For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാംഗ്ലൂരില്‍ കൊച്ചിയ്ക്ക് അടിതെറ്റി

By Super

ബംഗ്ലൂര്‍: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്‌ക്കെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഒന്‍പത് വിക്കറ്റ് ജയം. ചലഞ്ചേഴ്‌സിന്റെ കരുത്തിന് മുമ്പില്‍ കൊച്ചിയുടെ കൊമ്പന്മാര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ അടിതെറ്റുകയായിരുന്നു. കൊച്ചി ഉയര്‍ത്തിയ 126 റണ്‍സ് എന്ന വിജയലക്ഷ്യം 41 പന്ത് ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന ബാംഗ്ലൂര്‍ ഒമ്പതു വിക്കറ്റിന്റെ വിജയവുമായാണ് കരകയറിയത്. സ്‌കോര്‍: കൊച്ചി ഒമ്പതിന് 125, ബാംഗ്ലൂര്‍ ഒന്നിന് 128.

Challengers hammers Tuskers

പ്രശാന്ത് പരമേശ്വരന്റെ ഒരോവറില്‍ 37 റണ്‍സ് ഉള്‍പ്പെടെ 16 പന്തില്‍ നിന്ന് മൂന്നു ഫോറുകളും അഞ്ചു സിക്‌സറുകളും പറത്തി 44 റണ്‍സ് നേടിയ ഓപ്പണര്‍ ക്രിസ് ഗെയിലാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയശില്‍പി. നാലോവര്‍ ബൗള്‍ ചെയ്ത് 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തിയ ഗെയില്‍ തന്നെയാണ് കളിയിലെ കേമനും. ലീഗില്‍ അവസാന നാലില്‍ കടക്കാന്‍ നാലു കളികളില്‍ മൂന്നു ജയം വേണമെന്ന നിലയില്‍ കളിക്കാനിറങ്ങിയ കൊച്ചിക്ക് ടോസ് നേടിയതല്ലാതെ അവകാശപ്പെടാന്‍ മറ്റൊരു നേട്ടവുമുണ്ടായില്ല.ടോസ് നേടിയ നായകന്‍ മഹേല ജയവര്‍ധനെ ബാറ്റിംഗ് തെരഞ്ഞെടുത്തു. നായകന്റെ തീരുമാനത്തെ ന്യായീകരിക്കും വിധം ബാറ്റു വീശിയ ഓപ്പണര്‍മാരായ മൈക്കല്‍ ക്ലിംഗറും(24), ബ്രണ്ടന്‍ മക്കല്ലവും(22) ടസ്‌കേഴ്‌സിനു മികച്ച തുടക്കമായിരുന്നു സമ്മാനിച്ചത്.അഞ്ചോവറില്‍ സ്‌കോര്‍ 40 കടത്തിയ ഇവരുടെ കൂട്ടുകെട്ടു പൊളിച്ച് ബാംഗ്ലൂര്‍ നായകന്‍ ഡാനിയല്‍ വെട്ടോറിയാണ് ബാംഗ്ലൂരിന് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. വെട്ടോറിയെറിഞ്ഞ ആറാം ഓവറിന്റെ മൂന്നാം പന്തില്‍ മക്കല്ലം മടങ്ങുമ്പോള്‍ ഒന്നിന് 43 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു കൊച്ചി. എന്നാല്‍ ബാംഗ്ലൂര്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ ബൗളിംഗിനു മുന്നില്‍ മധ്യനിര തകര്‍ന്നതോടെ മികച്ച സ്‌കോര്‍ എന്ന ലക്ഷ്യം കൊച്ചിയ്ക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്തതായി.

ഒരറ്റത്ത് മികച്ച രീതിയില്‍ കളിച്ച ക്ലിംഗറെ ഗെയില്‍ മടക്കിയതോടെ കൊച്ചി ബാറ്റ്‌സ്മാന്മാര്‍ ഒ്‌നനിന് പുറകെ ഒന്നായി ഗാലറിയില്‍ എത്തി. നായകന്‍ ജയവര്‍ധനെ(3), ബ്രാഡ് ഹോഡ്ജ്(5), റൈഫി വിന്‍സന്റ് ഗോമസ്(7) എന്നിവര്‍ വന്നതു പോലെ മടങ്ങുകയായിരുന്നു. ഇതിനിടെ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച പാര്‍ഥിവ് പട്ടേല്‍(19) റോയല്‍ ചലഞ്ചേഴ്‌സിന്റെ മികച്ച ഫീല്‍ഡിംഗിനു മുന്നിലും രവീന്ദ്ര ജഡേജ(23) അഭിമന്യൂ മിഥുന്റെ മീഡിയം പേസിനു മിന്നിലും കീഴടങ്ങിയതോടെ കൊമ്പന്മാരുടെ തകര്‍ച്ച പൂര്‍ണമായി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂരിനും തകര്‍പ്പന്‍ തുടക്കമാണു ലഭിച്ചത്. ആദ്യ മൂന്ന് ഓവറിനുള്ളില്‍ തന്നെ ഗെയിലും തിലകരത്‌നെ ദില്‍ഷനും ചേര്‍ന്ന് കൊച്ചിയുടെ തോല്‍വി ഉറപ്പാക്കി. ആര്‍.പി. സിംഗ് എറിഞ്ഞ ആദ്യ ഓവറില്‍ ഒമ്പതു റണ്‍സ് മാത്രമാണ് പിറന്നതെങ്കില്‍ രമേശ് പൊവാര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 20 റണ്‍സാണ് ദില്‍ഷന്‍ അടിച്ചുകൂട്ടിയത്. തുടര്‍ന്നാണ് കൊച്ചിയുടെ ദുസ്വപ്‌നമായ ഓവര്‍ അരങ്ങേറിയത്.

കഴിഞ്ഞ കളികളില്‍ മിന്നിയ പ്രശാന്തിനായിരുന്നു നായകന്‍ പന്തുകൊടുത്തത്. എന്നാല്‍ നോബോള്‍ ഉള്‍പ്പടെ ആ ഓവറില്‍ പ്രശാന്ത് വഴങ്ങിയത് 37 റണ്‍സ്. നാലു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമാണ് പ്രശാന്തിന്റെ പന്തില്‍ ഗെയില്‍ അടിച്ചു കൂട്ടിയത്. മൂന്നു ഓവര്‍ പിന്നിട്ടപ്പോഴേക്കും ബാഗ്ലൂര്‍ സ്‌കോര്‍ 66ല്‍ എത്തിയിരുന്നു.തൊട്ടടുത്ത ഓവറില്‍ ഗെയിലിന്റെ വിക്കറ്റ് വിനയ്കുമാറിലൂടെ കൊച്ചി സ്വന്തമാക്കിയെങ്കിലും അപ്പോഴേയ്ക്കും ഏറെ വൈകിപ്പോയിരുന്നു. ദില്‍ഷനു കൂട്ടായി വിരാട് കോഹ്ലി എത്തിയതോടെ ബാംഗ്ലൂര്‍ വിജയത്തിലേക്കു കുതിച്ചു. ഒടുവില്‍ 41 പന്ത് ബാക്കി നില്‍ക്കെ ചലഞ്ചേഴ്‌സ് വിജയറണ്‍ നേടുമ്പോള്‍ 31 പന്തില്‍ നിന്ന് എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പടെ 52 റണ്‍സുമായി ദില്‍ഷനും 33 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 27 റണ്‍സുമായി കോഹ്ലിയും പുറത്താകാതെനിന്നു.

വിജയത്തോടെ 10 മത്സരങ്ങളില്‍ നിന്നു 13 പോയിന്റുമായി ബാംഗ്ലൂര്‍ അവസാന നാലില്‍ ഏറെക്കുറേ സ്ഥാനം ഉറപ്പിച്ചു. 11 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റു മാത്രമുള്ള കൊച്ചി ആറാം സ്ഥാനത്താണ്. ശേഷിക്കുന്ന മൂന്നു മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമേ ഇനി കേരള ടീമിന് സെമി സാധ്യതയുള്ളൂ.

Story first published: Saturday, May 19, 2012, 16:46 [IST]
Other articles published on May 19, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+