ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ മാച്ച് വിന്നർ ആരാണ് എന്ന് ചോദിച്ചാൽ ഒരു ശരാശരി ക്രിക്കറ്റ് പ്രേമിയുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് മഹേന്ദ്ര സിങ് ധോണി എന്നായിരിക്കും. മൂന്ന് ഐസിസി ട്രോഫികൾ ഇന്ത്യക്ക് നേടിത്തന്ന ആ ജാർഖണ്ഡുകാരൻ പയ്യനെ ഇന്ത്യൻ ടീമിലേക്ക് എത്തിച്ചത് ആരാണ്? മുൻ നായകൻ സൗരവ് ഗാംഗുലി തന്നെ! എന്നാൽ, ധോണി പോലും അറിയാതെ 'ദാദ' നടത്തിയ ഒരു രഹസ്യ സ്കൗട്ടിംഗിന്റെ കഥ ഗാംഗുലി തന്നെ വെളിപ്പെടുത്തിയപ്പോൾ അത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി മാറുകയാണ്.
IPL 2026: ഇത് അംഗീകരിക്കാനാവില്ല! ധോണിയെ കാണാൻ കാത്തിരുന്ന ആരാധകർക്ക് നേരെ പരിഹാസം; ഇഷാൻ വിവാദത്തിൽ
ജംഷഡ്പൂരിലെ ആ രഹസ്യ സന്ദർശനം
ഒരു കമ്പനി ചടങ്ങിൽ വെച്ചാണ് ഗാംഗുലി ഈ രഹസ്യം പരസ്യമാക്കിയത്. അന്ന് ധോണിയെക്കുറിച്ച് ബിസിസിഐ സെലക്ടർമാർക്കോ ആരാധകർക്കോ വലിയ ധാരണയില്ലായിരുന്നു. മുൻ ഇന്ത്യൻ താരം സബ കരീം ആണ് ഗാംഗുലിയോട് ജാർഖണ്ഡിൽ ഒരു വെടിക്കെട്ട് ബാറ്റർ ഉണ്ടെന്നും അദ്ദേഹത്തിന്റെ കളി ഒന്നു നേരിട്ട് കാണണമെന്നും ആവശ്യപ്പെടുന്നത്.
സബ കരീമിന്റെ വാക്ക് കേട്ട് സൗരവ് ഗാംഗുലി നേരെ ജംഷഡ്പൂരിലേക്ക് വണ്ടി കയറി. താൻ കളി കാണാൻ വരുന്നുണ്ടെന്ന കാര്യം ഗാംഗുലി ആരോടും പറഞ്ഞിരുന്നില്ല, ധോണിയോട് പോലും!

കണ്ണ് തള്ളിച്ച സിക്സറുകൾ
ജംഷഡ്പൂരിലെ ആ ആഭ്യന്തര മത്സരത്തിൽ ധോണിയുടെ ബാറ്റിംഗ് കണ്ട് ഗാംഗുലി അക്ഷരാർത്ഥത്തിൽ അമ്പരന്നുപോയി. ഗാംഗുലി ആ നിമിഷത്തെ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്: "ഞാൻ അവിടെ ചെല്ലുമ്പോൾ ധോണി തകർത്തു ബാറ്റ് ചെയ്യുകയായിരുന്നു. സ്റ്റേഡിയത്തിന്റെ എല്ലാ കോണിലേക്കും പന്തുകൾ പറക്കുന്നുണ്ട്. ചില സിക്സറുകളൊക്കെ സ്റ്റേഡിയത്തിന് പുറത്താണ് ചെന്ന് വീണത്. അത്രയും പവർഫുൾ ആയിരുന്നു ആ ഹിറ്റുകൾ."
ധോണിയുടെ ആ അസാമാന്യ ബാറ്റിംഗ് മികവ് കണ്ട ദാദയ്ക്ക് ഒരു കാര്യം മനസ്സിലായി— ഈ പയ്യൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി മാറ്റിയെഴുതാൻ പോകുന്നവനാണ്.
ബെഞ്ചിലിരുത്താൻ പാടില്ലാത്ത പ്രതിഭ!
മത്സരം കഴിഞ്ഞയുടൻ ഗാംഗുലി ബിസിസിഐ ഭാരവാഹികളെ വിളിച്ച് ധോണിയെ ഉടൻ തന്നെ 'ഇന്ത്യ എ' ടീമിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടു. ഗാംഗുലി നായകനായ ആ ടീമിലും ധോണി തന്റെ ബാറ്റിംഗ് വിസ്മയം തുടർന്നു. സിക്സറുകളുടെ അകമ്പടിയോടെ ധോണി അവിടെ ഒരു തകർപ്പൻ സെഞ്ചുറിയും നേടി.
"മികച്ച ഒരു കളിക്കാരനെ ഒരിക്കലും ബെഞ്ചിലിരുത്തി സമയം കളയരുത്. അങ്ങനെയുള്ള പ്രതിഭകൾക്ക് എപ്പോഴും ആദ്യ പരിഗണന നൽകണം. അതായിരുന്നു ധോണിയെ കണ്ടെത്താൻ എന്നെ പ്രേരിപ്പിച്ചത്," ഗാംഗുലി പറഞ്ഞുനിർത്തി.
അവസ്മരണീയമായിരുന്നു മഹേന്ദ്ര സിങ് ധോണി എന്ന താരത്തിന്റെ ക്രിക്കറ്റിങ് കരിയർ. ഒരു താരം എന്ന നിലയിലും നായകൻ എന്ന നിലയിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടപറഞ്ഞ് 7 വർഷമായിട്ടും ധോണിക്ക് ഒരു റീപ്ലേസ്മെന്റ് കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. മൂന്ന് ഐസിസി ട്രോഫികൾ ഇന്ത്യയ്ക്ക് സമ്മാനിച്ച ക്യാപ്റ്റൻ കൂളിനെ ലോകം ഓർക്കുമ്പോൾ, അദ്ദേഹം മുന്നിലേക്ക് വരാൻ കാരണമായ ഈ കഥയും നിങ്ങൾ ഓർക്കേണ്ടതാണ്.