ദില്ലി: സിംബാബ്വെക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. അഞ്ചാം ദിവസമായ നവംബര്‍ 22 ബുധനാഴച 44 ഓവറില്‍ 190 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 37.3 ഓവറില്‍ 190 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു.
ഒന്നാം ഇന്നിംഗ്സില്‍ ഇരട്ട സെഞ്ച്വറി നേടിയ രാഹുല്‍ ദ്രാവിഡിന്റെയും ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെയും മിന്നുന്ന പ്രകടനമാണ് ഇന്ത്യയിലെ വിജയത്തിലേക്ക് നയിച്ചത്.
ഓപ്പണര്‍മാരായ സദഗോപന്‍ രമേഷിനെയും (0) ശിവ് സുന്ദര്‍ ദാസിനെയും (4) പെട്ടെന്നു തന്നെ നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 15 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നത്തേയും പോലെ ടീം സമ്മര്‍ദ്ദത്തിനടിപ്പെട്ടു പോകും എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാഹുല്‍ ദ്രാവിഡിന് കൂട്ടായെത്തിയത്.
ചെറിയ ഇന്നിംഗ്സെങ്കിലും സിംബാബ്വെ ബൗളിംഗിനെ പിച്ചിച്ചീന്തിക്കൊണ്ട് ഇന്ത്യയ്ക്ക് ആവേശകരമായ തുടക്കം നല്‍കാന്‍ ടെണ്ടുല്‍ക്കറിന് സാധിച്ചു. 39 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ സ്കോര്‍ 80ല്‍ എത്തിയപ്പോള്‍ വീണു. പോള്‍ സ്ട്രാങ്ങിന്റെ പന്തില്‍ ബ്രയാന്‍ മര്‍ഫിക്ക് ക്യാച്ച്.
പിന്നീടാണ് ദ്രാവിഡിന്റെയും ഗാംഗുലിയുടെയും അവിസ്മരണീയ ഇന്നിംഗ്സ് പിറന്നത്. ദ്രാവിഡ് ആങ്കര്‍ റോളില്‍ നിന്നപ്പോള്‍ ഗാംഗുലി സ്ട്രൈക്ക് ഏറ്റെടുത്തു. കളി അവസാനിക്കുമ്പോള്‍ ഗാംഗുലി 65 റണ്‍സോടെയും ദ്രാവിഡ് 70 റണ്‍സോടെയും പുറത്താകാതെ നില്‍ക്കുകയായിരുന്നു.
ഇന്ത്യയുടെ ആദ്യത്തെ വിദേശ കോച്ചായ ജോണ്‍ റൈറ്റ് സ്ഥാനമേറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ടെസ്റില്‍ തന്നെ ഗംഭീര ജയം നേടാന്‍ കഴിഞ്ഞത് ടീമിനെ പ്രചോദിപ്പിക്കാനിടയുണ്ട്. ഒന്നാം ഇന്നിംഗ്സില്‍ 36 റണ്‍സിന്റെ ലീഡ് മാത്രം നേടിയപ്പോള്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ഗാംഗുലി തീരുമാനമെടുത്തത് റൈറ്റിന്റെ ഉപദേശഫലമാണന്ന് എല്ലാവരും കരുതുന്നു.