ബ്ലുംഫൊണ്ടെയ്ൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശ് വെറും 147 റൺസിന് ഓളൗട്ടായി. 33 റൺസ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഫാസ്റ്റ് ബൗളർ കഗീസോ റബാദയാണ് ബംഗ്ലാദേശിനെ തകർത്തത്. റബാദയ്ക്കൊപ്പം ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബൗളിംഗ് ഓപ്പണ്‍ ചെയ്ത ഡുവോൺ ഒലിവർ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക 333 റൺസിന് ജയിച്ചിരുന്നു.
രണ്ടാം ടെസ്റ്റിൽ ടോസ് നേടി ആദ്യം പന്തെറിഞ്ഞ ബംഗ്ലാദേശിന് തീരെ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് കിട്ടിയത്. ദക്ഷിണാഫ്രിക്കൻ നിരയിൽ നാല് പേരാണ് സെഞ്ചുറിയടിച്ചത്. ഒന്നാം ടെസ്റ്റിലെ മാൻ ഓഫ് ദ മാച്ചായ ഡീൻ എൽഗർ 113, ഓപ്പണിങ് കൂട്ടാളിയായ എയ്ഡൻ മാർക്ക്രാം 143, സ്റ്റാർ ബാറ്റ്സ്മാൻ ഹാഷിം അംല 12, ക്യാപ്റ്റൻ ഫാഫ് ഡുപ്ലിസി 135 എന്നിവരാണ് സെഞ്ചുറി വീരന്മാർ. നാല് വിക്കറ്റിന് 573 റൺസെടുത്ത് ദക്ഷിണാഫ്രിക്ക ഡിക്ലയർ ചെയ്തു.
ദക്ഷിണാഫ്രിക്കയുടെ കൂറ്റൻ സ്കോറിന് മുന്നിൽ ഒന്ന് പൊരുതി നോക്കാൻ പോലും ബംഗ്ലാദേശിന് പറ്റിയില്ല. 13 റൺസില്‍ അവർക്ക് സൗമ്യ സർക്കാരിനെ നഷ്ടപ്പെട്ടു. 70 റൺസെടുത്ത വിക്കറ്റ് കീപ്പർ ലിട്ടൻ ദാസ് മാത്രമാണ് ബംഗ്ലാ നിരയിൽ ചെറുത്തുനിന്നത്. ക്യാപ്റ്റൻ മുഷ്ഫിക്കർ റഹീം ഉൾപ്പെടെ 7 പേർ രണ്ടക്കം കാണാതെ പുറത്തായി. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റ് പോകാതെ 7 റൺസ് എന്ന നിലയിലാണ്. ഇപ്പോഴും 419 റൺസ് പിന്നിൽ.