ചെന്നൈ: അയര്‍ലണ്ടിനോട് തോറ്റുണ്ടായ നാണക്കേടില്‍ നിന്നും ഒരു മോചനം അതായിരുന്നു ചെപ്പോക്കില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയിറങ്ങുമ്പോള്‍ ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അല്‍പമൊന്ന് ഇടറിയെങ്കില്‍ തങ്ങള്‍ അത്രമോശക്കാരല്ലെന്ന് ഇംഗ്ലണ്ട് തെളിയിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് പിടിപ്പകേടിന്റെ ദിനായിരുന്നു ഞായറാഴ്ച കയ്യെത്തും ദൂരത്ത് വിജയം നിന്നു വിളിച്ചിട്ടും പരാജയത്തിലേയ്ക്ക് വഴിവെട്ടി. ഗ്രൂപ്പ് ബി മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറു റണ്‍സിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്.

ഹാഷിം ആംലയും നായകന്‍ ഗ്രെയിം സ്മിത്തും മികച്ച തുടക്കം നല്‍കിയെങ്കിലും പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു. 124 റണ്‍സ് എടുത്തുനില്‍ക്കേ അവര്‍ക്ക് എ.ബി.ഡിവിലിയേഴ്‌സ്, ഫാഫ് ഡു പ്ലെസിസ്, ജീന്‍ പോള്‍ ഡുമിനി എന്നിവരെ നഷ്ടപ്പെട്ടതു വിനയായി.
എട്ടാം വിക്കറ്റില്‍ സ്‌റ്റെയിനും മോണ്‍ വാന്‍ വീക്കും 33 റണ്‍സ് കൂട്ടിച്ചേര്‍ത്തതു ലക്ഷ്യത്തിലെത്തിക്കുമെന്നു കരുതിയെങ്കിലും ബ്രോഡ് ഇംഗ്ലണ്ടിന്റെ രക്ഷകനായി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ സ്ട്രൗസിന്റെയും കെവിന്‍ പീറ്റേഴ്‌സണിന്റെയും വിക്കറ്റ് നഷ്ടമായി.
റോബിന്‍ പീറ്റേഴ്‌സനാണ് ഇരുവരുടെയും വിക്കറ്റ് വീഴ്ത്തിയത്. ഒരുഘട്ടത്തില്‍ മൂന്നിന് 15 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. രവി ബൊപ്പാരയും(60) ജോനാഥന്‍ ട്രോട്ടും(52) ചേര്‍ന്നാണ് തകര്‍ച്ചയില്‍ നിന്ന് കയറ്റിയത്. ബൊപ്പരായാണു മത്സരത്തിലെ കേമന്‍. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഇമ്രാന്‍ താഹിര്‍ നാലും റോബിന്‍ പീറ്റേഴ്‌സണ്‍ മൂന്നും മോര്‍ക്കല്‍ രണ്ടും സ്‌റ്റെയിന്‍ ഒന്നും വീതം വിക്കറ്റ് വീഴ്ത്തി.
വിജയത്തിനുള്ള ഇംഗ്ലണ്ടിന്റെ ദാഹം മത്സരത്തിലുടനീറം കളിയില്‍ കാണാമായിരുന്നു. പഴുതുകളടച്ച ഫീല്‍ഡിങ്ങും വിജയത്തിനായുള്ള അടങ്ങാത്ത ദാഹവും ഒത്തുചേര്‍ന്നപ്പോള്‍ അത്യുജ്ജ്വലമായ തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്. ഇതോടെ ഇംഗ്ലണ്ടിന്റെ ക്വാട്ടര്‍ഫൈനല്‍ സ്വപ്‌നങ്ങള്‍ക്ക് നിറംകൂടുകയും ചെയ്തു.