ബോബ് വൂമറുടെ മൃതശരീരം പരിശോധിക്കാന്‍ ലണ്ടനില്‍ നിന്നെത്തിയ ഫോറന്‍സിക് വിദഗ്ധരില്‍ ഒരാളാണ് ഇക്കാര്യം പറഞ്ഞത്. തന്റെ പേര് വെളിപ്പെടുത്തരുതെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.
ചരടു കൊണ്ടോ കയറു കൊണ്ടോ വരിഞ്ഞു മുറുക്കിയ പാടുകള്‍ വൂമറുടെ കഴുത്തില്‍ ഉണ്ടായിരുന്നില്ല. കഴുത്ത് ഞെരിച്ചത് കൈകള്‍ കൊണ്ടാവാനും ഇടയില്ല. കൈകള്‍ കൊണ്ട് കഴുത്ത് ഞെരിച്ചു കൊന്നാല്‍ ഡിസ്കിന്റെ ആകൃതിയിലുളള പാടുകള്‍ കഴുത്തില്‍ കാണേണ്ടതാണ്. എന്നാല്‍ ഇതൊന്നും വൂമറുടെ മൃതശരീരത്തില്‍ കണ്ടിരുന്നില്ല.
കഴുത്ത് ഞെരിച്ച് കൊല്ലാന്‍ വൈദഗ്ധ്യം നേടിയവര്‍ സാധാരണ ചെയ്യുന്ന കരോട്ടിട് സ്ലീപ്പര്‍ മാര്‍ഗമാണ് ഇവിടെയും ഉപയോഗിച്ചിരിക്കാന്‍ സാധ്യത. കരുത്തനായ കൊലയാളി ഇരയുടെ പിന്നില്‍ നിന്നും കൈത്തടം ഉപയോഗിച്ച് കഴുത്ത് ഞെരിക്കും.
തലച്ചോറിലേയ്ക്ക് ഓക്സിജന്‍ എത്തിക്കുന്ന കരോട്ടിട് ധമനി അടയുകയും ഓക്സിജന്‍ ലഭിക്കാതെ ആള്‍ മരിക്കുകയും ചെയ്യും. കഴുത്തിനു ചുറ്റും പാടുകളൊന്നും കാണില്ല എന്നതാണ് ഈ കൊലപാതക രീതിയുടെ പ്രത്യേകത. 20 മുതല്‍ 30 സെക്കന്റിനകം മരണം നടക്കുന്നതിനാല്‍ പിടയാനോ ബഹളമുണ്ടാക്കാനോ കഴിയില്ല.
പ്രത്യേക പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമാണ് ഇത്രയും സൂക്ഷ്മമായി ഒരു കൊലപാതകം ചെയ്യാന്‍ കഴിയുകയെന്ന് ഫോറന്‍സിക് വിദഗ്ധന്‍ പറയുന്നു.
ലോകത്ത് ഏറ്റവുമുയര്‍ന്ന കൊലപാതക നിരക്കുളള ജമൈക്കാ നഗരത്തിന് ഈ കൊലപാതക രീതി അന്യമാണ്. കാരണം തോക്കുകള്‍ സുലഭമായി കിട്ടുന്നതിനാല്‍ ജമൈക്കയിലെ കൊലയാളികള്‍ കഴുത്തു ഞെരിച്ചു കൊല്ലാന്‍ മുതിരാറില്ല. വ്യക്തിപരമായ പ്രശ്നങ്ങള്‍ ഈ കൊലപാതകത്തിനു പിന്നിലുണ്ടെന്ന് അനുമാനിക്കാനുളള പ്രധാന കാരണവും ഇതാണ്.
മരണം എങ്ങനെ നടന്നുവെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുന്നത്. ശ്വാസതടസം ഉണ്ടായി മരിക്കുന്നവരുടെ മുഖത്ത് രക്തം കാണാറുണ്ട്. കഴുത്തു ഞെരിച്ചു കൊല്ലുമ്പോള്‍ വെപ്രാളത്തിനിടയില്‍ നഖം കൊണ്ടു പോറിയ പാടുകളും ശരീരത്തിലുണ്ടാവും. മൃതശരീരത്തിന്റെ നഖത്തിനിടയില്‍ കൊലയാളിയുടെ തൊലിയുടെ ശകലങ്ങളും കാണേണ്ടതാണ്.
ഹോട്ടല്‍ മുറിയില്‍ നിന്നും ശരീരം നീക്കം ചെയ്യുന്നതിനിടെ ജമൈക്കന്‍ പൊലീസ് അബദ്ധത്തില്‍ വൂമറുടെ കഴുത്തില്‍ ഏതെങ്കിലും തരത്തിലുളള ആഘാതം ഏല്‍പ്പിച്ചിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കേണ്ടതാണ്. നിഷ്പക്ഷരായ അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിക്കുമെന്ന് പേരുവെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഫോറന്‍സിക് വിദഗ്ധന്‍ പറയുന്നു.