മൊഹാലി: ചരിത്രം ഒരിയ്ക്കലും അതേപടി ആവര്‍ത്തിയ്ക്കാറില്ല, എന്നാല്‍ ലോകകപ്പില്‍ പാകിസ്താന് മുന്നിലുള്ള ഇന്ത്യയുടെ അജയ്യമായ ചരിത്രം തിരുത്തപ്പെടുന്നത് മൊഹാലിയില്‍ ധോണിപ്പടയ്ക്ക് ചിന്തിയ്ക്കാന്‍ കഴിയുമായിരുന്നില്ല. ആവേശം അതിരുകള്‍ മായ്ച്ച ലോകകപ്പ് സെമി ഫൈനലില്‍ കരുത്തരായ പാകിസ്താനെ 29 റണ്‍സിന് വീഴ്ത്തി ഇന്ത്യ അന്തിമപോരാട്ടത്തിന് മുംബൈയിലേക്ക് ടിക്കറ്റെടുത്തു.

വ്യക്തിപ്രഭാവത്തിനപ്പുറം കൂട്ടായ്മയുടെ വിജയമായിരുന്നു ഇന്ത്യയെ തുണച്ചത്. പന്തെറിഞ്ഞ യുവരാജ് സിങ്ങ്, സഹിര്‍ ഖാന്‍, മുനാഫ് പട്ടേല്‍, ആശിഷ് നെഹ്‌റ, ഹര്‍ഭജന്‍ സിങ്ങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി പാക് പടയെ തുരത്തി.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞടുത്ത ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് എടുത്തു. ആറ് തവണ ജീവന്‍ ലഭിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ(85) അര്‍ധശതകമാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ നേടാന്‍ സഹായകമായത്. വീരേന്ദര്‍ സേവാഗ്(38), ഗൌതം ഗംഭീര്‍(27), ധോണി(25), സുരേഷ് റെയ്‌ന(36) തുടങ്ങിയവരും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. പാക്കിസ്ഥാന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ വഹാബ് റിയാസ് ആണ് ഇന്ത്യയെ വരിഞ്ഞു കെട്ടിയത്. സജീദ് അജ്മല്‍ രണ്ടും മുഹമ്മദ് ഹഫീസ് ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി.
ലോകകപ്പ് പെരുങ്കളിയാട്ടത്തിലെ വിജയം ഇന്ത്യയെ ആവേശത്തിലാഴ്ത്തുക തന്നെ ചെയ്തു. പടക്കം പൊട്ടിച്ചും മധുരപ്പലഹാരങ്ങള്‍ വിതരണം ചെയ്തും ഇന്ത്യക്കാര്‍ ഒറ്റമനസ്സോടെയാണ് വിജയം ആഘോഷിച്ചത്. അടുത്താണെങ്കിലും മനസ്സ് കൊണ്ട് ഇരുധ്രുവങ്ങളിലുള്ള രാജ്യങ്ങള്‍ തമ്മിലുള്ള മത്സരം സൗഹൃദത്തിന്റെ പുതിയ പാതകള്‍ തുറക്കുമ്പോള്‍ അന്തിമജയം ക്രിക്കറ്റിന്റേത് മാത്രമാണ്.