ഐപിഎൽ 2026ന്റെ തുടക്കത്തിൽ ആരെയും അതിശയിപ്പിക്കുന്ന രീതതിയിലുള്ള പ്രകടനം കാഴ്ചവെച്ച് മുന്നേറിയ ടീമാണ് പഞ്ചാബ് കിങ്സ്. തുടക്കത്തിലെ ഏഴ് മത്സരങ്ങളിൽ ഒരെണ്ണം മഴ കൊണ്ടുപോയപ്പോൾ ബാക്കിയുള്ള ആറിലും അപരാചിതരായി പഞ്ചാബ് ജൈത്രയാത്ര തുടർന്നിരുന്നു. രാജസ്ഥാൻ റോയൽസുമായുള്ള അവരുടെ എട്ടാം മത്സരം വരെ അവർ തോൽവി അറിഞ്ഞിട്ടില്ല. എന്നാൽ അവിടുന്നിങ്ങോട്ട് പിന്നീട് അവർ ജയമെന്തെന്ന് അറിഞ്ഞിട്ടേയില്ല. തുടർച്ചയായ അഞ്ച് മത്സരങ്ങളിലാണ് പഞ്ചാബ് പരാജയര രുചി അറിഞ്ഞിരിക്കുന്നത്.
പഞ്ചാബ് കിംഗ്‌സിന്റെ ഈ സീസണിലെ പ്രകടനം അങ്ങേയറ്റം നിരാശാജനകമാണെന്ന് വിലയിരുത്തിയ ബദരീനാഥ്, ടീമിന്റെ പരാജയത്തിന് കാരണം സാങ്കേതിക തികവോ കോച്ചിംഗോ അല്ലെന്ന് വ്യക്തമാക്കി. ഫീൽഡിംഗിലെ അവിശ്വസനീയമായ വീഴ്ചകളെയും താരങ്ങളുടെ മാനസികാവസ്ഥയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

ഫലത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ കളി മറക്കുന്നു
സ്റ്റാർ സ്പോർട്സിനോട് സംസാരിക്കവെ ബദരീനാഥ് പറഞ്ഞത് ഇങ്ങനെ: "പ്ലേ ഓഫ് യോഗ്യത നേടാൻ ഇനി ഒന്നോ രണ്ടോ മത്സരങ്ങൾ കൂടി മതി എന്ന് നിങ്ങൾ ചിന്തിക്കുമ്പോൾ, നിങ്ങളുടെ ശ്രദ്ധ പന്തിൽ നിന്ന് ഫലത്തിലേക്ക് മാറും. അവിടെ നിന്നാണ് സമ്മർദ്ദം തുടങ്ങുന്നത്. ഇത് ടെക്‌നിക്കിന്റെയോ കോച്ചിംഗിന്റെയോ പ്രശ്നമല്ല. സമ്മർദ്ദം എന്നത് ഈ കളിയുടെ ഭാഗമാണ്. അത് കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, നിങ്ങൾ ഐപിഎൽ കളിക്കാൻ പാടില്ല."
20 ക്യാച്ചുകൾ! റിക്കി പോണ്ടിംഗ് എന്ത് ചെയ്യും?
ഫീൽഡിംഗിലെ മോശം റെക്കോർഡിനെ അദ്ദേഹം കണക്കുകൾ സഹിതം പരിഹസിച്ചു. "കഴിഞ്ഞ 3-4 മത്സരങ്ങൾക്കിടയിൽ മാത്രം അവർ ഏകദേശം 20 ക്യാച്ചുകൾ കൈവിട്ടു. ഒരു മുഴുവൻ സീസണിൽ പോലും വരാൻ പാടില്ലാത്ത അത്ര വലിയ സംഖ്യയാണിത്. ഇതിൽ 90 ശതമാനവും ലളിതമായ ക്യാച്ചുകളായിരുന്നു. ഇത്തരം റെഗുലേഷൻ ക്യാച്ചുകൾ ഈ നിലവാരത്തിൽ എടുക്കുക തന്നെ വേണം. താരങ്ങൾ ക്യാച്ച് കൈവിടുമ്പോൾ റിക്കി പോണ്ടിംഗിനോ മറ്റാർക്കെങ്കിലുമോ ഒന്നും ചെയ്യാൻ കഴിയില്ല," ബദരീനാഥ് കൂട്ടിച്ചേർത്തു.
ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് നിരയിൽ യുസ്‌വേന്ദ്ര ചഹലിനെപ്പോലെയുള്ള സീനിയർ താരങ്ങൾ വിക്കറ്റുകൾക്കായി പരിശ്രമിക്കുമ്പോഴും, ഫീൽഡർമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം പിഴവുകൾ ടീമിനെ തകർക്കുകയാണ്. സെവാഗ് നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ, പഞ്ചാബ് രക്ഷപെടാൻ ഇനിയൊരു അത്ഭുതം തന്നെ സംഭവിക്കണം.
കഴിഞ്ഞ ദിവസം മുംബൈയ്ക്കെതിരെ നടന്ന മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 200 റൺസാണ് പഞ്ചാബ് അടിച്ച് കൂട്ടിയത്. എന്നിട്ടും ആ സ്കോർ ഡിഫൻഡ് ചെയ്യാൻ അവർക്ക് സാധിക്കാതെ പോയി. ഒരു പന്ത് ശേഷിക്കെ മുംബൈ ഇന്ത്യൻസ് ആ റൺമല മറികടന്നു. വെറും 33 പന്തുകളിൽ നിന്നും 75 റൺസെടുത്ത തിലക് വർമ്മയാണ് മുംബൈയുടെ വിജയശിൽപി. തുടക്കത്തിൽ റയാൻ റിക്കൽട്ടണിന്റെ വെടിക്കെട്ട് ബാറ്റിങ്ങും മുംബൈ ചേസിൽ ഗുണം ചെയ്തു.