ലോകക്രിക്കറ്റിലെ രണ്ട് മഹരഥന്‍മാരില്‍ ഒരാളുടെ പടിയിറക്കത്തിന് ആരംഭമാവുകയാണ്. ഇന്ത്യയും ആസ്‌ത്രേലിയയും ഒരിയ്ക്കല്‍കൂടി മുഖാമുഖമെത്തുമ്പോള്‍ അത് സച്ചിന്റെയും പോണ്ടിങിന്റെയും കരിയറിലെ വിധി നിര്‍ണായകദിനം. ബാറ്റ് കൊണ്ട് ഇതിഹാസം രചിച്ച താരങ്ങളുടെ കരിയറിലെ അവസാന ലോകകപ്പാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇവരിലൊരാള്‍ക്ക് ക്വാര്‍ട്ടറിലെ രണ്ടാം മത്സരത്തോടെ കണ്ണീരോടെ മടങ്ങേണ്ടി വരും.

ക്രിക്കറ്റിനെ ഇന്ത്യന്‍ ജനതയുടെ മതമാക്കി മാറ്റിയ ദൈവത്തിന് വിശ്വകീരിടം നേടിക്കൊടുക്കുമെന്ന് ധോണിയും സംഘവും നേരത്തെ പറഞ്ഞിരുന്നു. അത് യാഥാര്‍ഥ്യമായാല്‍ സച്ചിന്റെ ക്രിക്കറ്റ് ജീവിതം പൂര്‍ണമായെന്ന് പറയാം. ആ ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ കടമ്പയാണ് മൊട്ടേരിയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ ഓസീസുമായുള്ള മത്സരം.
സച്ചിന്റെ വ്യക്തിഗത റെക്കാര്‍ഡുകള്‍ക്കൊപ്പം എത്താനാവില്ലെങ്കിലും ലോകത്തെ ഏറ്റവും മികച്ച ടീമിനെ അതിന്റെ സുവര്‍ണകാലത്ത് നയിക്കാന്‍ നിയോഗിക്കപ്പെട്ടയാളാണ് റിക്കി പോണ്ടിങ്. ക്യാപ്റ്റനെന്ന നിലയില്‍ ആര്‍ക്കും അസൂയ ജനിപ്പിയ്ക്കുന്ന ചരിത്രം പോണ്ടിങിനുണ്ട്. അതിന് നല്ലൊരു അവസാനം അതാണ് ഓസീസ് ക്യാപ്റ്റന്‍ ആഗ്രഹിയ്ക്കുന്നത്.
സമീപകാലത്തെ മോശം പ്രകടനം ചൂണ്ടിക്കാട്ടി തന്റെ രക്തത്തിന് വേണ്ടി മുറവിളി കൂട്ടുന്ന വിമര്‍ശകരുടെ വായടപ്പിയ്ക്കണമെങ്കില്‍ പോണ്ടിങിന് ലോകകപ്പ് അനിവാര്യമാണ്. അതിന് വ്യാഴാഴ്ച ഇന്ത്യയെ കീഴടക്കണം. പന്ത്രണ്ട് വര്‍ഷങ്ങളായി അപരാജിതരായി ലോകകപ്പില്‍ തുടര്‍ന്ന ഓസീസ് കഴിഞ്ഞ മത്സരത്തില്‍ പാകിസ്താനോട് പരാജയപ്പെട്ടിരുന്നു. ഇനി ഇന്ത്യയോടേറ്റ് പുറത്തായാല്‍ പോണ്ടിങിന്റെ ക്യാപ്റ്റന്‍സി മാത്രമല്ല ടീമിലെ സ്ഥാനം കൂടി തെറിയ്ക്കുമെന്ന് ഉറപ്പാണ്. പിന്നെ നല്ലൊരു വിടവാങ്ങലിന് പോലും ഓസീസ് ക്യാപ്റ്റന് സാധിച്ചേക്കില്ല.ഈ സാഹചര്യത്തില്‍ എന്തുവിലകൊടുത്തും ഇനിയുള്ള മത്സരങ്ങള്‍ ജയിക്കാനായിരിക്കും ഓസീസ് ടീം ശ്രമിയ്ക്കുക. പോണ്ടിങിന് പിന്നില്‍ ഉറച്ചുനില്‍ക്കുന്ന അവരുടെ ടീമും അതിന് വേണ്ടി പൊരുതും.
ക്രിക്കറ്റിലെ മാന്യതയുടെ പര്യായമായി വാഴ്ത്തപ്പെടുന്ന സച്ചിന്‍, പ്രൊഫഷണലിസത്തിന്റെ ആള്‍രൂപമെന്ന് വിശേഷിപ്പിയ്ക്കാവുന്ന പോണ്ടിങ് ഇവരിലാരായിരിക്കും ചിരിയ്ക്കുക, അതറിയണമെങ്കില്‍ വ്യാഴാഴ്ച രാത്രി വരെ കാത്തിരുന്നേ മതിയാവൂ...