മുംബൈ: പ്രപഞ്ചത്തില്‍ പൂര്‍ണത എന്നൊന്നില്ല, ഈ വാചകത്തിനൊരു തിരുത്ത് വേണ്ട കാലമായിരിക്കുന്നു. ചുരുങ്ങിയത് സച്ചിന്റെ കാര്യത്തിലെങ്കിലും. എല്ലാം എല്ലാം തികഞ്ഞൊരു ജേതാവ് അതാണിപ്പോള്‍ സച്ചിന്.

നേട്ടങ്ങള്‍ തെളിയിക്കുന്ന സുവര്‍ണമുദ്രകള്‍ സച്ചിന്റെ ഷോകേസില്‍ ഏറെയുണ്ടാവും. എന്നാല്‍ കഴിഞ്ഞ രാവില്‍ നേടിയ ലോകകിരീടവും സുവര്‍ണമുദ്രയും മറ്റെല്ലാത്തിനും മുകളിലാണ് സ്ഥാനം പിടിയ്ക്കുകയെന്ന കാര്യത്തില്‍ സംശയമില്ല. കീരിടവിജയത്തെക്കുറിച്ച് സച്ചിന്‍ പറയുന്നതിങ്ങനെ.. എന്റ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷങ്ങളാണിത്. ശ്രീലങ്കയെ തോല്‍പ്പിച്ച് ലോകകപ്പ് കിരീടം ഒരിക്കല്‍കൂടി ഇന്ത്യ സ്വന്തമാക്കിയ നിമിഷങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ലോകകപ്പ് നേടുകയെന്നതായിരുന്നു ആത്യന്തിക ലക്ഷ്യം. അതു സംഭവിച്ചിരിക്കുന്നു. ഇന്ത്യയുടെ രണ്ടാമത്തെ കിരീടനേട്ടം അധികം വൈകിയിട്ടില്ലെന്നാണ് കരുതുന്നത്. തന്റെ ടീമംഗങ്ങളില്‍ നിന്നു മികച്ച പിന്തുണയാണ് ലഭിച്ചത്. തനിക്കു കണ്ണീരടക്കാന്‍ കഴിയുന്നില്ല, പക്ഷെ ഇതു ആനന്ദക്കണ്ണീരാണ്. അതുകൊണ്ടു തന്നെ കരയാന്‍ തനിക്ക് മടിയില്ല. സച്ചിന്‍ പറയുന്നു.
രണ്ട് പതിറ്റാണ്ടായി ആറ് ലോകകപ്പുകളിലായി സച്ചിന്‍ തേടി നടന്ന കിരീടമാണ് ധോണിയും സംഘവും സച്ചിന്റെ തട്ടകമായ മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നേടിയത്. ഫൈനലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നത് സച്ചിനെ സങ്കടപ്പെടുത്തുന്നുണ്ടാവാം. എന്നാല്‍ സച്ചിന്‍ അതും ചെയ്തിരുന്നെങ്കില്‍ ധോണിയ്ക്കും കൂട്ടര്‍ക്കും വെറും കാഴ്ചക്കാരായി മാറി നില്‍ക്കേണ്ടി വരുമായിരുന്നു. ഇപ്പോള്‍ സച്ചിന് വേണ്ടി കിരീടം നേടിക്കൊടുത്തുവെന്ന് അവര്‍ക്ക് അഭിമാനിയ്ക്കാം.
ഫൈനല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് സച്ചിന്‍ നടത്തിയത്. പാകിസ്താനെതിരെയുള്ള സെമി ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ചായ സച്ചിന്‍ അതുല്യമായ പ്രകടനമാണ് നടത്തിയത്. ഒമ്പതു മത്സരങ്ങളില്‍ 53.55 റണ്‍സ് ശരാശരിയോടെ 482 റണ്‍സ്. നൂറാം സെഞ്ച്വറിയെന്ന സ്വപ്നം ലോകകപ്പില്‍ പൂര്‍ത്തിയാക്കാനായില്ലെങ്കിലും രണ്ട് സെഞ്ച്വറികളും രണ്ട് അര്‍ധസെഞ്ച്വറികളും സച്ചിന്‍ സ്വന്തമാക്കി.
വിരമിയ്ക്കൂവെന്ന് സച്ചിനോട് പറയാനൊക്കില്ല, ദൈവത്തോട് പണി നിര്‍ത്തിപോകാന്‍ പറയുംപോലെയാവുമത്. കളി മടക്കുമ്പോള്‍ സച്ചിന്‍ നിര്‍ത്തും. അതെന്നാവുമെന്ന് മാത്രമാണ് ഇനി ആരാധകരുടെ മുമ്പിലുള്ള ചോദ്യം.