ദില്ലി: ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിക്ക് (നാഡ) കീഴില്‍ ക്രിക്കറ്റ് താരങ്ങളുടെ പരിശോധന നടത്താനുള്ള ബിസിസിഐയുടെ തീരുമാനം സ്വാഗതം ചെയ്ത് കേന്ദ്ര കായികമന്ത്രി, കിരണ്‍ റിജ്ജു. സുതാര്യവും കുറ്റമറ്റതുമായ കായിക സംവിധാനം രാജ്യത്ത് നടപ്പിലാക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നു. ഇതിലേക്കുള്ള നിര്‍ണായക ചുവടുവെയ്പ്പാണ് ബിസിസിഐയുടെ പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

നാഡയുടെ പരിശോധന രീതികളില്‍ ന്യൂനതകള്‍ ഒരുപാടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആവശ്യത്തെ ഒരു പതിറ്റാണ്ടോളം ക്രിക്കറ്റ് ബോര്‍ഡ് എതിര്‍ത്തത്. ഒപ്പം ബിസിസിഐ ദേശീയ കായിക സംഘടനയല്ലാത്തതുകൊണ്ട് സര്‍ക്കാര്‍ ഏജന്‍സിയായ നാഡയ്ക്ക് കീഴില്‍ പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും ബോര്‍ഡ് അറിയിച്ചിരുന്നു.

എന്നാല്‍ നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ പൃഥ്വി ഷായ്ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ബിസിസിഐ വാദങ്ങളുടെ മൂര്‍ച്ച കുറച്ചു. ഒടുവില്‍ ചര്‍ച്ചകള്‍ക്ക് ശേഷം നാഡയ്ക്ക് കീഴില്‍ ക്രിക്കറ്റ് താരങ്ങളുടെ ഉത്തേജകമരുന്നു പരിശോധന നടത്താന്‍ ബോര്‍ഡ് വെള്ളിയാഴ്ച്ച സന്നദ്ധത അറിയിക്കുകയായിരുന്നു.
കായിക മന്ത്രാലയവും ബിസിസിഐയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവരുത്. നിലവിലെ അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണം. എന്നാല്‍ മാത്രമേ സുതാര്യവും കുറ്റമറ്റതുമായി കായിക സംവിധാനം രാജ്യത്ത് നടപ്പിലാവുകയുള്ളൂ - വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് കിരണ്‍ റിജ്ജു വ്യക്തമാക്കി.

സ്വയം ഭരണാവകാശം നഷ്ടപ്പെടുമെന്ന ആശങ്ക മുന്‍നിര്‍ത്തിയാണ് ഇത്രയും കാലം നാഡയുടെ പരിധിയില്‍ വരാന്‍ ബിസിസിഐ വിസമ്മതിച്ചത്. കോലിയും ധോണിയും അടങ്ങുന്ന പ്രമുഖ താരങ്ങളുടെ സ്വകാര്യതയിലും സുരക്ഷയിലും പരിശോധനാ നടപടികള്‍ വീട്ടുവീഴ്ച്ച ചെയ്യുമെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു.