കൊളംബോ: ഈ ലോകകപ്പ് മത്സരങ്ങളില്‍ ത്രസിപ്പിക്കുന്ന വിജയങ്ങള്‍ നേടിയിരുന്ന ഇംഗ്ലണ്ടിന് ഇനി മടക്കത്തിന്റെ സമയം. ശ്രീലങ്കന്‍ കരുത്തിന് മുന്നില്‍ പത്തുവിക്കറ്റിന് ഇംഗ്ലണ്ട് അടിയറവു പറഞ്ഞു. ഇനി മാര്‍ച്ച് 29ന് നടക്കുന്ന സെമിഫൈനലില്‍ ന്യൂസീലന്‍ഡാണ് ശ്രീലങ്കയുടെ എതിരാളികള്‍.

പകലും രാത്രിയുമായി നടക്കുന്ന മത്സരങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്യുകയെന്നത് ദുഷ്‌കരമായ ബിച്ചില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് ഒരവസരം പോലും നല്‍കാതെയാണ് ദില്‍ഷനും തരംഗയും ലങ്കയെ കാത്തത്.
115 പന്തില്‍ നിന്ന് 10 ബൗണ്ടറികളും രണ്ടു സിക്‌സറുകളും പറത്തിയാണ് ദില്‍ഷന്‍ 108 റണ്‍സ് നേടിയത്. 122 പന്തില്‍ നിന്ന് 12 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പടെയാണ് തരംഗയുടെ 102 റണ്‍സ്. നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തു.
തുടക്കം മുതല്‍ സ്പിന്നര്‍മാരിലായിരുന്നു ലങ്കന്‍ നായകന്‍ സംഗകാരയുടെ പ്രതീക്ഷ.
തുടക്കത്തില്‍ തന്നെ ഇംഗ്ലീഷ് നായകന്‍ ആന്‍ഡ്രൂ സ്ട്രൗസിനെ(5) പുറത്താക്കി ദില്‍ഷന്‍ സംഗക്കാരയുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു. സ്‌കോര്‍ 31 ലെത്തിയപ്പോള്‍ ബെല്ലും(25) പുറത്തായി. 31 റണ്‍സ് നേടിയ രവി ബൊപ്പാറയും മടങ്ങിയതോടെ മൂന്നിന് 95 എന്ന നിലയിലായി ഇംഗ്ലണ്ട്.
തുടക്കത്തിലേ തകര്‍ച്ച നേരിട്ട ഇംഗ്ലീഷ് പടയ്ക്ക് പിന്നാലെ വന്ന ജോനാഥാന്‍ ട്രോട്ടിന്റെ(86) ചെറുത്തുനില്‍പും ഇടങ്കയ്യന്‍ മോര്‍ഗന്‍ 55 പന്തില്‍ നേടി 50 റണ്‍സുമാണ് തുണയായത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 91 റണ്‍സാണ് ഇംഗ്ലീഷ് ഇന്നിംഗ്‌സിന്റെ അടിത്തറയായത്. ലങ്കയ്ക്കു വേണ്ടി സ്പിന്നര്‍ മുത്തയ്യാ മുരളീധരന്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലസിത് മലിംഗ, ദില്‍ഷന്‍, എയ്ഞ്ചലോ മാത്യൂസ്, അജാന്ത മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.