പല്ലക്കലെ: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങളിൽ ശ്രീലങ്കയെ ചാമര കപുഗദേര നയിക്കും. ക്യാപ്റ്റൻ ഉപുൽ തരംഗയ്ക്ക് രണ്ട് മത്സരങ്ങളിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയതോടെയാണ് ഈ പുതിയ സംവിധാനം. ഇന്ത്യയ്ക്ക് എതിരായ പരമ്പരയ്ക്ക് മുമ്പാണ് ശ്രീലങ്ക ഉപുൽ തരംഗയെ ക്യാപ്റ്റനായി നിയമിച്ചത്. സിംബാബ്വെയോട് തോറ്റ് ആഞ്ചലോ മാത്യൂസ് രാജിവെച്ചത് കൊണ്ടാണ് ലങ്കയ്ക്ക് പുതിയ ക്യാപ്റ്റനെ തേടേണ്ടിവന്നത്.
ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഒരുകാലത്ത് ആരെയും വെല്ലുവിളിച്ചിരുന്ന ശ്രീലങ്കൻ ടീം ദയനീയമായ ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. കഴിഞ്ഞ മാസം അവർ ദുർബലരായ സിംബാബ്വെയോട് തോറ്റു. പിന്നാലെ ഇന്ത്യയോട് മൂന്ന് മത്സരങ്ങളുടെ പരമ്പര കളിച്ച് മുന്നും തോറ്റു. രണ്ട് ഏകദിനങ്ങൾ കളിച്ച് രണ്ടും ഇതിനോടകം തോറ്റുകഴിഞ്ഞു. ഇതിന് പിന്നാലെയാണ് ഓവർ റേറ്റ് കുറഞ്ഞതിന് ക്യാപ്റ്റന് രണ്ട് കളിയിൽ വിലക്ക്.

മുൻ ക്യാപ്റ്റന്മാരായ ആഞ്ചലോ മാത്യൂസ്, ലസിത് മലിംഗ എന്നിവർ ടീമിലുണ്ടെങ്കിലും മധ്യനിര ബാറ്റ്സ്മാൻ ചാമര കപുഗദേരയെ ആണ് ശ്രീലങ്ക ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. മറ്റൊരു മുൻക്യാപ്റ്റനായ ദിനേശ് ചാന്ദിമലിനെയും മൂന്നാം ഏകദിനത്തിന് തിരിച്ചുവിളിച്ചിട്ടുണ്ട്. 100 മത്സരങ്ങൾ കളിച്ചിട്ടും 21.22 മാത്രം ശരാശരിയുള്ള ഒരു കളിക്കാരനെയാണ് ലങ്ക ക്യാപ്റ്റനായി കണ്ടെത്തിയിരിക്കുന്നത് എന്നത് തന്നെ, എത്ര ദുഷ്കരമായ കാലഘട്ടത്തിലൂടെയാണ് ലങ്കന്‍ ക്രിക്കറ്റ് കടന്നുപോകുന്നത് എന്നതിന് ഒരു ഉദാഹരണമാണ്.