മെല്‍ബണ്‍ : ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലേയ്ക്ക് മാത്രം ഐസിസിയുടെ വിവാദ പരസ്യക്കരാറില്‍ ഒപ്പിടാന്‍ ആസ്ട്രേലിയന്‍ കളിക്കാര്‍ തീരുമാനിച്ചു.
എന്നാല്‍ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച വ്യവസ്ഥകള്‍ ഐസിസിയുമായി നേരിട്ട് ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമേ കളിക്കാര്‍ കരാറില്‍ ഒപ്പിടൂവെന്ന് ആസ്ട്രേലിയന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ടിം മേ വ്യക്തമാക്കി. ഏറ്റവും മികച്ച ടീമിനെ തന്നെ ടൂര്‍ണമെന്റിലേയ്ക്ക് അയയ്ക്കുമെന്ന് ആസ്ത്രലിയന്‍ ക്രിക്കറ്റ് ബോര്‍ഡും കളിക്കാരുടെ അസോസിയേഷനും വ്യക്തമാക്കി.
കരാര്‍ വിവാദത്ിതല്‍ ഐസിസി നിലപാട് മാറ്റിയില്ലെങ്കില്‍ തങ്ങള്‍ ടൂര്‍ണമെന്റ് ബഹിഷ്ക്കരിക്കുമെന്ന് കഴിഞ്ഞ ദിവസം ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് പ്രസ്താവിച്ചിരിന്നു. ഐസിസിയില്‍ നിന്നും എന്തെങ്കിലും ഉറപ്പ് കിട്ടിയിട്ടാണോ ഇപ്പോള്‍ താരങ്ങള്‍ കരാറില്‍ ഒപ്പിടാന്‍ തീരുമാനിച്ചതെന്ന് വ്യക്തമല്ല.
പ്രമുഖരായ ഇന്ത്യന്‍ കളിക്കാര്‍ ഇപ്പോഴും കരാറില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയാണ്. അവസാന സമയം പല തവണ നീട്ടിക്കൊടുത്തിട്ടും സച്ചിനും ഗാംഗൂലിയും ദ്രാവിഡും ഐസിസിയുടെ പുതിയ കരാറില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയാണ്. വിവാദം കത്തി നില്‍ക്കുമ്പോള്‍ തന്നെ ഐസിസിയുടെ ഔദ്യോഗിക സ്പോണ്‍സറായ എല്‍ജി ഇലക്ട്രോണിക്സിന്റെ എതിരാളികളായ സാംസങ്ങുമായി അഞ്ച് താരങ്ങള്‍ പരസ്യക്കരാര്‍ ഉണ്ടാക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ രണ്ടാം നിര ടീമിനെയാണ് ഇന്ത്യ ടൂര്‍ണമെന്റിനയയ്ക്കുന്നതെന്ന് ഏതാണ്ട് ഉറപ്പാണ്. കരാര്‍ ബാധിക്കാത്ത കളിക്കാരും സമ്മതപത്രം നല്‍കാന്‍ വിസമ്മതിക്കുകയാണ്. എല്ലാ കളിക്കാരും ഒറ്റക്കെട്ടായാണ് ബോര്‍ഡുമായി ഒരേറ്റുമുട്ടലിന് തയ്യാറായി നില്‍ക്കുന്നത്.
ചാമ്പ്യന്‍സ് ടൂര്‍ണമെന്റിലേയ്ക്കു മാത്രമായാണ് കരാര്‍ ഒപ്പിടുന്നതെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും 2007 വരെയുളള എല്ലാ ടൂര്‍ണമെന്റുകളിലും നിബന്ധനകളില്‍ മാറ്റമുണ്ടായിരിക്കില്ലെന്ന് അവര്‍ വിശദീകരിക്കുന്നു. ഇത് ഫലത്തില്‍ കളിക്കാരെ പരിഹസിക്കുന്നതിന് തുല്യമാണ്. കാരണം ഒരേ വ്യവസ്ഥയില്‍ തന്നെ ഓരോ ടൂര്‍ണമെന്റിലും ഒപ്പു വയ്ക്കാനാണ് ഐസിസി ആവശ്യപ്പെടുന്നത്. ഇതു കൊണ്ട് കളിക്കാര്‍ക്ക് നേട്ടമൊന്നുമില്ല.
ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റിന്‍ഡീസ് ടീമുകള്‍ ഇതുവരെ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ എന്തു ചെയ്യുമെന്ന് നോക്കി നില്‍ക്കുകയാണ് അവര്‍. എന്നാല്‍ ഉറച്ച തീരുമാനമെടുക്കാതെ ആടിക്കളിക്കുന്ന ബിസിസിഐ എല്ലാ വളളത്തിലും ഒരേസമയം കാലു വയ്ക്കാനാണ് തയ്യാറാകുന്നതെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ ആരോപിക്കുന്നു.
ക്രിക്കറ്റിലെ അവഗണിക്കാനാവാത്ത സാമ്പത്തിക ശക്തിയാണ് ഇപ്പോള്‍ ഇന്ത്യ. ക്രിക്കറ്റിന്റെ സാമ്പത്തിക ശാസ്ത്രം നിയന്ത്രിക്കുന്നതു പോലും ഇപ്പോള്‍ ഇന്ത്യയാണ്. ഈ സാഹചര്യത്തില്‍ കളിക്കാരുടെ താല്‍പര്യങ്ങളെ അവഗണിക്കുന്ന ഏകപക്ഷീയവും അഹന്ത നിറഞ്ഞതുമായ ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ഐസിസി ശ്രമിക്കുമ്പോള്‍ അതിനെ തടയാന്‍ ബിസിസിഐയ്ക്ക് കഴിയേണ്ടതാണ്. എന്നാല്‍ മറ്റൊരു രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡും ചെയ്യാത്ത അന്ത്യശാസനകളും രണ്ടാം നിര ടീമിനെ തിരഞ്ഞെടുക്കലുമൊക്കെയായി ദുരൂഹമായ നിലപാടുകള്‍ കൈക്കൊളളുകയാണ് ബിസിസിഐ.
സച്ചിനില്ലാത്ത ഒരു ടുര്‍ണമെന്റില്‍ പണമെറിയാന്‍ എത്ര കമ്പനികള്‍ തയ്യാറാകുമെന്നും ഐസിസി ഭയക്കുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച ബാറ്റിംഗ് ശക്തിയായ ഇന്ത്യ പൂര്‍ണശക്തമല്ലാത്ത ഒരു ടീമുമായി മത്സരിക്കാനിറങ്ങുന്നത് ലോകമെങ്ങുമുളള ക്രിക്കറ്റ് ആരാധകരെ കളിയില്‍ നിന്നകറ്റും. ഒരു ഭ്രാന്തായി ഇന്ത്യന്‍ യുവത്വം ക്രിക്കറ്റ് കൊണ്ടാടുന്നതിനു കാരണം സച്ചിന്റെയും ഗാംഗൂലിയുടെയും ബാറ്റാണെന്നത് ഏത് കൊച്ചു കുട്ടിയ്ക്കും അറിയാം.
ഐസിസിയുടെ കരാര്‍ ഏകപക്ഷീയവും മര്‍ദ്ദക സ്വഭാവമുളളതും ആണെന്ന് കൊക്കോ കോള ആരോപിച്ചിട്ടുണ്ട്. ഒട്ടേറെ താരങ്ങളുടെ അവസരം നഷ്ടപ്പെടുത്തുന്നതുമാണ് ഈ കരാര്‍. കരാറില്‍ ഒപ്പിട്ടത് ഇന്ത്യയിലെ ക്രിക്കറ്റ് ഭരണാധികാരികളുടെ സമ്മതത്തോടെയാണെന്ന് സംശയിക്കേണ്ട അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഒരു രാജ്യവും ഇതേവരെ ചെയ്യാത്ത നടപടികള്‍ കൈക്കൊളളുന്നതിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഈ സംശയം ശരിവയ്ക്കുകയാണ് ചെയ്യുന്നത്.