ദില്ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുനെ മുംബൈ അണ്ടര്‍ 14 സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. അര്‍ഹരായ പലരെയും തഴഞ്ഞാണ് ജൂനിയര്‍ സച്ചിനെ ടീമിലെടുത്തതെന്ന ആക്ഷേപവുമായി രക്ഷാകര്‍ത്താക്കള്‍ തന്നെയാണ് രംഗത്തെത്തിയിട്ടുള്ളത്.
ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഒരാള്‍, ഡബിള്‍ സെഞ്ച്വറികള്‍ നേടിയ നാലുപേര്‍, സെഞ്ച്വറികള്‍ നേടിയ ഒമ്പത് പേര്‍ എന്നിവരടങ്ങുന്ന എലൈറ്റ് ഗ്രൂപ്പിനെ തള്ളിയാണ് അര്‍ജനിന്റെ പ്രവേശം. ഇതാണ് രക്ഷാകര്‍ത്താക്കളെ വിറളി പിടിപ്പിച്ചിരിക്കുന്നത്.

ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ഭൂപന്‍ ലാല്‍വാനി 277 ബോളില്‍ നിന്നും 398 റണ്‍സ് അടിച്ചെടുത്ത് വിസ്മയം സൃഷ്ടിച്ചിരുന്നു. മകനെ ടീമിലെടുക്കുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിച്ചിരുന്നു. ഒരു പക്ഷേ, സെലക്ടര്‍ അവനേക്കാള്‍ യോഗ്യത മറ്റുചിലരില്‍ കണ്ടതായിരിക്കും കാരണം-ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കി അഭിമുഖത്തില്‍ കുട്ടിയുടെ പിതാവ് അഭിപ്രായപ്പെട്ടു.
അര്‍ജുനന്റെ ഏറ്റവും മികച്ച സ്‌കോര്‍ 124 ആണ്. അതും ഒരു സെലക്ഷന്‍ ട്രയല്‍സിനിടെ. അതിനു മുമ്പുള്ള ഏറ്റവും മികച്ച പ്രകടനം 70 റണ്‍സാണ്. കഴിവിനെയാണ് സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നതെങ്കില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് ടീമില്‍ ഇടം കിട്ടില്ലെന്ന് രക്ഷിതാക്കള്‍ വാദിക്കുന്നു. എന്തായാലും വിവാദം മുംബൈ സെലക്ഷന്‍ കമ്മിറ്റിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.