For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നേടി: ഇന്ത്യയ്ക്ക് വീണ്ടും ക്രിക്കറ്റ് ലോകകപ്പ്

By Ajith Babu

മുംബൈ: വിജയം അകലെ എന്ന തോന്നിച്ചുകൊണ്ട് തുടങ്ങിയ രണ്ടാം ഇന്നിംഗ്സിന്റെ ഒടുവില്‍ ഇന്ത്യയ്ക്ക് വിജയം. അങ്ങനെ ഇന്ത്യ വീണ്ടും ക്രിക്കറ്റ് ലോക കപ്പ് നേടി. 1983 ലാണ് ഇന്ത്യ നേരത്തേ ലോക കപ്പ് നേടിയത്.

ആറ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ വിജയം നേടിയത്. ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിലാണ് ഇന്ത്യ 48.2 ഓവറില്‍ 277 റണ്‍സ് നേടി ശ്രീലങ്കയെ കീഴടക്കി ലോകകപ്പ് നേടിയത്. 49 -‍ാമത്തെ ഓവറിന്റെ രണ്ടാമത്തെ പന്തില്‍ സിക്സര്‍ അടിച്ചുകൊണ്ടാണ് ക്യാപ്റ്റന്‍ ധോണി ഇന്ത്യയെ വിജയത്തിന്റെ പടവുകള്‍ കയറ്റിയത്. അവസാന ഓവറുകളില്‍ മഹേന്ദ്ര ജാലം കാണിച്ചത് ക്യാപ്റന്‍ ധോണിയായിരുന്നു. തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചതിന്റെ സര്‍വഖ്യാതിയും ധോണിയ്ക്ക് അവകാശപ്പെടാം.

Indian Team with World Cup

രാജ്യമെങ്ങും ക്രിക്കറ്റ് ആരാധകര്‍ പടക്കം പൊട്ടിച്ചും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും ഇന്ത്യയുടെ ക്രിക്കറ്റ് വിജയം ആഘോഷിച്ചു.

തുടക്കത്തില്‍ പതര്‍ച്ച

ക്രിക്കറ്റ് ലോക കപ്പ് ഫൈനലിന്റെ തുടക്കം ഇന്ത്യയ്ക്ക് അത്ര നല്ലതായിരുന്നില്ല. രണ്ടാമത്ത് പന്തില്‍ തന്നെ സേവാഗ് (0)ഔട്ടായി. മലിംഗയുടെ പന്തിന് സേവാഗ് എല്‍ബിഡബ്ലിയു ആവുകയായിരുന്നു. റണ്‍ ഒന്നും നേടും മുമ്പ് തന്നെ ഒരു വിക്കറ്റ് നഷ്ടമായത് കുറച്ചൊന്നുമല്ല ഇന്ത്യയെ തളര്‍ത്തിയത്.

ഏഴാമത്തെ ഓവറിന്റെ ആദ്യ പന്തില്‍ സ്വപ്നങ്ങള്‍ ബാക്കി നിറുത്തി ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്റുല്‍ക്കറും (18 )ഔട്ടായി. ഈ നേട്ടവും മലിംഗയ്ക്കായിരുന്നു. സംഗകാരയാണ് മലിംഗയുടെ പന്ത് കൈയ്ക്കലാക്കിയത്. 100-‍ാമത്തെ 100 നേടാമെന്ന സ്വപ്നമാണ് ടെന്റുക്കല്‍ക്ക് മാറ്റിവയ്ക്കേണ്ടിവന്നത്.

275 എന്ന ലക്ഷ്യം നേടാന്‍ ഇന്ത്യ തുടക്കത്തില്‍ പെടാപാട് പെടുകയായിരുന്നു.

ടെന്റുല്‍ക്കര്‍ പുറത്തായതോടെ കളത്തിലും പുറത്തും ശ്രീലങ്കക്കാര്‍ ആഹ്ലാദ തിമിര്‍പ്പിലായിരുന്നു. തുടക്കക്കാരായ രണ്ട് പേരെ ഗ്യാലറിയിലേയ്ക്ക് മടക്കി അയച്ചതിന്റെ പെരുമയും ആഹ്ലാദവും മലിംഗയിലും ദൃശ്യമായിരുന്നു.

ഗംഭീര്‍ ഗംഭീരമാക്കി

സേവാഗ് പുറത്തായതിനെ തുടര്‍ന്നെത്തിയ ഗൗതം ഗംഭീറാണ് കാണികളില്‍ അല്പം ആത്മവിശ്വാസം പകര്‍ത്തിയത്. 19-‍ാമത്തെ ഓവറിന്റെ നാലാമത്തെ പന്തില്‍ ഗംഭീര്‍ ഏകദിനത്തിലെ 25-‍ാമത്തെ പാതി സെഞ്ചുറി നേടി.

22-‍ാമത്തെ ഓവറിന്റെ നാലാമത്തെ പന്തില്‍ വിരാഡ് കോഹ്ലിയും (35)പുറത്ത്. ദില്‍ശന്‍ തന്നെ എറിഞ്ഞ് സ്വയം പിടിച്ച പന്താണ് കോഹ്ലിയെ പുറത്താക്കിയത്. ധോണിയാണ് പിന്നീട് ക്രീസിലെത്തിയത്.

ഈ വേളയില്‍ ഇന്ത്യയുടെ റണ്‍റേറ്റ് 5.08 ആയിരുന്നു. ആവശ്യമായ റണ്‍റേറ്റ് 5.85 ഉം. നേടാനാവാത്തതല്ലെങ്കിലും ഇത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി.

പക്ഷേ ഗംഭീറും ധോണിയും ഇന്ത്യയെ പരുങ്ങലില്‍ നിന്ന് കരകയറ്റി. എങ്കിലും സെഞ്ചുറിയുടെ പടിയ്ക്കല്‍ വരെ എത്തിയ ഗൗതംഗംഭീര്‍ 97 (121) ല്‍ പുറത്തായി. പെരേരയാണ് ഗംഭീറിനെ ബൗള്‍ഡാക്കിയത്. ധോണിയും ഗംഭീറും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ അതിവേഗം നഷ്ടപ്പെട്ട ആദ്യ വിക്കറ്റുകളുടെ ക്ഷീണം തീര്‍ത്ത് കര കയറ്റിയത്.

തുടര്‍ന്ന വന്ന യുവരാജ് സിംഹിന് ആദ്യ രണ്ട് പന്തുകളില്‍ റണ്‍സൊന്നും നേടാനായില്ല. മൂന്നാമത്തെ പന്തില്‍ യുവരാജ് പന്ത് ബൗണ്ടറിയില്‍ എത്തിച്ചു. 47-‍ാമത്തെ ഓവറില്‍ ധോണി തുടര്‍ച്ചയായി നേടിയ രണ്ട് ബൗണ്ടറികള്‍ ഇന്ത്യയെ വിജയത്തിന്റെ പടവുകളില്‍ എത്തിച്ചു.

ഇന്ത്യന്‍ വിജയലക്ഷ്യം 275

മുംബൈ: ലോകക്രിക്കറ്റിന്റെ രാജപദവിയിലേറാന്‍ ഇന്ത്യയുടെ മുന്നിലുള്ള ലക്ഷ്യം 275 റണ്‍സ്. ജയവര്‍ധനെ മുന്നില്‍ നിന്ന് നയിച്ച ലങ്കന്‍ ബാറ്റിങ് നിര റിസ്‌ക്കെടുത്ത് കളിയ്ക്കാതെ സുരക്ഷിതമായൊരു സ്‌കോര്‍ കണ്ടെത്താനായിരുന്നു തുടക്കം മുതലെ ശ്രമിച്ചത്.

ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞപ്പോഴും ഇന്ത്യന്‍ ബൗളര്‍മാരെ നിര്‍ഭയം നേരിട്ട് സെഞ്ചുറി നേടിയ ജയവര്‍ധനെയാണ് ലങ്കന്‍ സ്‌കോറിങിന്റെ നട്ടെല്ലായത്. 88 പന്തുകള്‍ നേരിട്ട് 103 റണ്‍സെടുത്ത ജയവര്‍ധനയെ പുറത്താക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. കരുതലോടെ ബാറ്റ് ചെയ്‌തെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണത് പലപ്പോഴും അവരുടെ സ്‌കോറിങിനെ ബാധിച്ചു. എന്നാല്‍ അവസാന 5 ഓവര്‍ പവര്‍പ്ലേയില്‍ 63 റണ്‍സെടുത്താണ് ലങ്ക പൊരുതാവുന്ന സ്‌കോര്‍ നേടിയത്. ഓപ്പണിങ് കൂട്ടുകെട്ടിന്റെ കരുത്തില്‍ വന്‍ സ്‌കോര്‍ നേടുന്ന ലങ്കന്‍ ശൈലിയെ ലക്ഷ്യം വെച്ചു തന്നെയാണ് ഇന്ത്യ പന്തെറിഞ്ഞത്. ബൗളിങ് ഓപ്പണ്‍ ചെയ്ത സഹീര്‍ ഖാന്‍ റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചതോടെ ലങ്കയുടെ സ്‌കോറിങ് തുടക്കത്തിലേ മന്ദഗതിയിലായി.

ഇരുപത് പന്ത് നേരിട്ട് രണ്ട് റണ്‍സെടുത്ത ഉപുല്‍ തരംഗയെ പുറത്താക്കി സഹീറാണ് ലങ്കയ്ക്ക് ആദ്യപ്രഹരം ഏല്‍പ്പിച്ചത്. തുടര്‍ന്നെത്തിയ ദില്‍ഷന്‍ ക്ഷമയോടെയാണ് പന്തുകളെ നേരിട്ടത്. 43 റണ്‍സെടുത്ത സംഗക്കാര-ജയവര്‍ധനെ സഖ്യത്തെ പിരിച്ചത് ഹര്‍ഭജനാണ്. 33 റണ്‍സെടുത്ത ദില്‍ഷനെ ഭാജി ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്ന് അര്‍ദ്ധ സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന സംഗക്കാരയെ(48) പുറത്താക്കി യുവി ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കി. യുവരാജിന്റെ പന്തില്‍ കീപ്പര്‍ ധോണി പിടിച്ചാണ് സംഗക്കാരയെ ഡ്രസിങ് റൂമിലെത്തിച്ചത്. അധികം വൈകാതെ 21 റണ്‍സെടുത്ത സമരവീരയെയും 1 റണ്‍സെടുത്ത ചമര കപുഗേദരെയയും പുറത്തായതോടെ ലങ്ക അപകടം മണത്തു. എന്നാല്‍ കുലശേഖര(32)യെ കൂട്ടുപിടിച്ച് ജയവര്‍ധനെ അവസാന ഓവറുകളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം ടീമിനെ സുരക്ഷിതമായ സ്‌കോറിലെത്തിയ്ക്കുകയായിരുന്നു.

ജയവര്‍ധനെയക്ക് സെഞ്ചുറി
ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ വീണ്ടുമൊരു സെഞ്ചുറി, ലങ്കന്‍ സ്കോറിങിന് കരുത്തു പകര്‍ന്ന ജയവര്‍ധനെ 84 പന്തിലാണ് 100 കടന്നത്. ഏറെ സൂക്ഷിച്ച് കളിച്ച ജയവര്‍ധനെ 45 ഓവറിന് ശേഷം വന്ന പവര്‍പ്ലേയില്‍ അക്രമിച്ച് കളിയ്ക്കുകയായിരുന്നു. അതുവരെ മാറിനിന്ന ഫോറുകള്‍ ആ ബാറ്റില്‍ നിന്ന് ഇടതടവില്ലാതെ പ്രവഹിച്ചു. 2003ല്‍ ഓസീസിന്റെ പോണ്ടിങിനും 2007ല്‍ കംഗാരു ടീമിലെ തന്നെ ഗില്‍ക്രിസ്റ്റിന്റെ പാത പിന്തുടര്‍ന്നാണ് ജയവര്‍ധനെ സെഞ്ചുറിയിലേക്ക് കുതിച്ചത്. ജയയുടെ സെഞ്ചുറിയ്ക്ക് പിന്നാലെ 32 റണ്‍സെടുത്ത കുലശേഖരയുടെ വിക്കറ്റ് ലങ്കയ്ക്ക് നഷ്ടമായി. സഹീറിന്റെ പന്തില്‍ ധോണി കുലശേഖരയെ പുറത്താക്കുകയായിരുന്നു.യ
സമരയും ചമരയും വീണു
സമരവീരയെയും ചമര കപുഗേദരെയും മടക്കിയയച്ച് ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കി. സമരവീരയെ യുവരാജും ചമരയെ സഹീറുമാണ് വീഴ്ത്തിയത്. ഇതോടെ ലങ്കയുടെ മധ്യനിര പതനത്തെ അഭിമുഖീകരിയ്ക്കുകയാണ്. അര്‍ദ്ധ സെഞ്ചുറി കടന്ന ജയവര്‍ധനെയ്ക്ക് മികച്ച പിന്തുണയുമായി ക്രീസിലുണ്ടായിരുന്ന സമരവീരയെ എല്‍ബിഡബ്ല്യുവില്‍ കുടുക്കിയാണ് യുവരാജ് വീണ്ടും ഇന്ത്യയുടെ രക്ഷകനായിത്. സമരവീര-ജയവര്‍ധനെ സഖ്യം ക്രീസില്‍ നിലയുറപ്പിയ്ക്കുന്ന വേളയിലാണ് യുവി ശക്തമായി തിരിച്ചുവരവ് നടത്തിയത്. 34 പന്തില്‍ 21 റണ്‍സുമായെടുത്ത സമരവീര വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയപ്പോള്‍ അമ്പയര്‍ ടൊഫെല്‍ ഔട്ട് അനുവദിച്ചില്ല. ഒടുവില്‍ ഏറെ ശങ്കയോടെ ധോണി നല്‍കിയ റിവ്യൂ തേഡ് അമ്പയര്‍ അനുവദിയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ക്രീസിലെത്തിയ ചമര നിലയുറപ്പിയ്ക്കും മുമ്പ സഹീര്‍ മടക്കി. അഞ്ച് പന്ത് നേരിട്ട് 1 റണ്‍സെടുത്ത ചമരയെ റെയ്‌നയാണ് ക്യാച്ചെടുത്ത് പുറത്താക്കിയത്.

ജയവര്‍ദ്ധനക്ക് ഹാഫ് സെഞ്ചുറി
മുംബൈ: സംഗക്കാരയുടെ പുറത്താകലിന് ശേഷം ജയവര്‍ധന ലങ്കയെ നയിക്കുന്നു. ഫൈനലിന്റെ ഉത്തരവാദിത്വമേറ്റെടുത്തുള്ള ഇന്നിങ്‌സാണ് ജയവര്‍ധന കാഴ്ചവെയ്ക്കുന്നത്. ഇന്ത്യന്‍ ബൗളര്‍മാരെയെല്ലാം നിര്‍ഭയം നേരിടുന്ന ജയവര്‍ധനെ ഫൈനലിലെ ആദ്യ അര്‍ദ്ധ സെഞ്ചുറിയും കുറിച്ചുകഴിഞ്ഞു. 59 പന്തില്‍ 59 റണ്‍സെടുത്ത് നില്‍ക്കുന്ന ജയവര്‍ധനയ്ക്ക് മികച്ച പിന്തുണയുമായി സമരവീരയും ക്രീസിലുണ്ട്. 27 പന്തില്‍ 18 റണ്‍സെടുത്ത സമരവീര അടിച്ചുകളിയ്ക്കാതെ ജയവര്‍ധനയ്ക്ക് പരമാവധി അവസരങ്ങള്‍ നല്‍കുന്ന സമീപനമാണ് സ്വീകരിയ്ക്കുന്നത്. ഇവരുടെ പാര്‍ട്‌നര്‍ഷിപ്പ് 50 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

യുവി വീണ്ടും; സംഗക്കാര പുറത്ത്
ലങ്കയെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്ന ക്യാപ്റ്റന്‍ സംഗക്കാര പുറത്ത്. ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസ് പട്ടത്തിലേക്ക് കുതിയ്ക്കുന്ന യുവരാജിന്റെ പന്തില്‍ കീപ്പര്‍ ധോണി പിടിച്ചാണ് സംഗക്കാരയെ ഡ്രസിങ് റൂമിലെത്തിച്ചത്. 67 പന്തില്‍ നിന്നും 48 റണ്‍സെടുത്ത സംഗയെ അര്‍ദ്ധ സെഞ്ചുറിയെടുക്കാന്‍ അനുവദിയ്ക്കാതെയാണ് മടക്കിയയച്ചത്. 68 റണ്‍സുമായി സംഗക്കാര-ജയവര്‍ധനെ സഖ്യം ഭീഷണിയായി വളരുന്നതിനിടെയാണ് യുവി ഒരിയ്ക്കല്‍ കൂടി ഇന്ത്യയുടെ രക്ഷകനായി മാറിയത്. 29 ഓവറില്‍ 128 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക ഇപ്പോള്‍. ഏഴ് ഓവറില്‍ 45 റണ്‍സ് വിട്ടുകൊടുത്ത ശ്രീശാന്ത് തന്നെയാണ് ഇന്ത്യന്‍ ബൗളര്‍മാരിലെ ധാരാളി. അതേ സമയം ഹര്‍ഭജന്‍ ഏഴ് ഓവറില്‍ 30 റണ്‍സും സഹീര്‍ ഖാന്‍ അഞ്ച് ഓവറില്‍ വെറും ആറ് റണ്‍സുമാണ് വിട്ടുകൊടുത്തിരിയ്ക്കുന്നത്.

ഭാജി ദില്‍ഷനെ കുടുക്കി
കരുതലോടെ ബാറ്റേന്തിയ ലങ്കയ്ക്ക് ഹര്‍ഭജന്റെ പ്രഹരം. ലങ്കന്‍ ബാറ്റിങ് നിരയുടെ കുന്തമുനയായ ദില്‍ഷന്റെ കുറ്റിയെടുത്താണ് ഭാജി തന്റെ വരവ് ഗംഭീരമാക്കിയത്. 49 പന്തില്‍ 33 റണ്‍സെടുത്ത ദില്‍ഷന്‍ ടീമിനെ കരുതലോടെ മുന്നോട്ടു നയിക്കുകയായിരുന്നു. ദില്‍ഷന് പകരം മഹേല ജയവര്‍ധനെയാണ് ക്രീസിലെത്തിയിരിക്കുന്നത്. 19 ഓവറില്‍ 80 റണ്‍സുമായി നില്‍ക്കുന്ന ലങ്കയെ സംബന്ധിച്ചിടത്തോളം വന്‍ സ്‌കോര്‍ പടുത്തുയര്‍ത്തണമെങ്കില്‍ സംഗക്കാര-ജയവര്‍ധനെ കൂട്ടുകെട്ട് ഇനി ഏറെ നേരം തുടരണം. അതേ സമയം ലോകകപ്പിലെ രണ്ടാം മത്സരം കളിയ്ക്കുന്ന ശ്രീശാന്തിന് നല്ല തുടക്കമല്ല ലഭിച്ചിരിയ്ക്കുന്നത് അഞ്ച് ഓവറില്‍ 6.90 ശരാശരിയില്‍ 39 റണ്‍സ് ശ്രീ വിട്ടുകൊടുത്തിട്ടുണ്ട്.

തരംഗയുടെ വിക്കറ്റ് സഹീറിന്
ലോകകപ്പ്
ഫൈനല്‍ മത്സരത്തില്‍ ആദ്യ വിക്കറ്റ് ശ്രീലങ്കയ്ക്ക് നഷ്ടമായി. തകര്‍പ്പന്‍ ഫോമിലായിരുന്ന ലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗയുടെ വിക്കറ്റാണ് നഷ്ടമായത്. സഹീര്‍ ഖാന്റെ പന്തില്‍ സ്ലിപ്പില്‍ സേവാഗിന്റെ ഉജ്ജ്വല ക്യാച്ചിലാണ് തരംഗ പുറത്തായത്. 20 പന്തില്‍ 2 റണ്‍സ് മാത്രമാണ് തരംഗയുടെ സന്പാദ്യം. ലങ്കന്‍ ബാറ്റ്സ്മാന്‍മാരെ വരിഞ്ഞുമുറുക്കുന്ന ബൗളിങോടെയാണ് ഇന്ത്യ ആരംഭിച്ചിരിയ്ക്കുന്നത്. ഏഴ് ഓവര്‍ പിന്നിടുന്പോള്‍ 19 റണ്‍സ് മാത്രമാണ് ലങ്കയ്ക്ക് സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞിരിയ്ക്കുന്നത്. നാല് ഓവര്‍ പൂര്‍ത്തിയാക്കിയ സഹീര്‍ വെറും 2 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തിരിയ്ക്കുന്നത്. ഒരു വിക്കറ്റെടുക്കുകയും ചെയ്തു. മൂന്ന് ഓവര്‍ എറിഞ്ഞ ശ്രീശാന്ത് 15 റണ്‍സ് വിട്ടുകൊടുത്ത് മോശമില്ലാത്ത തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്.

ലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു
മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റിങ് ലഭിച്ചതോടെ മത്സരത്തില്‍ നേരിയ മുന്‍തൂക്കം ലങ്കന്‍ ടീമിന് ലഭിച്ചു കഴിഞ്ഞു. ചെറിയ മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ കലാശപ്പോരാട്ടത്തിനായി ഇറങ്ങിയിരിക്കുന്നത്. ആദ്യ മത്സരത്തിന് ശേഷം മാറ്റിനിര്‍ത്തപ്പെട്ടിരുന്ന മലയാളി താരം എസ് ശ്രീശാന്ത് അന്തിമ ഇലവനില്‍ ഇടം പിടിച്ചതാണ് ഏറ്റവും വലിയ ചേഞ്ച്. വിരലിന് പരിക്കേറ്റ ആശിഷ് നെഹ്‌റയ്ക്ക് പകരമാണ് ശ്രീശാന്ത് ടീമിലെത്തിയിരിക്കുന്നത്. ലങ്കന്‍ ടീമില്‍ പരിക്കേറ്റ ആഞ്ജലോ മാത്യൂസ് ടീമിലുള്‍പ്പെട്ടില്ല. ഇത് ആതിഥേയര്‍ക്ക് തിരിച്ചടിയാവും പ്രത്യേകിച്ച് മധ്യനിരയിലുള്ള ചമര സില്‍വെ ഫോമിലല്ലാത്ത സാഹചര്യത്തില്‍. ടോസ് നേടിയ ടീം ബാറ്റിങ് തിരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ലങ്കയുടെ നീക്കം അപ്രതീക്ഷിതവുമായില്ല. വാംങ്കഡെയില്‍ ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് ഏറ്റവും കൂടതല്‍ വിജയം രുചിച്ചിരിയ്ക്കുന്നത്.

ടീം ഇന്ത്യ: എംഎസ് ധോണി(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സച്ചിന്‍ തെണ്ടുല്‍ക്കര്‍, സേവാഗ്, ഗംഭീര്‍, വിരാട് കോഹ് ലി, യുവരാജ് സിങ്, സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, എസ് ശ്രീശാന്ത്, മുനാഫ് പട്ടേല്‍

ടീം ശ്രീലങ്ക: സംഗക്കാരെ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദില്‍ഷന്‍, തരംഗ, ജയവര്‍ധനെ, ചമര സില്‍വ, സമരവീര, ചമര കപുഗേദര, മുത്തയ്യ മുരളീധരന്‍, ലസിത് മലിംഗ, അജന്ത മെന്‍ഡിസ്, നുവാന്‍ കുലശേഖര

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+