കൊല്‍ക്കത്ത: ഇന്ത്യക്കെതിരേയുള്ള ഏകദിനപരമ്പര പാകിസ്താന്‍ ഉറപ്പാക്കി. രണ്ടാം ഏകദിനത്തില്‍ 85 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം നേടി കൊണ്ടാണ് പാകിസ്താന്‍ ചിരവൈരികളെ നാണം കെടുത്തിയത്. ചെന്നൈയില്‍ ആദ്യ മത്സരത്തില്‍ ആറുവിക്കറ്റിന് പാകിസ്താന്‍ ജയിച്ചിരുന്നു. മൂന്നാമത്തെയും അവസാനത്തെയുമായ മത്സരം ജനുവരി ആറാം തിയ്യതി ദില്ലിയില്‍ നടക്കും.
ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത മഹേന്ദ്രസിങ് ധോണിയുടെ കണക്കുകൂട്ടല്‍ തെറ്റിക്കുന്ന പ്രകടനമാണ് ഓപണര്‍മാരായ നസീര്‍ ജംഷിദും മുഹമ്മദ് ഹഫീസും പുറത്തെടുത്തത്. 124 ബോളില്‍ നിന്ന് ജംഷിദ് സെഞ്ച്വറി(106) നേടിയപ്പോള്‍ 74 ബോളില്‍ നിന്നും 76 റണ്‍സെടുത്ത് ഹഫീസ് മികച്ച പിന്തുണ നല്‍കി. 48.3 ഓവറില്‍ 250 റണ്‍സെടുത്ത് പാക് താരങ്ങളെല്ലാം പവലിയനിലേക്ക് മടങ്ങി. ഇന്ത്യന്‍ ബൗളിങ് നിരയില്‍ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഇഷാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും തിളങ്ങി.

സയിദ് അജ്മലിന്റെയും ഉമര്‍ഗുലിന്റെയും ജുനൈദ് ഖാന്റെയും കൃത്യതയാര്‍ന്ന ബൗളിങിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. 31 റണ്‍സെടുത്ത വീരേന്ദര്‍ സെവാഗും 54 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ മഹേന്ദ്രസിങ് ധോണിയും ഒഴികെ മറ്റാരും തന്നെ എടുത്തുപറയാവുന്ന സ്‌കോര്‍ നേടിയില്ല. ഇതോടെ ഈഡന്‍ ഗാര്‍ഡനിലെ പാകിസ്താന്റെ ആധിപത്യം തുടര്‍ക്കഥയാകുമെന്നുറപ്പായി.