ചെന്നൈ: തോല്‍വി മുഖാമുഖം കണ്ട് നിമിഷങ്ങളില്‍ നിന്നും ഉയര്‍ത്തേണീറ്റ ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ലോകകപ്പിലെ ആയുസ്സ് നിലനിര്‍ത്തി. വ്യാഴാഴ്ച നടന്ന ഗ്രൂപ്പ് ബിയിലെ ആവേശമുറ്റിയ മത്സരത്തില്‍ 18 റണ്‍സിനാണ് ഇംഗ്ലണ്ട് വിന്‍ഡീസിനെ തോല്‍പ്പിച്ചത്.

വിന്‍ഡീസിന് ജയിക്കാന്‍ 21 റണ്‍സ് മാത്രം അകലെ, ഇംഗ്ലണ്ട് പരാജയം ഏതാണ്ട് ഉറപ്പിച്ചു. ആവേശം ക്ലൈമാക്‌സിലേക്ക് നീളുമെന്ന് തോന്നിയ നിമിഷങ്ങളില്‍ അപകടകാരിയായ രാംനരേശ് സര്‍വനെയും കെമര്‍ റോച്ചിനെയും ഒരു പന്തിന്റെ വ്യത്യാസത്തില്‍ പുറത്താക്കി ഓഫ് സ്പിന്നര്‍ ഗ്രെയിം സ്വാന്‍ ഇംഗ്ലണ്ടിനെ വിജയതീരത്തെത്തിച്ചത്.
ഏഴിന് 222 എന്ന നിലയില്‍നിന്ന് വിന്‍ഡീസ് സ്‌കോര്‍ ഒന്‍പതിന് 223 എന്നായി. സുലൈമാന്‍ ബെന്‍ ജൊനാഥന്‍ ട്രോട്ടിന്റെ തകര്‍പ്പന്‍ ത്രോയില്‍ റണ്ണൗട്ടാകുകയും ചെയ്തതോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഇംഗ്ലണ്ടിനു വേണ്ടി ഓഫ് സ്പിന്നര്‍ ജെയിംസ് ട്രഡ്‌വെല്‍ നാലു വിക്കറ്റും സ്വാന്‍ മൂന്നു വിക്കറ്റുമെടുത്തു.ലോകകപ്പിലെ ആദ്യ മത്സരം കളിക്കുന്ന ജെയിംസ് ട്രഡ്‌വെല്ലാണു മത്സരത്തിലെ താരം.
ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ആന്ദ്രെ റസലാണ് വിന്‍ഡീസ് നിരയില്‍ തിളങ്ങിയത്. 49 റണ്‍സെടുത്ത റസല്‍ നാലു വിക്കറ്റുമെടുത്തിരുന്നു. ക്രിസ് ഗെയ്ല്‍ 21 പന്തില്‍ 43 റണ്‍സെടുത്തു.
ആദ്യം ബാറ്റിങ് തുടങ്ങിയ ഇംഗ്ലീഷുകാര്‍ അരങ്ങേറ്റക്കാരന്‍ ലെഗ്‌സ്പിന്നര്‍ ദേവേന്ദ്ര ബിഷുവിന്റെ ബൗളിംഗ് മികവില്‍ പതറിപ്പോയി. വിക്കറ്റുകള്‍ തുടരെ തുടെര കൊഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് ചെറിയ സ്‌കോറില്‍ ഒതുങ്ങുമെന്ന് എല്ലാവരും കരുതിയിരുന്നു. ജൊനാഥന്‍ ട്രോട്ട്, ലൂക്ക് റൈറ്റ്, ഇയോന്‍ മോര്‍ഗാന്‍ എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയാണ് ബിഷു വരവറിയിച്ചത്. മാറ്റ് പ്രയോറും നായകന്‍ ആന്‍ഡ്രൂ സ്ട്രൗസും മികച്ച തുടക്കം നല്‍കിയെങ്കിലും അതു മുതലാക്കാന്‍ പിന്നാലെ വന്നവര്‍ക്കായില്ല. ടിം ബ്രെസ്‌നാനും (പുറത്താകാതെ 20) റെറ്റും (44) അവസാന ഓവറുകളില്‍ നടത്തിയ പോരാട്ടം സ്‌കോര്‍ 200 കടത്തി. 47 റണ്‍സെടുത്ത ട്രോട്ടാണ് ഇംഗ്ലീഷുകാരുടെ ടോപ് സ്‌കോറര്‍.