
കത്തയച്ചു
നിരോധിത മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് വിലക്ക് ലഭിച്ച പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പ്രതികരണം. ഇക്കാര്യം കത്തിലൂടെയാണ് കായിക മന്ത്രാലയം ബിസിസിഐ മേധാവി രാഹുല്‍ ജോഹ്രിയെ അറിയിച്ചത്.

അനുമതിയില്ല
ഉത്തേജക മരുന്ന് പരിശോധന നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെയോ, ലോക ആന്റി ഡോപ്പിങ് ഏജന്‍സിയുടേയോ (WADA) അനുമതി വേണം. ഈ രണ്ടു പേരുടെയും അനുമതി കൂടാതെയാണ് ബിസിസിഐ ഉത്തേജക പരിശോധന നടത്തുന്നതെന്ന് ജൂണ്‍ 26 -ന് എഴുതിയ കത്തില്‍ കായിക മന്ത്രാലയം വ്യക്തമാക്കി.

സഹകരിക്കുന്നില്ല
ദേശീയ ആന്റി ഡോപ്പിങ് ഏജന്‍സിയുമായി (NADA) സഹകരിക്കാന്‍ ആദ്യം മുതല്‍ക്കെ ബിസിസിഐ വിമുഖത കാട്ടിയിരുന്നു. രാജ്യത്തെ മറ്റു കായിക ബോര്‍ഡുകളും താരങ്ങളും ദേശീയ ആന്റി ഡോപ്പിങ് ഏജന്‍സി ചട്ടങ്ങള്‍ പാലിക്കുമ്പോള്‍ ബിസിസിഐ മാത്രം വിട്ടുനില്‍ക്കുന്നതില്‍ സര്‍ക്കാരിന് അതൃപ്തിയുണ്ട്.

പരിധിയിൽ പെടില്ലെന്ന് ബോർഡ്
NADA ചട്ടങ്ങളിലും പരിശോധനാ ക്രമങ്ങളിലും പാളിച്ചകള്‍ ഒരുപാടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ സഹകരിക്കാത്തത്. സര്‍ക്കാര്‍ സഹായം സ്വീകരിക്കാത്തതിനാല്‍ ദേശീയ ആന്റി ഡോപ്പിങ് ഏജന്‍സിയുടെ പരിധിയില്‍ തങ്ങള്‍ പെടില്ലെന്നും ക്രിക്കറ്റ് ബോര്‍ഡ് വാദിക്കുന്നു.

ഫലപ്രദമല്ല
ഇതേസമയം ഉത്തേജക പരിശോധന കുറ്റമറ്റതായി നടത്താന്‍ ബിസിസിഐയ്ക്ക് കഴിയുന്നില്ലെന്ന് കത്തില്‍ കായിക മന്ത്രാലയം സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ദേശീയ ഡോപ് ടെസ്റ്റിങ് ലബോറട്ടറിയിലേക്ക് 215 സാംപിളുകളാണ് പരിശോധനയ്ക്കായി ബിസിസിഐ അയച്ചത്. ഇതില്‍ അഞ്ചു സാംപിളുകളുടെ ഫലം പോസിറ്റീവായിരുന്നുതാനും. എന്നാല്‍ ബന്ധപ്പെട്ട അഞ്ചു താരങ്ങള്‍ക്കെതിരെ ക്രിക്കറ്റ് ബോര്‍ഡ് എന്തു നടപടിയെടുത്തുവെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് കായിക മന്ത്രാലയം പറയുന്നു.

സ്വതന്ത്ര സമിതി വേണം
ഉത്തേജക മരുന്നു ഉപയോഗ കേസുകളില്‍ ബിസിസിഐ സ്വമേധയാ തീരുമാനമെടുക്കുകയാണ്. എന്നാല്‍ WADA നിയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള NADA ചട്ടങ്ങള്‍ പ്രകാരം സ്വതന്ത്ര സമിതിക്കാണ് തീരുമാനമെടുക്കാന്‍ അധികാരം. ക്രിക്കറ്റില്‍ മാത്രം ഇതു പാലിക്കപ്പെടുന്നില്ല. വിഷയത്തില്‍ ബിസിസിഐ തന്നെ അന്വേഷണം നടത്തുന്നു, നടപടി സ്വീകരിക്കുന്നു — മന്ത്രാലയം വ്യക്തമാക്കി.

പ്രത്യേക പരിഗണന അരുത്
രാജ്യത്തെ കായിക മേഖലയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രം പ്രത്യേക പരിഗണന നല്‍കേണ്ട ആവശ്യമില്ല. കര്‍ശനമായ ഉത്തേജക മരുന്നു പരിശോധനയ്ക്ക് കായിക താരങ്ങളെല്ലാം വിധേയരാകണമെന്ന് കായിക മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications