നാഗ്പുര്‍: ഒടുക്കം ടീം ഇന്ത്യ പരാജയത്തിന്റെ പുളിയറിഞ്ഞു. ഏറെ പ്രതീക്ഷയോടെയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടീം ഇന്ത്യ ഇറങ്ങുന്നതിനെ ആരാധകര്‍ വരവേറ്റത്. എന്നാല്‍ മൂന്നു വിക്കറ്റ് ജയവുമായി ദക്ഷിണാഫ്രിക്കന്‍ പട ഇന്ത്യയെ തകര്‍ത്തെറിഞ്ഞു. ശരിയ്ക്കും പറഞ്ഞാല്‍ ഒരു കൂട്ടമരണമായിരുന്നു അത്. പൊരുതിത്തോറ്റുവെന്ന വിശേഷണം പോലും അര്‍ഹിക്കാത്തതായിരുന്നു ഇന്ത്യയുടെ പരാജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 296 റണ്‍സിന് ഓള്‍ഔട്ടായി.

ഒന്നിന് 265 റണ്‍സ് എന്ന ശക്തമായ നിലയില്‍നിന്ന് ഇന്ത്യയ്ക്ക് ഉത്തരംമുട്ടുന്ന കാഴ്ചയാണു പിന്നീടുണ്ടായത്. 48.4 ഓവറില്‍ ഇന്ത്യ 296 റണ്‍സിനു പുറത്തായി. ക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞ ഇന്ത്യക്ക് പരാജയം ഒരു പ്രശ്‌നമല്ലെങ്കിലും, ടീം ഇന്ത്യ ഇനി എത്രത്തോളം പൊരുതമെന്ന ചോദ്യം ബാക്കിയാണ്. സച്ചിനും (101 പന്തില്‍ 111 റണ്‍സ്), സേവാഗും (66 പന്തില്‍ 73), ഗംഭീറും (75 പന്തില്‍ 69) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. 350 മേല്‍ റണ്‍സ് നേടുമെന്ന് കരുതിയ ടീം മധ്യനിര തകര്‍ന്നതോടെ 296 ല്‍ ഒതുങ്ങി.
യൂസഫ് പഠാന്‍ (പൂജ്യം), യുവ്രാജ് സിംഗ് (12), എം.എസ്. ധോണി (12 നോട്ടൗട്ട്), വിരാട് കോഹ്ലി (ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്‌സ്മാന്മാരുടെ പ്രകടനം. 50 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഡെയ്ല്‍ സ്‌റ്റെയിനാണ് ഇന്ത്യയെ മൂക്കുകുത്തിച്ചത്.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക മികച്ച കൂട്ടുകളിലൂടെ മത്സരം സ്വന്തമാക്കുകയായിരുന്നു. ജാക്ക് കാലിസ്(69), ഹാഷിം അംല(61), എ.ബി. ഡിവിലിയേഴ്‌സ്(52) എന്നിവര്‍ ആഫ്രിക്കന്‍വിജയത്തിന് തുടക്കമിട്ടു.