ദില്ലി: ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി ബിസിസിഐ കുറച്ചു. വിലക്ക് അടുത്തവര്‍ഷം ഓഗസ്റ്റിൽ അവസാനിക്കും. ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡികെ ജെയിന്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കി.
ഐപിഎല്‍ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് 2013 ഓഗസ്റ്റിലായിരുന്നു മലയാളി താരം ശ്രീശാന്തിനെ ബിസിസിഐ ആജീവനാന്ത കാലം വിലക്കിയത്. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കോടതി റദ്ദാക്കി. മൂന്നു മാസത്തിനകം ശ്രീശാന്തിന്റെ വിലക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കണമെന്നും സുപ്രിം കോടതി അന്ന് അറിയിച്ചിരുന്നു. ഇതിന്‍ പ്രകാരമാണ് ബിസിസിഐയുടെ പുതിയ നടപടി.
നിലവില്‍ ശ്രീശാന്തിന് 36 വയസ്സാണ് പ്രായം. കരിയറിലെ ഫലവത്തായ വര്‍ഷങ്ങള്‍ കടന്നുപോയെന്ന് നിരീക്ഷിച്ചാണ് ഡികെ ജെയിന്‍ താരത്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയത്. വിലക്ക് അവസാനിക്കുന്നതോടെ ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ശ്രീശാന്തിന് അവസരം ലഭിക്കും.
മുന്‍പ്, 2017 ഓഗസ്റ്റില്‍ ക്രിക്കറ്റ് ബോര്‍ഡ് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. പക്ഷെ, രണ്ടു മാസത്തിനകംതന്നെ ഡിവിഷന്‍ ബെഞ്ച് വിലക്ക് പുനഃസ്ഥാപിച്ചു. ഇതിനെത്തുടര്‍ന്നാണ് ഉത്തരവിനെതിരെ ശ്രീശാന്ത് സുപ്രിം കോടതിയെ സമീപിച്ചത്.
2013 -ല്‍ രാജസ്താന്‍ റോയല്‍സിനായി കളിച്ച ശ്രീശാന്ത് പണം വാങ്ങി ഒത്തുകളിച്ചെന്നായിരുന്നു ആരോപണം. ശ്രീശാന്തിനൊപ്പം ടീമംഗങ്ങളായ അജിത് ചണ്ഡാലിയ, അങ്കിത് ചവാന്‍ എന്നിവരെയും ബിസിസിഐ വിലക്കിയിരുന്നു.