ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കണം
തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ ദക്ഷിണാഫ്രിക്ക വഴങ്ങി കഴിഞ്ഞു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റ ടീം, പിന്നീട് ബംഗ്ലാദേശിനോടും ഇന്ത്യയോടും തോറ്റു. ഇനിയൊരു തോല്‍വി വഴങ്ങിയാല്‍ സെമി ഫൈനല്‍ മോഹം ടീമിന് ഉപേക്ഷിക്കാം. ബാറ്റിംഗ് നിരയുടെ മോശം ഫോമാണ് ടീമിന് തലവേദനയാവുന്നത്. നായകന്‍ ഡുപ്ലെസി മാത്രമാണ് ഭേദപ്പെട്ട രീതിയില്‍ കളിക്കുന്നത്. ഡികോക്ക്, ഡുമിനി, ഹാഷിം അംല, ഡേവിഡ് മില്ലര്‍, എന്നിവര്‍ വേണ്ടത്ര മികവിലേക്കുയര്‍ന്നിട്ടില്ല. വലിയ സ്‌കോര്‍ പിന്തുടരുമ്പോള്‍ ഇത് തിരിച്ചടിയാവുന്നുമുണ്ട്.
ഗെയിലും റബാദയും
വെസ്റ്റിന്‍ഡീസിന്റെ ബാറ്റിംഗ് നിരയും ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് നിരയും തമ്മിലുള്ള പോരാട്ടമായിരിക്കും ലോകകപ്പില്‍ നടക്കുക. ക്രിസ് ഗെയില്‍, ഷെയ് ഹോപ്, ആന്ദ്രെ റസ്സല്‍ എന്നിവരടങ്ങിയ ബാറ്റിംഗ് നിര ടൂര്‍ണമെന്റിലെ ഏറ്റവും ശക്തമായതാണ്. ദക്ഷിണാഫ്രിക്കന്‍ പേസ് നിരയില്‍ കഗിസോ റബാദ, ക്രിസ് മോറിസ്, ഫെലുക്ക്‌വായോ എന്നിവരും ഫോമിലാണ്. ഇവര്‍ തമ്മിലുള്ള പോരാട്ടം മത്സരത്തില്‍ കാണാം. ദക്ഷിണാഫ്രിക്കന്‍ പേസിന്റെ കുന്തമുനയായ റബാദയും ക്രിസ് ഗെയിലും തമ്മിലുള്ള പോരാട്ടം കൂടിയായിരിക്കും ഇത്.
പരിക്ക് ഭീഷണി
ദക്ഷിണാഫ്രിക്കയ്ക്ക് ഇത്തവണ പരിക്കും വലിയ തലവേദനയാണ്. ഡെയില്‍ സ്റ്റെയിന്‍ നേരത്തെ തന്നെ പുറത്തായി കഴിഞ്ഞു. എന്‍ഗിഡിയും ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഇമ്രാന്‍ താഹിറിന് മികച്ച പിന്തുണ നല്‍കാന്‍ മറ്റൊരു സ്പിന്നര്‍ ഇല്ലാത്തതും വലിയ തലവേദനയാണ്. പക്ഷേ വിന്‍ഡീസിന് പരിക്ക് വലിയ പ്രശ്‌നമില്ല. വെടിക്കെട്ട് ബാറ്റിംഗ് നിരയില്‍ വലിയ പ്രതീക്ഷ ടീമിനുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ബാറ്റിംഗ് നിര മികച്ച രീതിയില്‍ കളിച്ചിരുന്നു. പക്ഷേ അമ്പയര്‍മാരുടെ തീരുമാനങ്ങള്‍ ടീമിനെ പിന്നോട്ടടിപ്പിക്കുകയായിരുന്നു.
നേര്‍ക്കുനേര്‍ പോരാട്ടം
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയും വിന്‍ഡീസും ആറ് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ നാല് തവണയും വിജയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമായിരുന്നു. രണ്ട് തവണ ജയം വിന്‍ഡീസിനൊപ്പം നിന്നു. സതാംപ്ടണില്‍ ബാറ്റിംഗ് പിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഇരുടീമുകളും വമ്പന്‍ സ്‌കോറുകളും നേടാന്‍ സാധ്യതയുണ്ട്. ലോകകപ്പിലെ മുന്‍തൂക്കം ഇപ്പോഴത്തെ വിന്‍ഡീസ് ടീമിന് മുന്നില്‍ വിലപ്പോവില്ല. ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരിയായ ടീമാണ് അവര്‍. മത്സരത്തില്‍ മുന്‍തൂക്കം വിന്‍ഡീസിനാണ്. പക്ഷേ ദക്ഷിണാഫ്രിക്കയെ എഴുതി തള്ളാനാവില്ല.