സെഞ്ചൂറിയന്‍: ഇന്ത്യയും ന്യൂസിലാന്റും മാര്‍ച്ച് 14 വെള്ളിയാഴ്ച ഏറ്റുമുട്ടുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് സച്ചിനും ഷെയ്ന്‍ ബോണ്ടും തമ്മിലുള്ള പോരാട്ടം.
ഓരോ കളി പിന്നിടുമ്പോഴും അതിമാനുഷനായി വളരുകയാണ് സച്ചിന്‍. കഴിഞ്ഞ ദിവസം ആസ്ത്രേല്യന്‍ ബാറ്റ്സ്മാന്‍മാരെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ന്യൂസിലാന്റിന്റെ പേസ് ബൗളര്‍ ഷെയ്ന്‍ ബോണ്ട്.
വേഗത മാത്രമല്ല, ഒരു സ്പിന്നറുടെ വൈദഗ്ധ്യത്തോടെ വിചാരിച്ചിടത്ത് പന്തെറിയാനുള്ള ഷെയ്ന്‍ ബോണ്ടിന്റെ മിടുക്കാണ് അദ്ദേഹത്തെ ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നമാക്കുന്നത്.
പക്ഷെ ഏത് ബൗളറെയും ക്ഷമയോടെയും വേണമെങ്കില്‍ ആക്രമണോത്സുകതയോടെയും നേരിട്ട് ഈ ലോകകപ്പില്‍ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് സച്ചിന്‍. ഈ ലോകകപ്പ് തന്റേതാക്കാനുള്ള കഠിനാധ്വാനത്തിലാണ് സച്ചിന്‍. സെഞ്ചൂറിയനിലെ ഈ മൈതാനത്തിലാണ് സച്ചിന്‍ പാക് ബൗളര്‍ ശുഹൈബ് അക്തറിനെ തച്ചുടച്ചത്.
ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് ഈ ലോകകപ്പില്‍ ഒരുക്കിയിരിക്കുന്നതെന്നത് സച്ചിന് അനുകൂലഘടകമാണ്. പക്ഷെ ന്യൂബാള്‍ കൊണ്ട് ഉള്ളിലേക്ക് തിരിയുന്ന രീതിയില്‍ പന്തെറിഞ്ഞാല്‍ സച്ചിനല്ല, ആരും മുട്ടുമടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ബൗണ്‍സും സ്വിങ്ങും എല്ലാം വഴങ്ങുന്ന ഷെയ്ന്‍ ബോണ്ടിന് ഒരു ആണവ മുങ്ങിപ്പലിന്റെ കൃത്യതയുണ്ടെന്നതാണ് ബാറ്റ്സ്മാന്‍മാരെ കുഴക്കുന്നത്. സച്ചിന്‍ ഇതിനെ എങ്ങിനെ മറികടക്കുമെന്നതാണ് പ്രശ്നം.
ന്യൂസിലാന്റിനെതിരെ ഈയിടെ നടന്ന ഏകദിനത്തില്‍ മൂന്ന് മത്സരങ്ങളില്‍ കളിച്ച സച്ചിന്‍ ആകെ നേടിയത് രണ്ട് റണ്‍സാണ്. സച്ചിനെ പിടിച്ചുകെട്ടിയതിന്റെ ഈ ആത്മവിശ്വാസം ന്യൂസിലാന്റിനുണ്ട്. ലോകത്തിലെ മികച്ച ഫീല്‍ഡര്‍മാരും ന്യൂസിലാന്റിന്റെ അനുഗ്രഹമാണ്. പക്ഷെ തങ്ങള്‍ക്കനുകൂലമായ പിച്ച് നിര്‍മ്മിച്ചാണ് ന്യൂസിലാന്റ് അന്ന് ഇന്ത്യക്കാരെ പിടിച്ചുകെട്ടിയതെന്ന് പലരും ആരോപിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ വെള്ളിയാഴ്ച അറിയാം.
ന്യൂസിലാന്റിനെ സംബന്ധിച്ചിടത്തോളം ഈ കളി ജയിച്ചാലേ സെമി കാണാനാവൂ. ആ ലക്ഷ്യത്തിലെത്താന്‍ പ്രധാന തടസ്സം സച്ചിനായിരിക്കുമെന്നും അവര്‍ക്കറിയാം. വെള്ളിയാഴ്ച ബോണ്ടിന് സച്ചിനെന്ന കൊടുങ്കാറ്റിനെ പിടിച്ചുകെട്ടാനാവുമോ? ഈ ചോദ്യത്തിനുത്തരം ന്യൂസിലാന്റിന്റെ ഭാവി നിര്‍ണ്ണയിക്കും.