കളിക്കാരുടെ പരസ്യക്കരാറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും മാച്ച് ഫീസ് കുറയ്ക്കാനും ബിസിസിഐ തീരുമാനിച്ചു. ബോര്‍ഡിന്റെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ച സച്ചിനും യുവരാജിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
ലോകകപ്പിലെ ദയനീയ പ്രകടനത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയില്ല.
കളി മികവിന്റെ അടിസ്ഥാനത്തിലാവും ഇനി പ്രതിഫലം. പരമ്പര വിജയത്തിന് മൂന്നു ലക്ഷം രൂപ ടീമിന് ബോണസ് നല്‍കും.
രവിശാസ്ത്രിയായിരിക്കും ബംഗ്ലാദേശ് പര്യടനത്തിനുളള ടീം മാനേജര്‍. കോച്ചിന്റെ ചുമതലയും തല്‍ക്കാലത്തേയ്ക്ക് ശാസ്ത്രി നിര്‍വഹിക്കും.
വെങ്കിടേഷ് പ്രസാദാണ് പുതിയ ബൗളിംഗ് കോച്ച്. റോബിന്‍ സിംഗിനെ ഫീല്‍ഡിംഗ് കോച്ചായി നിയമിച്ചു.
അടുത്ത ബംഗ്ലാദേശ്, അയര്‍ലന്റ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുളള ക്യാപ്റ്റനായി രാഹുല്‍ ദ്രാവിഡ് തുടരും.
കളിക്കാര്‍ക്ക് ഇനി മാധ്യമങ്ങളുമായി സംസാരിക്കാന്‍ അവകാശമില്ല. പത്രസമ്മേളനം നടത്താന്‍ ക്യാപ്റ്റനു മാത്രമാണ് അവകാശം. കളിക്കാരുടെ മാധ്യമക്കരാറുകളും ബിസിസിഐ റദ്ദാക്കി.
ഒരു കളിക്കാരന് ഒരു വര്‍ഷത്തില്‍ പരമാവധി മൂന്നു കമ്പനികളുമായി പരസ്യക്കരാറുണ്ടാക്കാം. ഓരോ കളിക്കാരനും പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ബിസിസിഐയുടെ അനുമതി വാങ്ങണം.
കളിക്കാര്‍ക്ക് താഴെ പറയുന്ന തരത്തിലാണ് നേരത്തെ പ്രതിഫലം നല്‍കിയിരുന്നത്.
എ ഗ്രേഡില്‍ ഉള്‍പ്പെടുന്ന രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദ്ര സെവാഗ് തുടങ്ങിയവര്‍ക്ക് 50 ലക്ഷം രൂപയായിരുന്നു പ്രതിഫലം.
യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, മഹേന്ദ്രസിംഗ് ധോണി,അജിത് അഗാര്‍ക്കര്‍ എന്നിവരടങ്ങുന്ന ഗ്രേഡ് ബി കളിക്കാര്‍ക്ക് ലഭിച്ചിരുന്നത് 35 ലക്ഷം രൂപ.
ശ്രീശാന്ത്, സഹീര്‍ഖാന്‍, സുരേഷ് റെയ്ന എന്നിവരുള്‍പ്പെടുന്ന സി ഗ്രേഡ് കളിക്കാര്‍ക്ക് കിട്ടിയിരുന്നത് 20 ലക്ഷം രൂപയായിരുന്നു.
ഈ പ്രതിഫലത്തിനു പുറമേ ഇവര്‍ക്ക് ഓരോ ടെസ്റിനും ഏകദിനത്തിനും യഥാക്രമം 2.50 ലക്ഷം, 1.60 ലക്ഷം എന്നിങ്ങനെയും നല്‍കിയിരുന്നു.
ഓരോ ഏകദിനങ്ങളിലും നല്‍കിയിരുന്ന 1.60 ലക്ഷം രൂപ ഒരു ലക്ഷമായി കുറയ്ക്കുമെന്നാണ് ബിസിസിഐ പറയുന്നത്. മറ്റു പ്രതിഫലത്തെക്കുറിച്ച് വ്യക്തമായി ഒന്നും പറയുന്നില്ല.
കളിക്കളത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് തീരുമാനിക്കുമെന്ന മറുപടിയാണ് ബിസിസിഐ നല്‍കുന്നത്.
നാണം കെട്ട പ്രകടനത്തിന് ശിക്ഷയൊന്നുമില്ല
ലോകകപ്പിലെ ദയനീയ പ്രകടനത്തിന് ശിക്ഷയൊന്നും നല്‍കാനുളള കെല്‍പ് ബിസിസിഐയ്ക്ക് ഇല്ലെന്ന് തെളിയുന്നതാണ് ഈ തീരുമാനങ്ങള്‍. കളിക്കാര്‍ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടുപോയെന്ന ന്യായം പറഞ്ഞ് അവരെ ന്യായീകരിക്കാനാണ് പത്രസമ്മേളനത്തില്‍ ബിസിസിഐ ട്രഷറര്‍ ശ്രീനിവാസന്‍ ശ്രമിച്ചത്.
റോബിന്‍ സിംഗിനെ ഫീല്‍ഡിംഗ് കോച്ചും വെങ്കിടേഷ് പ്രസാദിനെ ബൗളിംഗ് കോച്ചുമായി നിയമിച്ച് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് ബോര്‍ഡ് തെറ്റിദ്ധരിക്കുന്നു.
ൃരാജ്യാന്തര ക്രിക്കറ്റില്‍ ശ്രദ്ധിക്കപ്പെടുന്ന പേരുകളല്ല വെങ്കിടേഷ് പ്രസാദും റോബിന്‍ സിംഗും. കളിക്കുന്ന കാലത്ത് ശരാശരി ബൗളര്‍ മാത്രമായിരുന്നു പ്രസാദ്.
റോബിന്‍ സിംഗ് ശരാശരി നിലവാരമുളള ആള്‍റൗണ്ടറും. ഇരുവരുടെയും ഏക ഗുണം ബിസിസിഐ വരയ്ക്കുന്ന വരയ്ക്കപ്പുറം പോകില്ല എന്നതാണ്.
അനുസരണയുളള രണ്ട് ആട്ടിന്‍കുട്ടികളെക്കൂടി പുതുതായി നിയമിച്ച് ഇന്ത്യയുടെ ക്രിക്കറ്റ് ടീമിനെ ചികിത്സിക്കാമെന്ന് ബിസിസിഐ കണക്കുകൂട്ടുന്നു.
മല എലിയെ പ്രസവിച്ചു എന്നത് പഴയ ചൊല്ലാണ്. ഏറെ കോലാഹലത്തോടെ അരങ്ങേറിയ ബിസിസിഐയുടെ അടിയന്തര യോഗം ചുണ്ടെലിയെപ്പോലും പ്രസവിച്ചില്ല.
രണ്ടു കാരണം കാണിക്കല്‍ നോട്ടീസ്, പ്രതിഫലത്തില്‍ അറുപതിനായിരം രൂപയുടെ കുറവ്, അടുത്ത വര്‍ഷം ഒപ്പിടാനുളള കരാറിന് നിയന്ത്രണം. മൂന്നു പുതിയ നിയമനങ്ങള്‍. ചാപ്പലിന് പുതിയൊരു വാഗ്ദാനം.
ഇത്രയുമാണ് 2011ലെ ലോകകപ്പ് നേടാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന ചികിത്സാവിധി.