പൊച്ചിഫ്‌സ്ട്രൂം: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ്, ട്വന്റി20 പരമ്പരകളില്‍ നാണം കെട്ട തോല്‍വിക്ക് പകരം വീട്ടി ദക്ഷിണാഫ്രിക്ക. മൂന്നാം ഏകദിനത്തിലും വിജയിച്ചതോടെ മൂന്ന് മത്സര ഏകദിന പരമ്പര തൂത്തുവാരിയാണ് ദക്ഷിണാഫ്രിക്ക പകരം വീട്ടിയത്. വന്‍ നാണക്കേട് ഒഴിവാക്കാന്‍ ഓസീസിന് ജയം അനിവാര്യമായ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ജെ ജെ സ്മൂട്ട്‌സിന്റെയും (84) ഹെന്റിച്ച് ക്ലാസന്റെയും (68*), കെയ്‌ലി വെറിനിയുടെയും (50) ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. സ്മൂട്ട്‌സാണ് കളിയിലെ താരം.ക്ലാസനാണ് പരമ്പരയിലെ താരം.
താരതമ്യേനെ കുറഞ്ഞ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചു. ജെനിമാന്‍ മലാന്‍ (23) ക്വിന്റന്‍ ഡീ കോക്ക് (26) ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 47 റണ്‍സ് ടീമിന് സമ്മാനിച്ചു. ഇരുവരും മടങ്ങിയ ശേഷം ക്രീസിലെത്തിയ സ്മൂട്ട്‌സും വെറിനിയുമാണ് കളി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കിയത്. 98 പന്തില്‍ 12 ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് സ്മൂട്ട്‌സിന്റെ പ്രകടനം. വെറിനി 50 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും പറത്തി. ഇരുവരും മടങ്ങിയ ശേഷം നിലയുറപ്പിച്ച കളിച്ച ക്ലാസന്‍ 78 പന്തില്‍ 10 ഫോറും ഒരു സിക്‌സും നേടി. ഡേവിഡ് മില്ലര്‍ (3) ക്ലാസനൊപ്പം പുറത്താവാതെ നിന്നു. ഓസ്‌ട്രേലിയക്കുവേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റും റിച്ചാര്‍ഡ്‌സനും ആദം സാംബയും ഓരോ വിക്കറ്റും പങ്കിട്ടു.
വിജയവഴിയില്‍ തിരിച്ചെത്തി ലിവര്‍പൂള്‍, വിജയം തുടര്‍ന്ന് ആഴ്‌സണല്‍
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ലാബുഷാനെയുടെ (108) കന്നി ഏകദിന സെഞ്ച്വറിയാണ്. 108 പന്തില്‍ എട്ട് ബൗണ്ടറി ഉള്‍പ്പെടെയാണ് താരത്തിന്റെ പ്രകടനം. ഡാര്‍സി ഷോര്‍ട്ട് (36), മിച്ചല്‍ മാര്‍ഷ് (32) എന്നിവരാണ് ഓസീസ് നിരയിലെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ക്കും (4) ആരോണ്‍ ഫിഞ്ചിനും (22) മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിക്കാതെ പോയതാണ് ഏകദിനത്തില്‍ ഓസീസിന് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി സ്മൂട്ട്‌സും നോര്‍ജയും രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ഡാര്യന്‍ ഡുപ്പാവില്ലോന്‍, ആന്‍ഡിലി ഫെലുക്കുവായോ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.