അഡ്‌ലെയ്‌ഡ്: ഇന്ത്യ-ആസ്‌ട്രേലിയ പരമ്പരയിലെ അവസാന ടെസ്റ്റ് വ്യഴാഴ്‌ച അഡ്‌ലെയ്‌ഡില്‍ ആരംഭിയ്‌ക്കുന്നു.ലോക റിക്കാര്‍ഡ് തട്ടിത്തെറിപ്പിച്ചതിന്റെ പകയുമായി ആസ്‌ട്രേലിയ എത്തുന്പോള്‍ പെര്‍ത്തില്‍ സംഭവിച്ചത് ഭാഗ്യമല്ലെന്ന് തെളിയിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.
അഡ്‌ലെയ്‌ഡിലെ ചരിത്രം ഒരിക്കലും ഇന്ത്യയ്‌ക്ക് അനൂകൂലമല്ല. 2003ല്‍ രാഹുല്‍ ദ്രാവിഡിന്റെ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ നേടിയ വിജയം മാത്രമാണ് ഇന്ത്യക്കിവിടെ പറയാനുള്ള വിജയ ചരിത്രം.
പക്ഷേ പെര്‍ത്തില്‍ നേടിയ വിജയം ഇന്ത്യയുടെ പ്രതീക്ഷകള്‍ ആകാശത്തോളമാണ് ഉയര്‍ത്തിയിട്ടുള്ളത്.
സ്വിങ് ബൗളിനെ പ്രധാനമായും പിന്തുണയ്‌ക്കുന്ന അഡ്‌ലെയ്‌ഡ് പിച്ച് സ്‌പിന്‍ ബൗളിങ്ങിനെ കൂടി പിന്തുണയ്ക്കുമെന്നത് ഇരു ടീമുകളെയും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. കളി ആരംഭിയ്‌ക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‌ക്കെ ഇരു ടീമുകളും അവസാന ഇലവനെ പ്രഖ്യാപിച്ചിട്ടില്ല.
ആസ്‌ട്രേലിയന്‍ നിരയില്‍ ഓപ്പണര്‍ മാത്യു ഹെയ്‌ഡന്‍ തിരിച്ചെത്തിയത് കംഗാരുക്കള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഹെയ്‌ഡനെ സംബന്ധിച്ചിടത്തോളം അഡ്‌ലെയ്‌ഡ് നല്ല ഓര്‍മ്മകളാണ് എന്നും സമ്മാനിച്ചിട്ടുള്ളത്. ക്യാപ്‌റ്റന്‍ പോണ്ടിംഗിനും ഇവിടെ കഴിവ് തെളിയിക്കാനായിട്ടുണ്ട്.
ഇതിനിടെ ഗാംഗുലിയെ ഏകദിന ടീമില്‍ നിന്ന് പുറത്താക്കിയ സംഭവം ഇന്ത്യന്‍ ക്യാമ്പില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്‌്‌ടിച്ചിട്ടുള്ളത്. അനാവശ്യ നേരത്താണ് ടീം പ്രഖ്യാപനമുണ്ടായതെന്നാണ് ക്യാപ്‌റ്റന്‍ കുംബ്ലെയുടെ അഭിപ്രായം.
ഇന്ത്യന്‍ നിരയില്‍ ലക്ഷ്‌മണും ദ്രാവിഡുമാണ് അഡ്‌ലെയ്‌ഡിലെ താരങ്ങള്‍. സച്ചിനും ഗാംഗുലിയ്‌ക്കും നല്ല ഓര്‍മ്മകളല്ല ഇവിടെയുള്ളത്.
പരമ്പരയിലെ അവസാന മത്സരമെന്നതിനപ്പുറം ഇന്ത്യന്‍ ടീമിലെ ഒരു തലമുറയുടെ അസ്‌ട്രേലിയയിലെ അവസാന അങ്കമാണ് അഡ്‌ലെയ്‌ഡ് ടെസ്‌റ്റ് . സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി, കുംബ്ലെ തുടങ്ങിയ മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങ ള്‍ക്ക് ആസ്ട്രേലിയയുടെ മണ്ണില്‍ ഇനിയൊരു ടെസ്റ്റിന് സാധ്യതയില്ല.
ആവനാഴിയിലെ അവസാന ആയുധവുമെടുത്ത് ഇരു ടീമുകളും അങ്കത്തിനിറങ്ങുന്പോള്‍ കളത്തില്‍ തീ പാറുമെന്നു തന്നെ കരുതാം.