മുംബൈ: ഉത്സവം കൊഴുപ്പിയ്ക്കാനെത്തിയ കാഴ്ചക്കാര്‍ മടങ്ങിയിരിക്കുന്നു. ദുര്‍ബലരെന്ന പേരില്‍ മരുന്നിന് പോലും ആരുമില്ല. ലോകക്രിക്കറ്റിലെ വിശ്വകിരീടത്തിനായുള്ള പോരാട്ടത്തില്‍ ഇനി കരുത്തരായ എട്ടു കപ്പിത്താന്‍മാരും അവരുടെ പടയും ബാക്കി.

മിര്‍പുരില്‍ ബുധനാഴ്ച പാകിസ്ഥാന്‍-വെസ്റ്റിന്‍ഡീസ് മത്സരത്തോടെയാണ് അവസാന എട്ടിലെ പോരാട്ടത്തിനു തുടക്കമാകുക. പിറ്റേന്ന് അഹമ്മദാബാദില്‍ ഇന്ത്യ നിലവിലുള്ള ജേതാക്കളായ ആസ്‌ത്രേലിയയെ നേരിടും. മിര്‍പുരില്‍ 25ന് ന്യൂസിലന്‍ഡ്ദക്ഷിണാഫ്രിക്ക, 26ന് കൊളംബോയില്‍ ശ്രീലങ്കഇംഗ്‌ളണ്ട് എന്നീ പോരാട്ടങ്ങളോടെ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ബാക്കിയാവുന്നത് നാല് ടീമുകള്‍.
ഒരു വ്യാഴവട്ടക്കാലമായി തോല്‍വിയെന്തന്നറിയാതെ കുതിച്ച ഓസീസ് യാഗാശ്വത്തിനെ പിടിച്ചുകെട്ടിയതിന്റെ കരുത്തുമായെത്തുന്ന പാക്കിസ്താനെ തളയ്ക്കാന്‍ വെസ്റ്റ് ഇന്‍ഡീസിന് കഴിയുമോയെന്ന ചോദ്യത്തിനാണ് ബുധനാഴ്ച ഉത്തരമാവുക. വിവാദങ്ങള്‍ക്കൊടുവില്‍ അവസാനനിമിഷത്തില്‍ തട്ടിക്കൂട്ടിയ ടീമുമായെത്തിയ പാകിസ്താന് ആരും വലിയ സാധ്യതകള്‍ കല്‍പിച്ചിരുന്നില്ല. ലോകരാജ്യങ്ങള്‍ ക്രിക്കറ്റ് കളിയ്ക്കാന്‍ ഭയക്കുന്ന രാജ്യം ആദ്യ റൗണ്ട് കടക്കില്ലെന്ന് പ്രവചിച്ചവരും ഏറെ. എന്നാല്‍ ചാമ്പ്യന്‍മാരെയും ലങ്കക്കാരെയും അട്ടിമറിച്ച് ഗ്രൂപ്പ് ജേതാക്കളായി ക്വാര്‍ട്ടറിലെത്തിയ പാകിസ്താന്‍ മറ്റു കീരിടമോഹികള്‍ക്കെല്ലാം ഭീഷണിയാണ്. പന്തുകൊണ്ടും ബാറ്റു കൊണ്ടും ഇന്ദ്രജാലം സൃഷ്ടിയ്ക്കുന്ന ആഫ്രീദി നയിക്കുന്ന പാക്കിസ്താന്റെ മറ്റു മിന്നുംതാരങ്ങള്‍ ഉമര്‍ഗുല്‍, ഷോയ്ബ് അക്തര്‍, സയീദ് അജ്മല്‍ എന്നവരാണ്. യൂനിസ് ഖാനും അക്മല്‍ ബ്രദേഴ്‌സുമുണ്ടെങ്കിലും എപ്പോള്‍ വേണമെങ്കിലും തകര്‍ന്നടിയാവുന്ന ബാറ്റിങ്‌നിരയാണ് പാക്കിന്റെ ദൗര്‍ബല്യം.
ലോകറാങ്കിങില്‍ ബംഗ്ലാദേശിനും താഴെ കിടന്ന ദ്വീപ് രാഷ്ട്രത്തിനെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ കിരീട പോരാട്ടത്തിലെ അവസാന എട്ടിലെത്തിയ ടീമിന്റെ കരുത്ത് ഒരു കൂട്ടം പുതുമുഖങ്ങളാണ്. വിക്കറ്റുകള്‍ കൊയ്യുന്ന കെമര്‍ റോഷും രവി രാംപോളും ബിഷുവുമെല്ലാം അവരുടെ ബൗളിങ് ഡിപ്പാര്‍ട്ടമെന്റിനെ കരുത്തുറ്റതാക്കുന്നു. പൊള്ളാര്‍ഡ്, ഡാരണ്‍ ബ്രാവോ, ഡ്വയ്ന്‍ സ്മിത്ത് എന്നിവര്‍ക്കൊപ്പം പഴയ പടക്കുതിരകളായ ചന്ദര്‍പോള്‍, ഗെയില്‍, സര്‍വന്‍ എന്നിവരും അണിനിരക്കുന്ന ബാറ്റിങ് നിരയും വിന്‍ഡീസിന്റെ അനുകൂലഘടകമാണ്. എന്നാല്‍ ലക്ഷ്യത്തോടടുക്കുമ്പോള്‍ ചീട്ടുകൊട്ടാരം പോലെ തകരുന്ന ബാറ്റിങ് നിരയാണ് ദ്വീപ് രാഷ്ട്രത്തിന്റെ ദൗര്‍ബല്യം.
ആദ്യ ക്വാര്‍ട്ടറില്‍ ജയിച്ചുവരുന്ന ടീമും ഇന്ത്യ-ഓസീസ് മത്സരത്തിലെ വിജയികളുമാണ് സെമി ഫൈനലില്‍ ഏറ്റുമുട്ടുക. ഇന്ത്യ-പാക് എന്ന സ്വപ്‌ന സെമി ഫൈനല്‍ കളമൊരുങ്ങുമോയെന്ന കാര്യവും ബുധനാഴ്ച തീരുമാനമാവും.