വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പും ടീം ഇന്ത്യയും- ഇതുവരെ നയിച്ച ക്യാപ്റ്റന്‍മാര്‍, കോലി ഏഴാമത്തെ നായകന്‍

വെങ്കിട്ടരാഘവാണ് ആദ്യ ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത്

ക്രിക്കറ്റിന്റെ ഏറ്റവും വലിയ വേദിയായ ഐസിസിയുടെ ലോകകപ്പില്‍ സ്വന്തം രാജ്യത്തെ നയിക്കുകയെന്നത് ഓരോ ക്രിക്കറ്ററുടെയും സ്വപ്‌നമാണ്. എന്നാല്‍ ഇവരില്‍ വളരെ ചുരുക്കം പേരുടെ സ്വപ്‌നം മാത്രമേ പൂവണിയാറുള്ളൂ. കാരണം നാലു വര്‍ഷത്തിനിടെ നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ തന്നെ ചിലപ്പോള്‍ ഒരു ക്യാപ്റ്റന്‍ തന്നെയായിരിക്കും രണ്ടോ, മൂന്നു എഡിഷനുകളില്‍ ടീമിനെ നയിക്കുക.

ടീം ഇന്ത്യയിലേക്കു വന്നാല്‍ ഇതുവരെ വെറും ഏഴു പേര്‍ക്കു മാത്രമേ ലോകകപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ. ഇവരില്‍ കപില്‍ ദേവ്, എംഎസ് ധോണിക്കു ലോകകപ്പില്‍ മുത്തമിടാനുള്ള സുവര്‍ണാവസരം ലഭിക്കുകയും ചെയ്തു. ഇതുവരെ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ച ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്നു നമുക്ക് നോക്കാം.

ശ്രീനിവാസ് വെങ്കിട്ടരാഘവന്‍ (1975, 79 ലോകകപ്പുകള്‍)

ശ്രീനിവാസ് വെങ്കിട്ടരാഘവന്‍ (1975, 79 ലോകകപ്പുകള്‍)

1975ലെ പ്രഥമ ലോകകപ്പിലും നാലു വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന രണ്ടാമത്തെ ലോകകപ്പിലും ഇന്ത്യയെ നയിക്കാന്‍ ഭാഗ്യമുണ്ടായത് തമിഴ്‌നാട്ടുകാരനായ ശ്രീനിവാസ് വെങ്കിട്ടരാഘവനായിരുന്നു. ഓഫ് സ്പിന്നര്‍ കൂടിയായിരുന്ന അദ്ദേഹത്തിനു കീഴില്‍ ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനം ദയനീയമായിരുന്നുവെന്നു തന്നെ പറയാം. പ്രഥമ എഡിഷനില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരേയായിരുന്നു ഇത്. ഇംഗ്ലണ്ട് (202 റണ്‍സ്), ന്യൂസിലാന്‍ഡ് (നാലു വിക്കറ്റ്) എന്നിവരോട് ഇന്ത്യ പപരാജയപ്പെട്ടു.
1979ലെ അടുത്ത ലോകകപ്പില്‍ ഒരു മല്‍സരം പോലും ജയിക്കാനാവാതെ നാണംകെട്ടാണ് ഇന്ത്യ പുറത്തായത്. വെസ്റ്റ് ഇന്‍ഡീസ് (9 വിക്കറ്റ്), ന്യൂസിലാന്‍ഡ് (8 വിക്കറ്റ്), ശ്രീലങ്ക (47 റണ്‍സ്)എന്നിവരോട് ഇന്ത്യ തോല്‍വിയേറ്റുവാങ്ങി.

കപില്‍ ദേവ് (1983, 87)

കപില്‍ ദേവ് (1983, 87)

ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവിനു കീഴില്‍ രണ്ടു ലോകകപ്പുകളാണ് ഇന്ത്യ കളിച്ചത്. ആദ്യ ലോകകപ്പില്‍ തന്നെ ഇന്ത്യയെ ജേതാക്കളാക്കി കപിലും കൂട്ടരും ലോകത്തെ ഞെട്ടിച്ചു. ഹാട്രിക് ലോക കിരീടം തേടിയെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ ലോര്‍ഡ്‌സില്‍ നടന്ന ഫൈനലില്‍ മലര്‍ത്തിയടിച്ചാണ് കപിലിന്റെ ചെകുത്താന്‍മാര്‍ ലോകത്തിന്റെ നെറുകയിലെത്തിയത്.
ഇതോടെ 87ലെ അടുത്ത ലോകകപ്പിലും കപിലിനു തന്നെ ഇന്ത്യ ദൗത്യം നല്‍കി. പക്ഷെ ഇത്തവണ ഇന്ത്യക്കു കിരീടം നിലനിര്‍ത്താനായില്ല. ഗ്രഹാം ഗൂച്ചിന്റെ ഇംഗ്ലണ്ടിനോടു ഇന്ത്യ സെമി ഫൈനലില്‍ തോറ്റ് പുറത്താവുകയായിരുന്നു.

മുഹമ്മദ് അസ്ഹറുദ്ദീന്‍ (1992, 96, 99)

മുഹമ്മദ് അസ്ഹറുദ്ദീന്‍ (1992, 96, 99)

ഇന്ത്യയെ മൂന്നു ലോകകപ്പുകളില്‍ നയിക്കാന്‍ ഭാഗ്യമുണ്ടായ ഏക താരമാണ് മുന്‍ സൂപ്പര്‍ താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. 1992ലെ ലോകകപ്പില്‍ അസ്ഹറിനു കീഴില്‍ ഇന്ത്യ തീര്‍ത്തും നിരാശപ്പെടുത്തി. എട്ടു മല്‍സരങ്ങള്‍ കളിച്ച ഇന്ത്യക്കു വെറും രണ്ടെണ്ണത്തിലാണ് ജയിക്കാനായത്. നോക്കട്ട് റൗണ്ടിലെത്താതെ ടീം പുറത്താവുകയും ചെയ്തു.
1996ലെ ലോകകപ്പില്‍ കൂടുതല്‍ മികച്ച പ്രകടനം ഇന്ത്യ കാഴ്ചവച്ചു. അന്നു സെമി ഫൈനല്‍ വരെയെത്താന്‍ അസ്ഹറിനും കൂട്ടര്‍ക്കും കഴിഞ്ഞു. സെമിയില്‍ ശ്രീലങ്കയോട് ഇന്ത്യ തോല്‍ക്കുകയായിരുന്നു. ബാറ്റിങ് പ്രകടനങ്ങളുടെ പേരിലാണ് അന്നു ടീം കൈയടി വാങ്ങിയത്.
1999ലെ ലോകകപ്പില്‍ ഇന്ത്യക്കു മികച്ച പ്രകടനം നടത്താനായില്ല. സൂപ്പര്‍ സിക്‌സില്‍ ഇന്ത്യക്കു കാലിടറുകയായിരുന്നു. അസ്ഹര്‍ ക്യാപ്റ്റനായിരിക്കെയാണ് ഒത്തുകളി ആരോപണമുള്‍പ്പെടെ ഒരുപാട് വിവാദങ്ങളിലൂടെ ഇന്ത്യക്കു കടന്നു പോവേണ്ടി വന്നത്.

സൗരവ് ഗാംഗുലി (2003)

സൗരവ് ഗാംഗുലി (2003)

കപിലിനു ശേഷം ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച ക്യാപ്റ്റനെന്ന ചൂണ്ടിക്കാണിക്കപ്പെടുന്ന സൗരവ് ഗാംഗുലിയാണ് 2003ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ടീമിനെ നയിച്ചത്. മിന്നുന്ന പ്രകടനമായിരുന്നു ദാദയ്ക്കു കീഴില്‍ ഇന്ത്യ പുറത്തെടുത്തത്.
ടൂര്‍ണമെന്റിലെ തുടക്കം മോശമായിരുന്നെങ്കിലും തുടര്‍ച്ചയായി ഒമ്പത് കളികളില്‍ വെന്നിക്കൊടി പാറിച്ച് ഗാംഗുലിയുടെ ടീം ഫൈനല്‍ വരെയെത്തി. എന്നാല്‍ ഫൈനലില്‍ ഓസ്‌ട്രേലിയയുടെ സമഗ്രാധിപത്യത്തിനു മുന്നില്‍ ഇന്ത്യ തല കുനിക്കുകയായിരുന്നു.

രാഹുല്‍ ദ്രാവിഡ് (2007)

രാഹുല്‍ ദ്രാവിഡ് (2007)

2007ലെ ലോകകപ്പില്‍ ഇതിഹാസ ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡിനു കീഴിലാണ് ഇന്ത്യ കളിച്ചത്. കിരീട ഫേവറിറ്റുകളെന്ന തലയെടുപ്പുമായെത്തിയ ഇന്ത്യ പക്ഷെ ടൂര്‍ണമെന്റില്‍ ദുരന്തമായി മാറി. പ്രാഥമിക റൗണ്ടില്‍ തന്നെ തോറ്റു പുറത്താവാനായിരുന്നു ഇന്ത്യയുടെ വിധി.
ഇന്ത്യ ഇത്രയേറെ പഴികേട്ട മറ്റൊരു ലോകകപ്പ് തന്നെയുണ്ടായിട്ടില്ല. കാരണം ഇതിഹാസങ്ങളുടെ വലിയൊരു നര തന്നെ അന്നു ഇന്ത്യക്കുണ്ടായിരുന്നു. രോഷാകുലരായ ആരാധകര്‍ ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായതിനു പിന്നാലെ പല താരങ്ങളുടെയും വീടിനു നേരെ ആക്രമണമഴിച്ചു വിടുക പോലും ചെയ്തു. ഗ്രൂപ്പുതലത്തില്‍ കുഞ്ഞന്‍മാരായ ബെര്‍മൂഡയ്‌ക്കെതിരേയുള്ള ഒരേയൊരു മല്‍സരം മാത്രമാണ് ഇന്ത്യക്കു ജയിക്കാനായത്. ബംഗ്ലാദേശിനെതിരായ ഗ്രൂപ്പുതലത്തിലെ തോല്‍വി ഇന്ത്യക്കു വലിയ ഷോക്കായിരുന്നു.

എംഎസ് ധോണി (2011, 15)

എംഎസ് ധോണി (2011, 15)

2007ലെ നാണക്കേടിന് 2011ല്‍ ലോക ചാംപ്യന്‍മാരായാണ് ഇന്ത്യ പ്രായശ്ചിത്തം ചെയ്തത്. പക്ഷെ നയിച്ചത് ദ്രാവിഡായിരുന്നില്ല എംഎസ് ധോണിയായിരുന്നുവെന്നു മാത്രം. 28 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ ലോകകപ്പ് വിജയം കൂടിയായിരുന്നു ഇത്. സ്വന്തം നാട്ടില്‍ ലോകകപ്പ് നേടിയ ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡിനും ധോണി അവകാശിയായി.
തൊട്ടുമുമ്പത്തെ ലോകകപ്പില്‍ ബംഗ്ലാദേശിനോടേറ്റ തോല്‍വിക്ക് ആദ്യ റൗണ്ടില്‍ തന്നെ കണക്കു തീര്‍ത്ത ധോണിപ്പട അയര്‍ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവരെയും കെട്ടുകെട്ടിച്ചു. ഇംഗ്ലണ്ടുമായുള്ള മല്‍സരം സമനിലയാവുകയും ചെയ്തു. ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെയും സെമിയില്‍ പാകിസ്താനെയും തകര്‍ത്ത ഇന്ത്യ ഫൈനലില്‍ ശ്രീലങ്കയെ നിഷ്പ്രഭരാക്കി രണ്ടാം ലോകകപ്പില്‍ മുത്തമിടുകയായിരുന്നു.
2015ല്‍ ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും സംയുക്ത ആതിഥേയത്വം വഹിച്ച ലോകകപ്പിലും ധോണി തന്നെയയായിരുന്നു നായകന്‍. പക്ഷെ സെമി ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യക്കു തോല്‍വിയേറ്റു വാങ്ങേണ്ടിവന്നു.

വിരാട് കോലി (2019)

വിരാട് കോലി (2019)

ഏറ്റവും അവസാനമായി ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പില്‍ വിരാട് കോലിക്കു കീഴിലാണ് ഇന്ത്യയിറങ്ങിയത്. ഉജ്ജ്വല പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവച്ചത്. പ്രാഥമിക റൗണ്ടില്‍ ഇംഗ്ലണ്ടിനെതിരായ ഒരേയൊരു മല്‍സരത്തില്‍ മാത്രമാണ് ഇന്ത്യക്കു തോല്‍വി നേരിട്ടത്.
ഇതോടെ കിരീട സാധ്യതയില്‍ ഏറ്റവും മുന്നിലെത്തിയ ഇന്ത്യക്കു പക്ഷെ സെമി ഫൈനലില്‍ പിഴച്ചു. ന്യൂസിലാന്‍ഡിനോട് സെമിയില്‍ ഇന്ത്യ കീഴടങ്ങുകയായിരുന്നു. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യക്കു വിനയായത്.

Story first published: Monday, July 20, 2020, 15:41 [IST]
Other articles published on Jul 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X