കൊളംബോ: സിംഹക്കൂട്ടില്‍ കയറാനൊരുങ്ങുന്ന കിവികള്‍ക്ക് വീണ്ടും അദ്ഭുതങ്ങള്‍ കാണിയ്ക്കാനാവുമോ? ലോകം കാത്തിരിയ്ക്കുന്നത് അതാണ്. ലങ്കയിലെത്തി അവരെ തോല്‍പ്പിയ്ക്കുകയെന്നാല്‍ സിംഹക്കൂട്ടില്‍ കയറി സിംഹത്തെ കീഴടക്കുന്നതിന് തുല്യമാണെന്ന് വെട്ടോറിയുടെ ടീമിന് അറിയാം. സ്വന്തം തട്ടകത്ത് ലങ്കക്കാര്‍ അജയ്യരാണ് അത് തകര്‍ക്കാന്‍ പറ്റുമോ? ഈ ചോദ്യത്തിനുത്തരം കിട്ടാന്‍ ഏതാനും മണിക്കൂറുകള്‍

ഗ്രൂപ്പില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ 112 റണ്ണിന്റെ വമ്പന്‍ ജയം നേടിയ ശ്രീലങ്കയ്ക്ക് സെമി പോരാട്ടത്തില്‍ മാനസികമായ മുന്‍തൂക്കമുണ്ട്. കണക്കുകളും ലങ്കക്കാര്‍ക്കൊപ്പം നില്‍ക്കുന്നു. എന്നാല്‍ ലീഗില്‍ പാക്കിനെയും ക്വാര്‍ട്ടറില്‍ പ്രതീക്ഷിത ചാമ്പ്യന്‍മാരായിരുന്ന ദക്ഷിണാഫ്രിക്കയെയും അട്ടിമറിച്ചെത്തുന്ന ന്യൂസിലാന്റിനെ ഈ കണക്കുകളൊന്നും ഭയപ്പെടുത്തില്ല.
മധ്യനിരയുടെ കരുത്താണ് കിവീസിന്റെ നട്ടെല്ല്. മുന്‍നിര പരാജയപ്പെട്ട പല മത്സരങ്ങളും അവര്‍ക്ക് അനുകൂലമാക്കിയത് മധ്യനിരയാണ്. ജെസി റൈഡര്‍, റോസ് ടെയ്‌ലര്‍, സ്‌കോട്ട് സ്‌റ്റൈറിസ്, ജേക്കബ് ഓറം എന്നിവരുടെ മികച്ച ഫോം. ഡാനിയല്‍ വെട്ടോറി നയിക്കുന്ന സ്പിന്‍ ബൗളിംഗ് വിഭാഗത്തിന്റെ മികവും അവര്‍ക്ക് ആത്മവിശ്വാസമേകുന്നു. ബാറ്റിങ് ഓപ്പണിങിലെ ദൗര്‍ബല്യങ്ങളാണ് കിവീസിനെ കുഴയ്ക്കുന്നത്. ഓപ്പണര്‍മാരായ ഗുപ്ടിലിനും മക്കല്ലത്തിനും ഇതുവരെ മികച്ച തുടക്കം സമ്മാനിക്കാനായിട്ടില്ല. പേസര്‍മാരുടെ മങ്ങിയ പ്രകടനവും അവര്‍ക്ക് വിനയായേക്കും.
സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആത്മവിശ്വാസം മുതല്‍ക്കൂട്ടായുള്ള ലങ്കക്കാര്‍ക്ക് രണ്ട് ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഓപ്പണര്‍മാരാണുള്ളത്. അവസാന ഓവറുകളില്‍ ലസിത് മലിംഗയെന്ന പേസറുടെ മികച്ച റെക്കോഡ്. വൈവിധ്യമുള്ള ബൗളിങ് നിര ലോകത്തെ ഏത് ടീമിനും വെല്ലുവിളിയാവും. അതേ സമയം അപ്രതീക്ഷിതമായി തകരുന്ന മധ്യനിരയും ചമര സില്‍വ, സമരവീര എന്നിവരുടെ സ്ഥിരതയില്ലായ്മയും ലങ്കയ്ക്ക് വെല്ലുവിളിയാവും. ചൊവ്വാഴ്ച ന്യൂസിലാന്റ് പുറത്തായാല്‍ ലോകകപ്പ് ഏഷ്യാ കപ്പായി മാറുമെന്ന പ്രത്യേകതയുമുണ്ട്.