ബാംഗ്ലൂര്‍: കഴിഞ്ഞ കുറേനാളായി കളിക്കളത്തില്‍ ശ്രീശാന്തിന്റെ ക്ഷോഭം കാണാനില്ലായിരുന്നു. ഐപിഎല്‍ തുടങ്ങിയതില്‍പ്പിന്നെ ശ്രീശാന്തിന്റെ പെരുമാറ്റപ്രശ്‌നങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ ക്യാപ്റ്റന്‍ മഹേല ജയവര്‍ധന പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച ശ്രീയുടെ ക്ഷോഭം മറനീക്കി പുറത്തുവന്നു. ഇത്തവണ ഇതു കളിക്കളത്തിലായിരുന്നില്ലെന്നുമാത്രം. ടീം കോച്ച് ജെഫ് ലോസണായിരുന്നു ഇത്തവണ ശ്രീയുടെ ക്ഷോഭത്തിന് ഇരയായത്.

കോച്ചിന്റെ മുഖത്തിനുനേരെ കൈചൂണ്ടിക്കൊണ്ട് ഉച്ചത്തില്‍ സംസാരിച്ച ശ്രീശാന്തിനെ അനുനയിപ്പിക്കാന്‍ ടീമംഗവും ലങ്കന്‍ താരവുമായ മുത്തയ്യ മുരളീധരന്‍ വരേണ്ടിവന്നുവെന്നാണ് കേള്‍ക്കുന്നത്. മുരളി ഏറെ കഷ്ടപ്പെട്ടാണ് ശ്രീശാന്തിനെ കോച്ചിന്റെ സമീപത്തു നിന്നു മാറ്റിയത്. ഈ സംഭവങ്ങളത്രയും ടെലിവിഷന്‍ കാമറകള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ സംഭവം വിവാദമാക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്തായാലും തങ്ങള്‍ പകര്‍ത്തി ദൃശ്യങ്ങള്‍ ചാനലുകളൊന്നും പുറത്തുവിട്ടിട്ടില്ല.
റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ കുപ്രസിദ്ധനായി മാറിയ ശ്രീശാന്തിനെ ഇത്തവണത്തെ ഐപിഎല്‍. മത്സരങ്ങളില്‍ മിക്കവാറും സമയങ്ങളില്‍ പുറത്തിരുത്താനായിരുന്നു കോച്ചിന്റെയും ക്യാപ്റ്റന്റെയും തീരുമാനം. കൊച്ചി ടസ്‌കേഴ്‌സ് കളിച്ച പതിനൊന്ന് മത്സരങ്ങളില്‍ ആറെണ്ണത്തില്‍ മാത്രമേ ശ്രീശാന്തിന് അവസരം ലഭിച്ചുള്ളൂ.
ആറു മത്സരങ്ങളിലായി 21 ഓവറുകളെറിഞ്ഞ ശ്രീക്ക് നാലു വിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അത്രയും ഓവറുകളിലായി 129 റണ്‍സുകളാണ് ശ്രീ വഴങ്ങിയത്. ഇക്കണോമി റേറ്റ് 6.14ആണ്. മലയാളി താരങ്ങളായ പ്രശാന്ത് പരമേശ്വരനും റൈഫി ഗോമസുമെല്ലാം മിന്നുന്ന കളി കാഴ്ച വെച്ചപ്പോള്‍ ശ്രീ കളികണ്ടുനില്‍ക്കട്ടെയെന്ന ഭാവത്തിലായിരുന്നു കോച്ചും ക്യാപ്റ്റനും.
മേയ് അഞ്ചിന് കൊച്ചിയില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തിലാണ് ശ്രീശാന്ത് അവസാനമായി കളിച്ചത്. അന്ന് മൂന്നോവറില്‍ 23 റണ്‍സ് വിട്ടുനല്‍കിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ടീം ഇന്ത്യയുടെ പഴയകോച്ച് ഗ്യാരി കേഴ്‌സ്റ്റണ്‍ പറഞ്ഞത് ശ്രീശാന്ത് ഓര്‍ക്കട്ടേണ്ട ഘട്ടം അതിക്രമിച്ചുവെന്നാണ് കരുതേണ്ടത്. കഴിവുകള്‍ തേച്ചുമിനുക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ശ്രീശാന്ത് എന്ന നല്ല കളിക്കാരന് ഉയരാന്‍ കഴിയില്ലെന്ന് അദ്ദേഹം ടീമില്‍ നിന്നും വിടവാങ്ങുമ്പോള്‍ പറഞ്ഞിരുന്നു. ശ്രീയെന്തേ ഇത് കണക്കിലെടുക്കുന്നില്ല