അഡ്‌ലെയ്‌ഡ്: ആന്‍ഡ്രൂ സിമണ്ട്‌സിനെ വംശീയമായി അധിക്ഷേപിച്ചുവെന്ന ആരോപണത്തില്‍ ഹര്‍ഭജന്‍ മാച്ച് ഫീയുടെ 50% പിഴയടയ്ക്കണമെന്ന് വിധി.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയ്ക്ക് നല്‌കിയ അപ്പീലിലാണ് ഹര്‍ഭജന് മൂന്നു കളികളില്‍ നിന്നുള്ള വിലക്ക് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ പിന്‍വലിച്ച് പിഴ മാത്രം ചുമത്തിയത്.
ഹര്‍ഭജന്‍ വംശീയധിക്ഷേപം നടത്തിയിട്ടില്ലെന്ന് ആസ്‌ട്രേലിയന്‍ താരങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വംശീയധിക്ഷേപം എന്ന ആരോപണം പിന്‍വലിച്ച് പെരുമാറ്റ ദൂഷ്യം എന്ന കുറ്റം മാത്രം ചുമത്തുകയായിരുന്നു.
അഡ്‌ലെയ്‌ഡിലെ ഫെഡറല്‍ കോടതിയിലായിരുന്നു വിചാരണ. ഐസിസിയുടെ ന്യൂസിലാന്റ് ജസ്‌റ്റിസ് ജോണ്‍ ഹാന്‍സനാണ് കേസില്‍ വാദം കേട്ടത്.
കേസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സച്ചിനും ഹര്‍ഭജനും ടീം മീഡിയ മാനേജര്‍ എം.വി ശ്രീധറുമാണ് ഹാജരായത്. ഓസീസിനു വേണ്ടി ക്യാപ്‌റ്റന്‍ പോണ്ടിംഗും മൈക്കല്‍ ക്ലാര്‍ക്കും സിമണ്ട്‌സും ഹാജരായി.
സിഡ്‌നിയില്‍ നടന്ന രണ്ടാം ടെസ്‌റ്റിലായിരുന്നു കേസിനാസ്‌പദമായ സംഭവം. ആസ്‌ട്രേലിയന്‍ ടീമിലെ ഏക കറുത്ത വര്‍ഗക്കാരനായ സിമണ്ട്‌സിനെ ഹര്‍ഭജന്‍ കുരങ്ങന്‍ എന്നു വിളിച്ചെന്നായിരുന്നു ആരോപണം.
മാച്ച് റഫറി മൈക് പ്രോക്ടര്‍ നല്‌കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹര്‍ഭജന് മൂന്ന് കളികളില്‍ നിന്ന് വിലക്കും ഏര്‍പ്പെടുത്തി.
ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ച ബിസിസിഐ ഐസിസിയ്ക്ക് അപ്പീല്‍ നല്‌കുകയായിരുന്നു. കൂടാതെ ഹര്‍ഭജനെതിരെ വിലക്ക് ഏര്‍പ്പെടുത്തിയാല്‍ ആസ്‌ട്രേലിയയില്‍ നടക്കുന്ന പരമ്പര ബഹിഷ്‌ക്കരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.
പുതിയ വിധി പുറത്തു വന്ന സാഹചര്യത്തില്‍ ഏകദിന പരമ്പരയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്ക് അവസാനമായിട്ടുണ്ട്.