഘ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് തുടക്കത്തിലേ പിഴച്ചു. ആദ്യ ഓവറിൽ തന്നെ സഹിബ്സാദാ ഫർഹാൻ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പിന്നീട് രണ്ടാം ഓവറിൽ ബുംറ രണ്ട് വിക്കറ്റുകൾ കൂടി കൊയ്തതോടെ പാകിസ്ഥാന്റെ കാര്യത്തിൽ ഏകദേശം തീരുമാനമായി. 44 റൺസെടുത്ത ഉസ്മാൻ ഖാൻ മാത്രമാണ് പാക് നിരയിൽ ഒന്ന് പിടിച്ച് നിൽക്കാനെങ്കിലും ശ്രമിച്ചത്. ഇന്ത്യക്കായി ഹർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി, ജസ്പ്രിത് ബുംറ, അക്സർ പട്ടേൽ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവ്, തിലക് വർമ്മ എന്നിവർ ഓരോ വിക്കറ്റും നേടി.