നൈറോബി: ഐസിസി നോക്കൗട്ട് ക്രിക്കറ്റ് ട്രോഫി ന്യൂസിലാണ്ടിന്. ഫൈനലില്‍ ഇന്ത്യയെ നാലു വിക്കറ്റിന് തോല്പിച്ചാണ് അവര്‍ ഈ മികച്ച വിജയം നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 265 റണ്‍ വെല്ലുവിളി 49.3 ഓവറില്‍ അവര്‍ മറികടന്നു.
ഓള്‍ റൗണ്ടര്‍മാരായ ക്രിസ് കെയിന്‍സും ക്രിസ് ഹാരിസും ചേര്‍ന്നാണ് ന്യൂസിലാണ്ടിനെ ഐതിഹാസിക വിജയത്തിലെത്തിച്ചത്. ഒരു ഘട്ടത്തില്‍ 132 റണ്‍സിന് അഞ്ചു വിക്കറ്റ് വീണ് പ്രതിസന്ധിയിലായ ന്യൂസിലാണ്ടിനെ ആറാം വിക്കറ്റില്‍ 122റണ്‍സ് നേടി ഇവരാണ് രക്ഷപ്പെടുത്തിയത്. ക്രിസ് കെയിന്‍സ് 102റണ്‍സും ക്രിസ് ഹാരിസ് 46റണ്‍സും നേടി.
265 റണ്‍സ് എന്ന ലക്ഷ്യവുമായി ബാറ്റേന്തിയ ന്യൂസിലാണ്ടിന് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. സ്കോര്‍ബോര്‍ഡില്‍ ആറ് റണ്‍ ആയപ്പോഴേക്കും ഓപ്പണര്‍ ക്രെയ്ഗ് സ്പിയര്‍മാനെ ഒരു ഡൈവിംഗ് ക്യാാച്ചിലൂടെ യുവ്രാജ് സിംഹ് പുറത്താക്കി. വെങ്കിടേഷ് പ്രസാദിന്റെ ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തിലായിരുന്നു അത്.
പിന്നീട് ഓപ്പണര്‍ നതാന്‍ ആസില്‍ മികച്ച കുറെ ഷോട്ടുകള്‍ തൊടുത്തെങ്കിലും സ്കോര്‍ 37 ആയപ്പോഴേക്കും ക്യാപ്റ്റന്‍ സ്റീഫന്‍ ഫ്ലെമിംഗ് പ്രസാദിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. അഞ്ചു റണ്‍സായിരുന്നു ഫ്ലെമിംഗിന്റെ സംഭാവന.
തുടര്‍ന്നെത്തിയ ഇന്‍ഫോം ബാറ്റ്സ്മാന്‍ റോജര്‍ ട്വോസിനോടൊത്ത് ആസില്‍ ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ ശ്രമമാരംഭിച്ചു. സെമിയില്‍ പാകിസ്ഥാനെതിരെയെന്ന പോലെ ഈ കൂട്ടുകെട്ട് അപകടകരമായ ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഗാംഗുലി കുംബ്ലെയെ പന്തേല്പിച്ചു. അതിനു ഫലവുമുണ്ടായി. 48 പന്തുകളില്‍ നിന്ന് 37 റണ്ണെടുത്ത ആസില്‍ റോബിന്‍ സിംഹിന്റെ കൈയില്‍.
109ല്‍ വെച്ച് കുംബ്ലെ വീണ്ടും ആഞ്ഞടിച്ചു. 31 റണ്ണെടുത്ത റോജര്‍ ട്വോസായിരുന്നു ഇത്തവണത്തെ ഇര. കുംബ്ലെയുടെ പന്തില്‍ ഫ്ലൈറ്റ് കണക്കാക്കുന്നതില്‍ പിഴവു പറ്റിയ ട്വോസിനെ വിക്കറ്റ് കീപ്പര്‍ വിജയ് ദാഹിയ സ്റംപ് ചെയ്യുകയായിരുന്നു.
നാലു വിക്കറ്റു വീണെങ്കിലും റണ്‍റേറ്റ് ആറിന് തൊട്ടു താഴെ നിര്‍ത്താന്‍ ന്യൂസിലാണ്ട് ബാറ്റ്സ്മാന്മാര്‍ ശ്രമിച്ചു. ഈ അവസരത്തിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും യുവ്രാജ് സിംഹും ബൗളിംഗിനെത്തുന്നത്. 18 ഓവറില്‍ വെറും 61 റണ്ണുകള്‍ മാത്രം നല്‍കിയ ഇവര്‍ ഇന്ത്യയെ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. മക്മില്ലന്റെ നിര്‍ണ്ണായക വിക്കറ്റും ടെണ്ടുല്‍ക്കര്‍ കരസ്ഥമാക്കി. 15 റണ്‍സെടുത്ത മക്മില്ലനെ ഗാംഗുലി പിടിച്ചു പുറത്താക്കുകയായിരുന്നു. അപ്പോള്‍ ന്യൂസിലാണ്ട് സ്കോര്‍ 132.
പിന്നീടാണ് ക്രിസ് കെയിന്‍സും ക്രിസ് ഹാരിസും തമ്മിലുള്ള ഐതിഹാസിക കൂട്ടുകെട്ട് പിറന്നത്.
ഇന്ത്യയ്ക്കു വേണ്ടി വെങ്കിടേഷ് പ്രസാദ് മൂന്നു വിക്കറ്റും അനില്‍ കുംബ്ലെ രണ്ടു വിക്കറ്റും വീഴ്ത്തി. ടെണ്ടുല്‍ക്കര്‍ 10 ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. യുവ്രാജ് സിംഹിന് വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും 10 ഓവറില്‍ 32 റണ്‍സ് മാത്രമേ വിട്ടു കൊടുത്തുള്ളൂ.