നൈറോബി: പാകിസ്ഥാനെ നാലു വിക്കറ്റിന് തോല്പിച്ച് ന്യൂസിലാണ്ട് ഐസിസി നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. 253 റണ്‍സ് എന്ന ലക്ഷ്യവുമായി രണ്ടാം പകുതിയില്‍ ബാറ്റ് ചെയ്ത ന്യൂസിലാണ്ടിനെ റോജര്‍ ട്വോസും (87) ക്രെയ്ഗ് മാക്മില്ലനും (51) നഥാന്‍ ആസിലും (49) ചേര്‍ന്നാണ് വിജയത്തിലെത്തിച്ചത്.
ഒക്ടോബര്‍ 15-ന് ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ന്യൂസിലാണ്ട് ഇന്ത്യ-ദക്ഷിണാഫ്രിക്ക സെമിഫൈനലിലെ വിജയിയെ നേരിടും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം സെമിഫൈനല്‍ ഒക്ടോബര്‍ 13 വെള്ളിയാഴ്ചയാണ്. മത്സരത്തിന്റെ തത്സമയ വിവരണം ഇന്ത്യാഇന്‍ഫോ മലയാളത്തില്‍ നിന്ന് ലഭ്യമായിരിക്കും.
ഒരു ഘട്ടത്തില്‍ 15 റണ്‍സിന് രണ്ടു വിക്കറ്റ് പോയിടത്തു നിന്നാണ് ന്യൂസിലാണ്ട് ഉയിര്‍ത്തെഴുന്നേറ്റത്. റോജര്‍ ട്വോസും നഥാന്‍ ആസിലും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ അടിച്ചെടുത്ത 135 റണ്‍സാണ് അവരെ ഇതിന് സഹായിച്ചത്. ഓരോ പന്തിലും ഓരോ റണ്‍ എന്ന കണക്കില്‍ ബാറ്റേന്തിയ ട്വോസ് 13 തവണ പന്ത് ബൗണ്ടറി കടത്തി. അവസാനം സഖ്ലൈന്‍ മുഷ്താഖിന്റെ പന്തില്‍ വസീം അക്രം പിടിച്ചാണ് ട്വോസിന്റെ ഇന്നിംഗ്സിന് തിരശ്ശീല വീണത്. അപ്പോള്‍ ന്യൂസിലാണ്ടിന്റെ സ്കോര്‍ 4-ന് 169.
പിന്നീടു വന്ന ആദം പറോറിയും (10) ക്രിസ് ഹാരിസും (0) ക്ഷണത്തില്‍ പുറത്തായതോടെ ന്യൂസിലാണ്ട് തോല്‍ക്കുമെന്ന് തോന്നി. എന്നാല്‍ ആറാം വിക്കറ്റില്‍ ക്രെയ്ഗ് മക്മില്ലനോടു ചേര്‍ന്ന പീറ്റര്‍ സ്റൈറിസ് (28) പാകിസ്ഥാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. 18 പന്തില്‍ നിന്ന് 17 റണ്‍സ് വേണ്ടിയിരുന്ന ഘട്ടത്തില്‍ സ്റൈറിസ് അര്‍ഷദ് ഖാനെ സിക്സിനു പറത്തിയതോടെ ന്യൂസിലാണ്ടിന്റെ ഫൈനല്‍ പ്രവേശം ഉറച്ചുകഴിഞ്ഞിരുന്നു.
നേരത്തെ ടോസ് നേടി ബാറ്റിംഗാരംഭിച്ച ഓപ്പണര്‍ സയീദ് അന്‍വര്‍ സെഞ്ച്വറി നേടി. ന്യൂസിലാണ്ട് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച അന്‍വര്‍ 115 പന്തില്‍ നിന്ന് 104 റണ്ണെടുത്താണ് പുറത്തായത്. ഇതില്‍ 16 ഫോറകളും ഉണ്ടായിരുന്നു. അബ്ദുള്‍ റസാഖ് (48), വസീം അക്രം (34), യൂസഫ് യൂഹാന (24) എന്നിവരും പാകിസ്ഥാനുവേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തു. ഒരുവേള പാകിസ്ഥാന്‍ 275 റണ്‍സെങ്കിലും എടുക്കുമെന്ന തോന്നല്‍ ഉളവാക്കിയിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ വേണ്ട രീതിയില്‍ റണ്‍സ് അടിച്ചു കൂട്ടാന്‍ സാധിക്കാതെ 49.2 ഓവറില്‍ 252ന് എല്ലാവരും പുറത്തായി.