സ്മിത്തിന്റെ അവിസ്മരണീയ ബാറ്റിങ്ങാണ് നാലാം ആഷസില്‍ പിടിമുറുക്കാന്‍ ഓസ്‌ട്രേലിയയെ സഹായിച്ചത്. ഹെഡിങ്‌ലിയില്‍ നടന്ന മൂന്നാം ആഷസ് ടെസ്റ്റിലൊഴികെ പരമ്പരയിലെ മറ്റു മൂന്നു മത്സരങ്ങളിലും സ്മിത്തിന്റെ പ്രകടനം പ്രശംസനീയം. ലോര്‍ഡ്‌സില്‍ ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ പരുക്കേറ്റതിനെ തുടര്‍ന്നാണ് ഹെഡിങ്‌ലി ടെസ്റ്റ് സ്മിത്തിന് നഷ്ടമായത്. ഈ വര്‍ഷത്തെ ആഷസ് പരമ്പരയില്‍ ഇതുവരെ 671 റണ്‍സ് താരം നേടിക്കഴിഞ്ഞു. ബാറ്റിങ് ശരാശരിയാകട്ടെ 134.2 റണ്‍സും.
ഓവലില്‍ ഈ പ്രകടനം തുടരുകയാണെങ്കില്‍ ക്രിക്കറ്റ് ഇതിഹാസം സര്‍ ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ് സ്മിത്ത് തകര്‍ക്കാനുള്ള സാധ്യതയേറെ. ആഷസ് ചരിത്രത്തില്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം ഡോണ്‍ ബ്രാഡ്മാനാണ്. 1930 -ലെ ആഷസ് പരമ്പരയില്‍ ഓസ്‌ട്രേലിയക്കായി 974 റണ്‍സ് ബ്രാഡ്മാന്‍ അടിച്ചെടുത്തിരുന്നു. ഇപ്പോള്‍ 89 വര്‍ഷം പഴക്കമുള്ള ഈ റെക്കോര്‍ഡാണ് സ്മിത്തിന് കയ്യെത്തും അകത്തുള്ളത്.
അവസാന ടെസ്റ്റില്‍ സ്റ്റീവ് സ്മിത്തിന് ഈ റെക്കോര്‍ഡ് സ്വന്തം പേരിലാക്കാന്‍ 304 റണ്‍സ് വേണം. ഇതുവരെയുള്ള പ്രകടനം വിലയിരുത്തിയാല്‍ മുന്നൂറ് റണ്‍സിന് മുകളില്‍ വ്യക്തിഗതമായി സ്‌കോര്‍ ചെയ്യാന്‍ സ്മിത്തിന് കഴിയും. 144, 142, 92, 211, 82 എന്നിങ്ങനെയാണ് ആഷസ് പരമ്പരയില്‍ താരത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡ്. ഇന്നാരംഭിക്കുന്ന ഓവല്‍ ടെസ്റ്റില്‍ രണ്ടു ഇന്നിങ്‌സുകളില്‍ നിന്നും 304 റണ്‍സ് നേടാനായാല്‍ റെക്കോര്‍ഡ് പുസ്തകത്തില്‍ സ്റ്റീവ് സ്മിത്തും രാജകീയമായി പേരു കുറിക്കും.
നിലവില്‍ ലോക ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ സ്റ്റീവ് സ്മിത്താണ് ഒന്നാമന്‍. വിരാട് കോലിക്കും മുകളില്‍ സ്ഥാനമുറുപ്പിക്കാന്‍ ആഷസിലെ പ്രകടനം സ്മിത്തിനെ സഹായിച്ചു. സ്മിത്തിനൊപ്പം ഓസീസ് ബൗളര്‍മാരും കളത്തില്‍ മികവുറ്റ പ്രകടനമാണ് നടത്തിവരുന്നത്.
ഞാന്‍ മാത്രമല്ല കുറ്റക്കാരന്‍, തീരുമാനത്തില്‍ ഇവരും പങ്കാളികള്‍ — തുറന്നടിച്ച് സഞ്ജയ് ബാംഗര്‍
നാലാം ടെസ്റ്റില്‍ 383 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇംഗ്ലീഷ് പടയെ 197 റണ്‍സിന് എറിഞ്ഞുവീഴ്ത്താന്‍ പാറ്റ് കമ്മിന്‍സ് നയിച്ച ബൗളിങ് നിരയ്ക്കായി. 2001 -ന് ശേഷം ഇതുവരെ ഇംഗ്ലീഷ് മണ്ണില്‍ ഓസ്‌ട്രേലിയ ആഷസ് പരമ്പര ജയിച്ചിട്ടില്ല. ഓവലില്‍ ജയിക്കാനോ, സമനില പിടിക്കാനോ സാധിച്ചാല്‍ ഈ ആക്ഷേപം കൂടി കംഗാരുക്കള്‍ മായ്ച്ചു കളയും.