മലയാളികൾക്ക് എന്നും അഭിമാനിക്കാനുള്ള നിമിഷങ്ങൾ സമ്മാനിച്ചിട്ടുള്ള താരമാണ് എസ്. ശ്രീശാന്ത്. ഗ്രൗണ്ടിലെ അദ്ദേഹത്തിന്റെ അഗ്രഷനും ബൗളിങ് പെർപോമൻസുകളും ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാകില്ല. എന്നാലിതാ ക്രിക്കറ്റിലെ വമ്പന്മാർക്കൊപ്പമുള്ള തന്റെ ഓഫ് ഫീൽഡ് എന്റർടൈനിങ് ഓർമ്മകൾ പങ്കുവെക്കുകയാണ് ശ്രീശാന്ത്.
2026 ഐപിഎൽ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, താൻ കളിച്ചുകൊണ്ടിരുന്ന സമയത്തെ ടീം പാർട്ടികളെക്കുറിച്ചുള്ള രസകരമായ ഓർമ്മകളാണ് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത് പങ്കുവെച്ചിരിക്കുന്നത്. മാർച്ച് 28-ന് ബംഗളൂരുവിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും (RCB) സൺറൈസേഴ്‌സ് ഹൈദരാബാദും (SRH) തമ്മിലുള്ള മത്സരത്തോടെയാണ് പുതിയ സീസൺ തുടങ്ങുന്നത്.

താൻ കളിക്കുന്ന കാലത്ത് മുതിർന്ന താരങ്ങൾ ഒഴികെയുള്ള ഭൂരിഭാഗം കളിക്കാരും രാത്രി വൈകി വരെ പാർട്ടികളിൽ ആഘോഷിക്കുമായിരുന്നുവെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. ഗ്രൗണ്ടിലെ ശാന്തനായ രാഹുൽ ദ്രാവിഡിനെപ്പോലുള്ളവരെ പോലും തങ്ങൾ നിർബന്ധിച്ച് ഇത്തരം ആഘോഷങ്ങളിൽ പങ്കെടുപ്പിക്കുമായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു.
"ഞങ്ങളുടെ കാലത്ത് കാര്യങ്ങൾ നേരെ തിരിച്ചായിരുന്നു. രണ്ട് അല്ലെങ്കിൽ മൂന്ന് പേർ നേരത്തെ ഉറങ്ങാൻ പോകും, ബാക്കിയുള്ളവർ പാർട്ടി ചെയ്യും. സച്ചിൻ പാജി നേരത്തെ ഉറങ്ങുമായിരുന്നു, രാഹുൽ ദ്രാവിഡും ചിലപ്പോൾ അങ്ങനെയായിരുന്നു. ഗാംഗുലി എപ്പോഴും മുറിയിലുണ്ടാകും. എന്നാൽ ഞങ്ങൾ ചിലപ്പോൾ രാഹുൽ ദ്രാവിഡിനെ നിർബന്ധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ നായകത്വത്തിൽ പാകിസ്ഥാനെ അവരുടെ മണ്ണിൽ വെച്ച് തോൽപ്പിച്ച വലിയ പരമ്പരയ്ക്ക് ശേഷം (എന്റെ ആദ്യ വിദേശ പരമ്പരയായിരുന്നു അത്) ഞങ്ങൾ എല്ലാവരും ഒരുമിച്ച് ആഘോഷിച്ചു," ശ്രീശാന്ത് 'ചീക്കി സിംഗിൾസ്' എന്ന പരിപാടിയിൽ പറഞ്ഞു.
രാഹുൽ ദ്രാവിഡ് മികച്ച രീതിയിൽ നൃത്തം ചെയ്യുമെന്ന കൗതുകകരമായ വെളിപ്പെടുത്തലും ശ്രീശാന്ത് നടത്തി. "രാഹുൽ ഭായ് ശരിക്കും നന്നായി ഡാൻസ് ചെയ്യും. പക്ഷേ അത് അധികം ആർക്കും അറിയില്ല. തീർച്ചയായും അവിടെ ഞാൻ ഉള്ളപ്പോൾ എന്നെപ്പോലെ ആരുമില്ല എന്നത് വേറെ കാര്യം." ഇന്ത്യൻ ടീമിലും രാജസ്ഥാൻ റോയൽസിലും ദ്രാവിഡിനൊപ്പം ശ്രീശാന്ത് ഡ്രസ്സിംഗ് റൂം പങ്കിട്ടിട്ടുണ്ട്.
ക്ഷണമില്ലാത്ത പാർട്ടിയിൽ അതിഥിയായി ശ്രീശാന്ത്
2008-ലെ ആദ്യ ഐപിഎൽ ഫൈനലിന് ശേഷം നടന്ന പാർട്ടിയിലേക്ക് താൻ ക്ഷണിക്കപ്പെടാതെ പോയ ഒരു സംഭവവും ശ്രീശാന്ത് പങ്കുവെച്ചു. രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലായിരുന്നു അന്ന് ഫൈനൽ. "അന്ന് ആ പാർട്ടിയിലേക്ക് എനിക്ക് ക്ഷണമുണ്ടായിരുന്നില്ല. പക്ഷേ പർപ്പിൾ ക്യാപ്പ് എനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ ഞാൻ അവിടെ പോയി. സൊഹൈൽ തൻവീർ വിക്കറ്റ് എടുത്തില്ലായിരുന്നെങ്കിൽ ആ ക്യാപ്പ് എനിക്ക് ലഭിക്കുമായിരുന്നു. ഷെയ്ൻ വോണിനെപ്പോലുള്ള ഇതിഹാസങ്ങൾ ഉള്ളതുകൊണ്ട് ഞാനും അവിടെ പോയി ആഘോഷിച്ചു," ശ്രീശാന്ത് പറഞ്ഞു. അന്ന് 22 വിക്കറ്റുമായി തൻവീർ ഒന്നാമതെത്തിയപ്പോൾ, 19 വിക്കറ്റുകളുമായി ശ്രീശാന്തിന് പർപ്പിൾ ക്യാപ്പ് തലനാരിഴയ്ക്കാണ് നഷ്ടമായത്.