ഹരാരെ: ലോകകപ്പില്‍ സിംബാബ്വേയ്ക്കെതിരായ നിര്‍ണ്ണായക മത്സരത്തിലും ഇന്ത്യ പതറുന്നു. സൂപ്പര്‍ സിക്സിലേക്ക് കടക്കണമെങ്കില്‍ ജയിച്ചേ തീരൂ എന്ന ഈ ജീവന്മരണ മത്സരവും ഇന്ത്യയുടെ കൈപ്പിടിയില്‍ നിന്ന് വഴുതിപ്പോകുമോ എന്ന നിലയിലാണ്.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 255 റണ്‍സാണ് നേടിയത്. ഓപ്പണിംഗില്‍ സെവാഗിനെ പരീക്ഷിച്ച ഇന്ത്യയ്ക്ക് നല്ല തുടക്കമായിരുന്നു. ടെണ്ടുല്‍ക്കറും സെവാഗും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട് ഇന്ത്യയെ മെച്ചപ്പെട്ട നിലയിലെത്തിച്ചു. 17ാമത്തെ ഓവറില്‍ ഈ കൂട്ടുകെട്ട് തകര്‍ന്നു. അപ്പോഴേക്കും ഇവര്‍ ഇരുവരും ചേര്‍ന്ന് 99 റണ്‍സ് ഇന്ത്യക്ക് സമ്മാനിച്ചു. സെവാഗ് പുറത്തായെങ്കിലും സച്ചിന്‍ റണ്‍റേറ്റ് ഉയര്‍ത്തി നിര്‍ത്തുന്നതില്‍ ഒരു പരിധി വരെ വിജയിച്ചു.
പക്ഷെ സെവാഗിന് പകരമെത്തിയ ദിനേശ് മോംഗിയ തികഞ്ഞ പരാജയമായിരുന്നു. സ്കോര്‍ 142ല്‍ എത്തി നില്ക്കെ ദിനേശ് മോംഗിയയുടെ വിക്കറ്റ് നഷ്ടമായി. തൊട്ടുപിന്നാലെ സച്ചിനും ക്ലീന്‍ ബൗള്‍ഡായി മടങ്ങിയതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദ്ദത്തിലായി. സച്ചിന്‍ 81 റണ്‍സെടുത്തു. അവിടെ നിന്ന് ഇന്ത്യയെ കരകയറ്റാന്‍ പകരമെത്തിയ ആര്‍ക്കുമായില്ല. സച്ചിന്‍ വീണതോടെ ഇന്ത്യ പതറാന്‍ തുടങ്ങി. പകരമെത്തിയ സൗരവ് ഗാംഗുലി, യുവരാജ് സിംഗ്, കൈഫ്, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ തികഞ്ഞ പരാജയമായിരുന്നു.
സിംബാബ്വേയുടെ ബൗളിംഗിനെതിരെ പിടിച്ചുനില്ക്കാന്‍ ശ്രമിച്ച ദിനേശ് മോംഗിയയും സൗരവ് ഗാംഗുലിയും റണ്‍ റേറ്റ് കുറയ്ക്കുകയും ചെയ്തു. ആത്മവിശ്വാസം ചോര്‍ന്നുപോയ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെയാണ് ക്രീസില്‍ കണ്ടത്. ഒരറ്റത്ത് വിക്കറ്റ് പോകാതെ ക്ഷമാപൂര്‍വം രാഹുല്‍ ദ്രാവിഡ് പിടിച്ച് നിന്നതിനാല്‍ ഇന്ത്യ 50 ഓവറും കളിച്ചു എന്ന് പറയാം. ദ്രാവിഡ് 43 റണ്‍സെടുത്തു.
ഏകദിനത്തില്‍ റണ്‍സ് ഒഴുകേണ്ട മധ്യഓവറുകള്‍ ശുഷ്കമായിരുന്നു. സിംബാബ്വേയുടെ മികവുറ്റ ഫീല്‍ഡിംഗും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ പിടിച്ചുകെട്ടാന്‍ അവരെ സഹായിച്ചു.
ബാറ്റിംഗില്‍ എന്തത്ഭുതവും പുറത്തെടുക്കാന്‍ കഴിയുന്ന ആന്റി ഫ്ലവര്‍ ഉള്‍പ്പെടെയുള്ള സിംബാബ്വേ ബാറ്റിംഗ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ എങ്ങിനെ നേരിടും എന്നേ ഇനി അറിയാനുള്ളൂ. സിംബാബ്വേയെ സംബന്ധിച്ച് ഇന്ത്യയ്ക്കെതിരെ വിജയിച്ചാല്‍ സൂപ്പര്‍ സിക്സിലേക്ക് കടക്കാമെന്നുറപ്പായി. ഈ മത്സരവും കൂടി തോറ്റാല്‍ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടക്കയാത്രയ്ക്ക് ടിക്കറ്റെടുക്കാം.