ചണ്ഡീഗഡ് : മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആസ്ട്രേലിയോട് ഒരു ഏകദിനമത്സരം ജയിക്കുമ്പോള്‍ ടീം ഇന്ത്യയുടെ യഥാര്‍ത്ഥ ഹീറോ ആരാണ്?
119 പന്തുകളില്‍ നിന്നും ഇഴഞ്ഞിഴഞ്ഞ് അര്‍ദ്ധസെഞ്ചറി തികച്ച് അമ്പതുകളുടെയും തമ്പുരാനായി മാറിയ സച്ചിനാണോ? അതോ സസ്പെന്‍സിന്റെ മുള്‍മുനയില്‍ അമ്പതാം ഓവര്‍ എറിഞ്ഞു തീര്‍ത്ത സഹീര്‍ഖാനോ?
ആ ക്രെഡിറ്റ് കൊണ്ടുപോകുന്നത് ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ടീം ഇന്ത്യയിലേയ്ക്ക് മടങ്ങി വന്ന മുരളി കാര്‍ത്തിക്കാണ്. കാര്‍ത്തിക് എറിഞ്ഞ നാല്‍പത്തിയെട്ടാമത് ഓവറാണ് യഥാര്‍ത്ഥത്തില്‍ കളിയുടെ ഗതി തിരിച്ചത്. വെറും രണ്ടു റണ്‍സ് മാത്രമാണ് ആ ഓവറില്‍ കാര്‍ത്തിക് വിട്ടു കൊടുത്തത്.
ഹെയ്ഡന്റെയും സിമ്മണ്ട്സിന്റെയും മികവില്‍ നാലാം ഏകദിനത്തിനും ഇന്ത്യയെ ഏതാണ്ട് പരാജയപ്പെടുത്തിയതാണ് ഓസീസ്.
വിധി നിര്‍ണായകമായ ആ ഒരോവറിനെക്കുറിച്ച് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയ്ക്ക് എത്ര വാഴ്ത്തിയാലും മതിവരുന്നുമില്ല. മാരകമായ ഫോമില്‍ ബാറ്റു വീശിയ ഹെയ്ഡന്റെ വിക്കറ്റ് കാര്‍ത്തിക് വീഴ്ത്തിയതും വിധി നിര്‍ണായകമായ ഓവറില്‍ വെറും രണ്ടുറണ്‍സ് മാത്രം വിട്ടുകൊടുത്തതുമാണ് കളിയുടെ ഗതിമാറ്റി മറിച്ചതെന്ന് ധോണി പറയുന്നു.
കാര്‍ത്തികിനെ ടീമിലുള്‍പ്പെടുത്താനുളള തന്റെ നീക്കം ഫലം കണ്ട സന്തോഷത്തിലാണ് മഹേന്ദ്ര സിംഗ് ധോണി. ഉറപ്പായ തോല്‍വിയില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട സന്തോഷവുമുണ്ട് ആ മുഖത്ത്.