മൊഹാലി :വിദേശ ടീമുകള്‍ക്ക് എന്നും പേടിസ്വപ്നമായ ഇന്ത്യന്‍ പിച്ചുകളുടെ സംഹാര ഭാവത്തില്‍ ആസ്ട്രേലിയ വിരളുന്നു. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം കളി നിര്‍ത്തുന്പോള്‍ പ്രമുഖ താരങ്ങളെയെല്ലാം നഷ്ടപ്പെട്ട് തോല്‍വിയുടെ നിഴലിലാണ്.
സന്ദര്‍ശകര്‍ക്ക് 516 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കിയാണ് ധോണിയുടെ ടീം ബാറ്റു താഴ്ത്തിയത്. ഗൗതം ഗംഭീറിന്റെ അത്യുജ്ജ്വല സെഞ്ച്വറിയുടെ നിറവില്‍ മൂന്നു വിക്കറ്റിന് 314 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു.
തൊണ്ണൂറു റണ്‍സിന് പുറത്തായ സെവാഗിന് സെഞ്ച്വറി നഷ്ടപ്പെട്ടതാണ് ഇന്ത്യയ്ക്ക് അല്‍പം നിരാശ നല്‍കിയത്. പിന്നാലെയെത്തിയ നായകന്‍ ധോണിയും അടിച്ചു തകര്‍ക്കാനുളള മൂഡിലായിരുന്നു. ഗംഭീറിനു പിന്നാലെ വന്ന ഗാംഗൂലിയും ക്ഷണ നേരത്തില്‍ 27 റണ്‍സ് അടിച്ചെടത്തു.
അടിച്ചു തകര്‍ത്തു കൊണ്ടാണ് ഹെയിഡനും കാറ്റിച്ചും ബാറ്റിംഗ് തുടങ്ങിയത്. ബാറ്റിംഗ് പരാജയത്തിന് കണക്കു തീര്‍ക്കാനെന്ന മട്ടിലാണ് ഹെയിഡന്‍ ക്രീസിലെത്തിയത്. ചിരവൈരിയായ സഹീറിന്റെ ആദ്യ പന്തില്‍ തന്നെ ആഞ്ഞടിച്ച ഹെയിഡന്‍ ഉദ്ദേശം വ്യക്തമാക്കി. മറുവശത്ത് കാറ്റിച്ചും നല്ല ഫോമിലായിരുന്നു.
എന്നാല്‍ ഹര്‍ബജന്‍ വന്നതോടെ കളി മാറി. 29 റണ്‍സെടുത്ത ഹെയിഡന്‍ ബാജിക്ക് കീഴടങ്ങി. തൊട്ടുപിന്നാലെ കാറ്റിച്ചിലെ അത്യുജ്ജ്വലമായ കാച്ചിലൂടെ സച്ചിന്‍ പുറത്താക്കിയപ്പോള്‍ ഓസീസിന് മുന്നില്‍ മരണമണി മുഴങ്ങിത്തുടങ്ങി. ഒരു റണ്‍സെടുത്ത മൈക്ക് ഹസിയും ഹര്‍ബജന് കീഴടങ്ങിയതോടെ ആസ്ട്രേലിയക്കാരുടെ നെഞ്ചിടിപ്പേറി
ഇഷാന്ത് ശര്‍മ്മയുടെ മനോഹരമായൊരു പന്തിന് റിക്കി പോണ്ടിംഗ് വീണ്ടും ഇരയായതോടെ ഈ ടെസ്റ്റ് ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണെന്ന് ആസ്ട്രേലിയക്കാരും സമ്മതിച്ചു. ഷെയിന്‍ വാട്സണും ശര്‍മ്മയ്ക്ക് ഇരയായതോടെ ആ ധാരണ ഉറച്ചു. അഞ്ചു വിക്കറ്റുകള്‍ വെറും 58 റണ്‍സിന് കടപുഴകി വീണു.
മൈക്കേല്‍ ക്ലര്‍ക്കും (42) ഹാഡിനും (37) ചേര്‍ന്നുളള കൂട്ടുകെട്ട് കൂടുതല്‍ അത്യാഹിതങ്ങളില്‍ നിന്ന് ആസ്ട്രേലിയക്കാരെ രക്ഷിച്ചു. അഞ്ചു വിക്കറ്റും ഒരു ദിവസവും ബാക്കിയിരിക്കെ 375 റണ്‍സാണ് ജയിക്കാന്‍ വേണ്ടത്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഈ ടെസ്റ്റ് ഇന്ത്യ ജയിക്കുമെന്ന കാര്യം ഉറപ്പാണ്.