മുംബെ : ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിച്ച രാഹുല്‍ ദ്രാവിഡിന്റെ രാജി പ്രഖ്യാപനം നയിക്കുന്നത് ടീം ഇന്ത്യയുടെ ഉളളറ രഹസ്യങ്ങളിലേയ്ക്ക്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് വെങ്സാര്‍ക്കറിന്റെ പീഡനത്തില്‍ മനംമടുത്താണ് രാഹുല്‍ പദവിയൊഴിയുന്നതെന്ന വെളിപ്പെടുത്തലുമായി മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കിരണ്‍ മോറെ രംഗത്തെത്തി.
ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് കിരണ്‍ മോറെ വെങ്സാര്‍ക്കറിനെതിരായ ആരോപണവുമായി രംഗത്തെത്തിയത്. ഇതോടെ സച്ചിന്‍ തെണ്ടുല്‍ക്കറെ ക്യാപ്റ്റന്‍ പദവിയില്‍ അവരോധിക്കാന്‍ മുംബെ ലോബിയുടെ വിദഗ്ധമായ കരുനീക്കമാണ് ദ്രാവിഡിന്റെ രാജിയിലെത്തിയതെന്ന ആരോപണം കൂടുതല്‍ ശക്തിപ്രാപിക്കുന്നു.
രണ്ടുദശാബ്ദക്കാലത്തിനു ശേഷം ഇംഗ്ലണ്ടില്‍ ഒരു പരമ്പര നേടുന്ന ആദ്യക്രിക്കറ്റ് ക്യാപ്റ്റനാണ് രാഹുല്‍ ദ്രാവിഡ്. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വെങ്സാര്‍ക്കറില്‍ നിന്നും കടുത്ത അവഗണനയും കുത്തുവാക്കുകളുമാണത്രേ ദ്രാവിഡിന് ലഭിച്ചത്. ഇക്കാരണങ്ങളാലാണ് ദ്രാവിഡിന്റെ രാജിയുടെ ഉത്തരവാദി വെങ്സാര്‍ക്കറാണെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നതെന്ന് മോറെ വെളിപ്പെടുത്തുന്നു.
പലപ്പോഴും ദ്രാവിഡിനെ പരസ്യമായി കുറ്റപ്പെടുത്താനും വെങ്സാര്‍ക്കര്‍ മടിച്ചിരുന്നില്ല. ദ്രാവിഡിന്റെ ക്യാപ്റ്റന്‍സി കഴിവുകെട്ടതാണെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തന്നെ പരസ്യമായി പറഞ്ഞു നടന്നത് രാഹുലിന്റെ ആത്മാഭിമാനത്തെ വൃണപ്പെടുത്തി.
ദ്രാവിഡിന്റെ പിന്‍ഗാമിയായി സച്ചിന്‍ തന്നെ വരുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. മുംബെക്കാരനായ ശരദ്പവാര്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റും വെങ്സാര്‍ക്കര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും ആയിരിക്കുന്ന ഘട്ടം തന്നെയാണ് തനിക്ക് ഇന്ത്യയെ നയിക്കാന്‍ ഏറ്റവും അനുകൂല ഘടകമെന്ന് സച്ചിനും കരുതുന്നു.
ഡാല്‍മിയയുടെ കരുത്തില്‍ ഗാംഗൂലി ടീം ഇന്ത്യയെ അടക്കി വാണ സുവര്‍ണകാലമാണ് സച്ചിനും ആഗ്രഹിക്കുന്നത്. ഇന്ത്യയുടെ ക്യാപ്റ്റനായി വിരമിക്കുക എന്ന ആഗ്രഹം സാക്ഷാല്‍കരിക്കാന്‍ ഉറ്റ സുഹൃത്തു കൂടിയായ രാഹുലിനെ കുരുതി കൊടുക്കുന്ന കളിയില്‍ സച്ചിനും പങ്കാളിയാണെന്നു വേണം അനുമാനിക്കാന്‍.
ലോകകപ്പ് മുന്നില്‍ കണ്ട് കിരണ്‍മോറെയും സംഘവുമാണ് ഗാംഗൂലിയുടെ തലയരിഞ്ഞ് ദ്രാവിഡിനെ പ്രതിഷ്ഠിച്ചത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകനെന്ന് വിശേഷിപ്പിക്കുന്ന ഗാംഗൂലിയെ അപമാനിച്ച് പുറത്താക്കുന്നതില്‍ തന്റേതായ റോള്‍ ദ്രാവിഡും വഹിച്ചിട്ടുണ്ട്.
അതിനൊക്കെ ചേര്‍ത്ത് കാലം നല്‍കിയ തിരിച്ചടിയാണ് പുതിയ സംഭവവികാസങ്ങള്‍.