ലണ്ടൻ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ബി സി സി ഐ ഉപദേശക സമിതി അംഗവുമായ സൗരവ് ഗാംഗുലി ഇന്ത്യൻ ടീമംഗങ്ങളെ കാണുന്നു. ചാമ്പ്യൻസ് ട്രോഫിക്കായി ലണ്ടനിൽ എത്തിയ ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിൽ വെച്ചാണ് ഗാംഗുലി താരങ്ങളെ കാണുന്നത്. കോച്ച് അനില്‍ കുംബ്ലെയും ക്യാപ്റ്റൻ വിരാട് കോലിയും തമ്മിൽ ഉള്ളതായി പറയപ്പെടുന്ന അഭിപ്രായ വ്യത്യാസങ്ങളാണ് കൂടിക്കാഴ്ചയിലെ ചര്‍ച്ചാവിഷയമെന്നറിയുന്നു.
സൗരവ് ഗാംഗുലി കൂടി അംഗമായ ബി സി സി ഐ ഉപദേശക സമിതിക്കാണ് പുതിയ കോച്ചിനെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം. ഈ സാഹചര്യത്തിലാണ് കുംബ്ലെയെക്കുറിച്ചുള്ള ഫീഡ്ബാക്ക് ലഭിക്കുന്നതിനായി ഗാംഗുലി കളിക്കാരെ കാണുന്നത്. ഈ കൂടിക്കാഴ്ചയുടെ വെളിച്ചത്തിലാകും അനിൽ കുംബ്ലെയെ കോച്ചായി നിലനിർത്തണോ അതോ പുതിയ കോച്ചിനെ തിരഞ്ഞെടുക്കണോ എന്ന് ബി സി സി ഐ നിശ്ചയിക്കുക എന്നും സൂചനയുണ്ട്.

ഇന്ത്യൻ ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് ബി സി സി ഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കോച്ചായി നിയമിക്കപ്പെട്ട അനിൽ കുംബ്ലെയുടെ കാലാവധി ജൂൺ 18ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇത്. വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സേവാഗ്, ഓസ്ട്രേലിയയുടെ ടോം മൂഡി, ഇംഗ്ളണ്ടിന്റെ റിച്ചാർഡ് പൈബസ് എന്നിങ്ങനെ ആറ് പേർ കോച്ചാകാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിയിൽ ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.