ദില്ലി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന് വിമര്‍ശനുമായി സുപ്രീം കോടതി. ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്ന ആവശ്യവുമായി ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അഞ്ചു വര്‍ഷത്തെ വിലക്കാക്കി കുറയ്ക്കാന്‍ മാത്രമേ താരത്തിന് വാദിക്കാനാകൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. പോലീസ് പിടികൂടുമ്പോള്‍ ശ്രീശാന്തിന്റെ കൈയ്യില്‍ നിന്നും കണ്ടെടുത്ത പണം ഏതാണെന്ന് കോടതി ചോദിച്ചു. കൂടുതല്‍ പണം കയ്യില്‍ കരുതിയത് എന്തിനായിരുന്നുവെന്നായിരുന്നു ചോദ്യം. പണം സൂക്ഷിച്ചത് അനാഥാലയത്തിനു നല്‍കാനാണെന്നായിരുന്നു ശ്രീശാന്തിന്റെ അഭിഭാഷകന്റെ മറുപടി.
2013ലെ ഐപിഎല്‍ ഒത്തുകളി ആരോപണത്തില്‍ അറസ്റ്റിലായശേഷം താരം കുറ്റ സമ്മതം നടത്തിയിരുന്നു. എന്നാല്‍, ഇത് ദില്ലി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണെന്ന് ശ്രീശാന്ത് പറഞ്ഞു. ജസ്റ്റിസ് അശോക് ഭൂഷണ്‍, കെ.എം. ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. രേഖകള്‍ക്കു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച സുപ്രീംകോടതി, കേസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു.
മലിങ്കയുടെ ഭാര്യയെക്കൊണ്ട് രക്ഷയില്ല!! ഗുരുതര ആരോപണങ്ങള്‍... ബോര്‍ഡ് ഇടപെടണമെന്ന് തിസാര പെരേര
രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഉള്‍പ്പെടെയുള്ള കളിക്കാരെ ഐപിഎല്ലിനിടെയായിരുന്നു അറസ്റ്റ് ചെയ്തത്. പിന്നീട് ദില്ലി പാട്യാല ഹൗസ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായിരുന്നില്ല. ഇതേതുടര്‍ന്ന് കേരള ഹൈക്കോടതി സിംഗിള്‍ബെഞ്ച് ശ്രീശാന്തിന് അനുകൂലമായി വിധിച്ചെങ്കിലും ബിസിസിഐയുടെ അപ്പീല്‍ അംഗീകരിച്ച് ഡിവിഷന്‍ ബെഞ്ച് വിലക്ക് നിലനിര്‍ത്തി. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയിലെത്തിയത്.