For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗാംഗുലിയുടെ ടീമോ കോലിയുടെ ടീമോ? ടെസ്റ്റില്‍ മികച്ചത് ആരെന്ന് ആകാശ് ചോപ്ര പറയും

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വീരമുഖമാണ് സൗരവ് ഗാംഗുലി. വിരാട് കോലിയാകട്ടെ ആധുനിക മുഖവും. ഗാംഗുലിയുടെ കാലത്ത് ഫീനിക്‌സ് പക്ഷിയെപ്പോലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉയര്‍ത്തെഴുന്നേറ്റത്. ഗാംഗുലിക്ക് കീഴില്‍ ടീം ഇന്ത്യ കരുത്തരായ ഓസ്‌ട്രേലിയയെയും ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും അവരുടെ നാട്ടില്‍ച്ചെന്ന് വിറപ്പിച്ചു.

താരതമ്യം

ഒരു വ്യാഴവട്ടക്കാലത്തിനിപ്പുറം ഇന്ത്യന്‍ ടീം 'കോലീ' യുഗത്തില്‍ എത്തുമ്പോള്‍ ഇതിഹാസങ്ങള്‍ ഒഴിച്ചിട്ട സ്ഥാനങ്ങളില്‍ യുവതാരങ്ങള്‍ വിലസുന്നത് കാണാം. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒട്ടും മാറിയിട്ടില്ല. പഴയ പോരാട്ടവീര്യവും പ്രസരിപ്പും ടീം ഇന്ത്യ മുറുക്കെപ്പിടിക്കുന്നു. ഈ അവസരത്തില്‍ പഴയ ഗാംഗുലിയുടെ ടെസ്റ്റ് ടീമിനെയും ഇപ്പോഴത്തെ കോലിയുടെ ടെസ്റ്റ് ടീമിനെയും തമ്മില്‍ താരതമ്യം ചെയ്യുകയാണ് മുന്‍ ഇന്ത്യന്‍ താരവും വിഖ്യാത ക്രിക്കറ്റ് കമ്മന്റേറ്ററുമായ ആകാശ് ചോപ്ര. ആരുടെ ടീമാണ് ഏറ്റവും മികച്ചതെന്നും ഇദ്ദേഹം പറയുന്നു.

ജയിപ്പിക്കാൻ പഠിപ്പിച്ചത് ഗാംഗുലി

'ഇന്ത്യയെ ജയിക്കാന്‍ പഠിപ്പിച്ചത് ഗാംഗുലിയാണ്. ഗാംഗുലിയുടെ സമയത്ത് ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയില്‍ പോയി പരമ്പര സമനില പിടിച്ചു. പാകിസ്താനില്‍ ചെന്ന് അവരെ തോല്‍പ്പിച്ചു. ഇന്ത്യയില്‍ വെച്ച് ഓസ്‌ട്രേലിയയോട് ഒരു പരമ്പര ജയിച്ചു, ഒരെണ്ണം തോറ്റു. ഇംഗ്ലണ്ടില്‍ ചെന്ന് ഒരു പരമ്പര സമനിലയിലാക്കിയ ചരിത്രവും ഗാംഗുലിയുടെ ടീമിന് പറയാനുണ്ട്', ആകാശ് ചോപ്ര അറിയിച്ചു.

കോലിയുടെ നേട്ടം

'ഇതേസമയം, ഓസ്‌ട്രേലിയയില്‍ ചെന്ന് ടെസ്റ്റ് പരമ്പര ജയിച്ച ചരിത്രമാണ് കോലിയുടെ പ്രധാന നേട്ടം. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ പോയി ഒരു പരമ്പര സ്വന്തമാക്കുന്നതും. എന്നാല്‍ ദക്ഷിണാഫ്രിക്കയോടും ഇംഗ്ലണ്ടിനോടും കോലിയുടെ ടീം ദയനീയമായി തോറ്റു', താരതമ്യത്തിന് മുന്‍പുള്ള ആകാശ് ചോപ്രയുടെ മുഖവുര ഇങ്ങനെ. കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കും മുന്‍പ് ഇദ്ദേഹം തിരഞ്ഞെടുത്ത ഗാംഗുലിയുടെയും കോലിയുടെയും ടെസ്റ്റ് ഇലവനെ ചുവടെ കാണാം.

ടീമുകൾ

ഗാംഗുലിയുടെ ടീം:

വീരേന്ദര്‍ സെവാഗ്, ആകാശ് ചോപ്ര, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി, പാര്‍ത്ഥിവ് പട്ടേല്‍, ഹര്‍ഭജന്‍ സിങ്, അനില്‍ കുംബ്ലൈ, സഹീര്‍ ഖാന്‍, അജിത് അഗാര്‍ക്കര്‍.

കോലിയുടെ ടീം:

രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി/ജസ്പ്രീത് ബുംറ.

ഓപ്പണിങ് കൂട്ടുകെട്ട്

ചോപ്രയുടെ അഭിപ്രായത്തില്‍ കോലിയുടെ ടീമിലാണ് മികച്ച ഓപ്പണിങ് ജോടിയുള്ളത്. ഗാംഗുലിയുടെ ടീമില്‍ വീരേന്ദര്‍ സെവാഗും ആകാശ് ചോപ്രയുമാണ് ഓപ്പണര്‍മാരായുള്ളത്. രോഹിത്തിനെക്കാള്‍ ഒരുപടി മുകളിലാണ് സെവാഗ്. ഇക്കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മായങ്ക് അഗര്‍വാള്‍ ആകാശ് ചോപ്രയെ ബഹുദൂരം കടത്തിവെട്ടുന്നുണ്ടെന്ന് ഇദ്ദേഹം സ്വയം വിലയിരുത്തുന്നു.

മധ്യനിരയിൽ

മെല്‍ബണിലും സിഡ്‌നിയിലും പുറത്തെടുത്ത പ്രകടനമാണ് മായങ്കിന്റെ മാറ്റുകൂട്ടുന്നത്. ഒപ്പം ഇന്ത്യയില്‍ വെച്ച് രണ്ടു ഇരട്ട സെഞ്ച്വറികളും താരം കുറിച്ചിട്ടുണ്ട്. അതുകൊണ്ട് കോലിയുടെ ടീമിലെ ഓപ്പണിങ് കൂട്ടുകെട്ടാണ് കൂടുതല്‍ ദൃഢം, ആകാശ് ചോപ്ര അറിയിച്ചു. എന്നാല്‍ മധ്യനിരയിലേക്ക് വരുമ്പോള്‍ ഗാംഗുലിയുടെ ടീമിനാണ് മികവ് കൂടുതല്‍. മൂന്നാം നമ്പറില്‍ ദ്രാവിഡുണ്ട്. ചേതേശ്വര്‍ പൂജാര മികച്ച ബാറ്റ്‌സ്മാനാണെങ്കിലും ദ്രാവിഡിനോളം വരില്ല, ചോപ്ര പറയുന്നു.

സച്ചിനോളം വരില്ല

നാലാം നമ്പറില്‍ വിരാട് കോലിയാണ് ഇറങ്ങുന്നത്. മറുപക്ഷത്തുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും. കോലി അതുല്യ പ്രതിഭയാണ്. ഇതില്‍ സംശയമില്ല. പക്ഷെ സച്ചിനെ കടത്തിവെട്ടുന്ന പ്രകടനം ടെസ്റ്റില്‍ കോലി ഇനിയും പുറത്തെടുത്തിട്ടില്ല. അതുകൊണ്ട് ഇവിടെയും ഗാംഗുലിയുടെ ടീമിനാണ് ആധിപത്യം, ആകാശ് ചോപ്ര വ്യക്തമാക്കി.

ലക്ഷ്മൺ മുന്നിൽ

അജിങ്ക്യ രഹാനെയും വിവിഎസ് ലക്ഷ്മണും തമ്മിലാണ് അടുത്ത താരതമ്യം. രഹാനെയും ലക്ഷ്മണും തമ്മില്‍ സാമ്യതകള്‍ ഒരുപാടുണ്ട്. ഇരുവരും ടെസ്റ്റില്‍ സമാന റണ്‍സുകളാണ് അടിച്ചെടുത്തിരിക്കുന്നത്. കളി ശൈലിയും ഏറെക്കുറെ സമാനം. എന്നാല്‍ പ്രകടനം വിലയിരുത്തുമ്പോള്‍ ലക്ഷ്മണ്‍ തന്നെ ഒരു മുഴം മുന്നില്‍, ചോപ്ര അഭിപ്രായപ്പെട്ടു.

ആറാം നമ്പറിൽ ഗാംഗുലി

ആറാം നമ്പറില്‍ ഹനുമാ വിഹാരിയെ കോലിയുടെ ടീമില്‍ കാണാം. ഗാംഗുലിയുടെ ടീമിലോ, അദ്ദേഹംതന്നെ ഈ സ്ഥാനം അലങ്കരിക്കുന്നു. ഗാംഗുലിക്ക് മുന്നില്‍ ഹനുമാ വിഹാരിയെ താരതമ്യം ചെയ്യാറായിട്ടില്ല. ചുരുക്കത്തില്‍ ഗാംഗുലിയുടെ ടീമാണ് മധ്യനിരയില്‍ ശക്തമെന്ന് ആകാശ് ചോപ്ര വിലയിരുത്തുന്നു. വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തില്‍ ഇരുടീമുകളും തുല്യരാണ്. സാഹ മികച്ച കീപ്പറാണ്. പാര്‍ത്ഥിവ് പട്ടേല്‍ മികച്ച ബാറ്റ്‌സ്മാനും, മുന്‍ ഇന്ത്യന്‍ താരം അറിയിച്ചു.

സുവർണ നിമിഷം

സ്പിന്‍ ബൗളര്‍മാരിലേക്ക് വരുമ്പോള്‍ താരതമ്യം ഹര്‍ഭജന്‍ സിങ്ങും രവിചന്ദ്രന്‍ അശ്വിനും തമ്മിലാണ്. ഇവിടെ അശ്വിനാണ് മേല്‍ക്കൈ. കാരണം ഇന്ത്യയ്ക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിരിക്കുന്നത് അശ്വിനാണ്. ഇന്ത്യയ്ക്കായി ഒരുപാട് പരമ്പരകള്‍ അശ്വിന്‍ നേടിക്കൊടുത്തിട്ടുമുണ്ട്. ഇതേസമയം, 2001 -ലെ ഇന്ത്യാ - ഓസ്‌ട്രേലിയ പരമ്പരയില്‍ ഹര്‍ഭജന്‍ പുറത്തെടുത്ത മാസ്മരിക പ്രകടനം ക്രിക്കറ്റിലെ സുവര്‍ണനിമിഷമാണെന്ന് ആകാശ് ചോപ്ര പറയുന്നു.

ജഡേജ പിന്നിൽ

മറുഭാഗത്ത് രവീന്ദ്ര ജഡേജയെക്കാള്‍ ബഹുദൂരം മുന്നിലാണ് അനില്‍ കുംബ്ലൈ. ജഡേജ മികച്ച കളിക്കാരന്‍ തന്നെ. എന്നാല്‍ ലോകം കണ്ട എക്കാലത്തേയും വലിയ മാച്ച് വിന്നറാണ് അനില്‍ കുംബ്ലൈ. അതുകൊണ്ട് ഇരുവരും തമ്മിലെ താരതമ്യം പോലും നീതിയല്ല, ആകാശ് ചോപ്ര വ്യക്തമാക്കി.

Most Read: സച്ചിന്റെ ഓപ്പണിങ് പങ്കാളി ഫിഞ്ച്! സംഭവം 2014ല്‍ — അന്നു ചിന്തിച്ചത് വെളിപ്പെടുത്തി ഓസീസ് നായകന്‍

ഗാംഗുലിയുടെ ടീം മികച്ചത്

പേസ് നിരയുടെ കാര്യം വരുമ്പോള്‍ ഗാംഗുലിയുടെ ടീമും കോലിയുടെ ടീമും തുല്യശക്തരാണ്. സഹീര്‍ ഖാനുമായി ആരെ താരതമ്യം ചെയ്താലും താരത്തിന്റെ തട്ടു താഴ്ന്നുതന്നെയിരിക്കും. ഇതേസമയം, 11 ആം നമ്പറില്‍ കോലിയുടെ ടീമിനാണ് കൂടുതല്‍ ആനുകൂല്യം. അജിത് അഗാര്‍ക്കറിനെക്കാള്‍ മികച്ചു നില്‍ക്കാന്‍ ബുംറയ്‌ക്കോ ഷമിക്കോ കഴിയുമെന്നാണ് ആകാശ് ചോപ്രയുടെ നിരീക്ഷണം. ചുരുക്കത്തില്‍ സൗരവ് ഗാംഗുലിയുടെ ടീം വിരാട് കോലിയുടെ ടീമിനെ പിന്നിലാക്കും, ആകാശ് ചോപ്രയുടെ അന്തിമവിധി ഇതാണ്.

Story first published: Wednesday, July 1, 2020, 16:25 [IST]
Other articles published on Jul 1, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+