Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെന്നൈ വീണ്ടും ഐപിഎല്‍ കിങ്‌സ്

ചെന്നൈ: തുടര്‍ച്ചയായ രണ്ടാം സീസണിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടി. ശനിയാഴ്ച എം.എ.ചിദംബരം സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ ചെന്നൈ 58 റണ്‍സിന് പരാജയപ്പെടുത്തിയാണ് ചെന്നൈ വീണ്ടും രാജാക്കന്മാരായത്.

Chennai Super Kings

ആദ്യം ബാറ്റുചെയ്ത ചെന്നൈ ഓപ്പണര്‍മാരായ മുരളി വിജയും(95) മൈക്ക് ഹസ്സിയും(63) ചേര്‍ന്നു നേടിയ 159 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടിന്റെ ബലത്തില്‍ 205 റണ്‍സ് അടിച്ചു കൂട്ടിയപ്പോള്‍ ബാംഗ്ലൂരിന് മറുപടിയായി 147 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോര്‍: ചെന്നൈ 20 ഓവറില്‍ 5ന് 205; ബാംഗ്ലൂര്‍ 20 ഓവറില്‍ 8ന് 147. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ ക്യാപ്റ്റന്‍ ധോണിയുടെ തീരുമാനത്തെ നൂറ് ശതമാനം ന്യായീകരിയ്ക്കുന്ന വിധത്തിലായിരുന്നു മുരളി വിജയ് മൈക് ഹസി കൂട്ടുകെട്ടിന്റെ പ്രകടനം. ബൗളിംഗിനിറങ്ങിയപ്പോള്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനും രണ്ട് വിക്കറ്റിട്ട ജക്കാതിയുമാണ് മിന്നിയത്. ബാംഗ്‌ളൂര്‍ നിരയില്‍ കൊഹ്ലി (35), ഡിവില്ലിയേഴ്‌സ് (18), സൌരഭ് തിവാരി (42*) എന്നിവര്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളൂ.

ഒന്നാം വിക്കറ്റില്‍ 89 പന്തില്‍ നിന്ന് 159 റണ്‍ അടിച്ചുകൂട്ടിയ മുരളി വിജയ്യും (95) മൈക്ക് ഹസിയും (63) ചേര്‍ന്നാണ് ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നല്‍കിയത്. 52 പന്ത് നേരിട്ട വിജയ് നാലു ഫോറും ആറ് സിക്‌സും പായിച്ചപ്പോള്‍ 45 പന്ത് നേരിട്ട ഹസി മൂന്ന് വീതം സിക്‌സും ഫോറും പറത്തി. ഇവര്‍ പുറത്തായശേഷമിറങ്ങിയ ധോണി 13 പന്തില്‍ രണ്ട് സിക്‌സടക്കം 22 റണ്ണടിച്ചു. അവസാന രണ്ട് ഓവറുകളിലായി ബാംഗ്‌ളൂര്‍ നാലു വിക്കറ്റ് വീഴ്ത്തി.

കെട്ടഴിഞ്ഞുപോയ അശ്വങ്ങളെ പോലെ മുന്നേറിയ മുരളി-ഹസ്സി സഖ്യം പിരിഞ്ഞത് 15ാം ഓവറിലായിരുന്നു. സെയ്ത് മുഹമ്മദ് എറിഞ്ഞ ഓവറിലെ നാലാം പന്തില്‍ റണ്‍ ഔട്ടില്‍ നിന്ന് വിജയ് രക്ഷപ്പെട്ടപ്പോള്‍ ഹസി അടുത്ത പന്തില്‍ പുറത്താകുമായിരുന്നു. ഉയര്‍ത്തിയടിച്ച ഹസിയെ ലോംഗ് ഓണില്‍ ക്രിസ് ഗെയ്‌ലാണ് പിടികൂടിയത്. തുടര്‍ന്ന് ക്യാപ്ടന്‍ ധോണി തന്നെ രംഗത്തിറങ്ങി. തുടക്കത്തില്‍ ആവേശം കാട്ടാതിരുന്ന ധോണി 17ാം ഓവറില്‍ ഗെയ്‌ലിനെ രണ്ട് തവണ സിക്‌സിന് ശിക്ഷിച്ചു.

അരവിന്ദ് എറിഞ്ഞ 18ാം ഓവറിലെ ആദ്യ രണ്ട് പന്തുകളില്‍ വിജയ്യും ധോണിയും (22) പുറത്തായി. വിജയ്യെ വെട്ടോറി ക്യാച്ചെടുത്തപ്പോള്‍ അടുത്ത പന്തില്‍ ധോണിയെ കൊഹ്ലി കൈയിലൊതുക്കുകയായിരുന്നു. ഇതോടെ ചെന്നൈ 188/ 3 എന്ന നിലയിലായി. തുടര്‍ന്നിറങ്ങിയ റെയ്‌ന ഇതേ ഓവറില്‍ അരവിന്ദിനെ സിക്‌സടിച്ചു. ഗെയ്ല്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ കൂടി വീണു. മോര്‍ക്കലിനെ (2) കൊഹ്ലി ക്യാച്ചെടുത്തപ്പോള്‍ അടുത്ത പന്തില്‍ റെയ്‌നയെ (8) ഗെയ്ല്‍ ബൌള്‍ഡാക്കി. അവസാന പന്തില്‍ സ്വന്തം നാട്ടുകാരന്‍ ബ്രാവോ സിക്‌സ് പറത്തി.

കൂറ്റന്‍ സ്‌കോര്‍ തേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്‌ളൂരിന് ആദ്യ ഓവറില്‍ തന്നെ ക്രിസ് ഗെയ്‌ലിനെ (0) നഷ്ടപ്പെട്ടതോെടെ ചെന്നൈ വിജയമുറിപ്പിച്ച്. പിന്നീടവര്‍ നടത്തിയത് വിജയാഘോഷം മാത്രമായിരുന്നു. ഗെയ്‌ലിനെ തളച്ചാല്‍ ജയം എന്ന സത്യം ചെന്നൈ കളിക്കാരുടെ സന്തോഷപ്രകടനം വ്യക്തമാക്കി. മൂന്ന് പന്ത് നേരിട്ട ഗെയ്‌ലിനെ റണ്ണെടുക്കാന്‍ തുടങ്ങുംമുന്‍പ് അശ്വിനാണ് പറഞ്ഞുവിട്ടത്. അശ്വിന്റെ കുത്തിത്തിരിഞ്ഞ പന്തില്‍ കട്ട്‌ഷോട്ടിന് ശ്രമിച്ച ഗെയ്‌ലിനെ വിക്കറ്റിന് പിന്നില്‍ ധോണിയാണ് പിടികൂടിയത്. കൂറ്റന്‍ സ്‌കോറിന്റെ സമ്മര്‍ദ്ദമാണ് ഈ ഒറ്റയാനെ വീഴത്താന്‍ ധോണിയെ സഹായിച്ചത്.

മായാങ്ക് അഗര്‍വാള്‍ ഈ ഓവറിന്റെ അവസാന പന്ത് ബൌണ്ടറിയിലെത്തിച്ചു. അടുത്ത ഓവറില്‍ മോര്‍ക്കലിനെതിരെ ബൌണ്ടറി പായിച്ച മായാങ്കിനെ മൂന്നാം ഓവറില്‍ അശ്വിന്‍ തന്നെ പവിലിയനിലേക്ക് മടക്കിയപ്പോള്‍ ബാംഗഌര്‍ ടീമിന്റെ വിധി എന്തെന്ന് വ്യക്തമായി. അശ്വിന്റെ കാരം ബാളില്‍ മായാങ്ക് (10) ക്‌ളീന്‍ ബൌള്‍ഡാകുകയായിരുന്നു. 95 റണ്‍സെടുത്ത് ചെന്നൈയെ വിജയിപ്പിച്ച വിജയ് തന്നെയാണ് കളിയിലെ കേമന്‍.

12 മത്സരങ്ങളില്‍നിന്ന് 608 റണ്‍സ് സ്വന്തമാക്കിയ ഗെയ്ല്‍ ഈ സീസണിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായി ഓറഞ്ച് തൊപ്പി സ്വന്തമാക്കി. 16 കളികളില്‍ 28 ഇരകളെ വീഴ്ത്തിയ മുംബൈ ഇന്ത്യന്‍സിന്റെ ലസിത് മലിംഗയാണ് വിക്കറ്റ് വേട്ടയില്‍ മുമ്പന്‍.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+