ദില്ലി: 'ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെ', ഭിന്നതാത്പര്യ ആരോപണത്തില്‍ രാഹുല്‍ ദ്രാവിഡിനോട് വിശദീകരണം തേടിയ സംഭവത്തില്‍ ബിസിസിഐക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.
'ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ഫാഷനാണിത്. ആര്‍ക്കുംനേരെ ഭിന്നതാത്പര്യം ആരോപിക്കാം. വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ല. ഏറ്റവുമൊടുവില്‍ രാഹുല്‍ ദ്രാവിഡിനും ലഭിച്ചു ഇതേ പരാതി. ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ' - ഗാംഗുലി ട്വിറ്ററില്‍ കുറിച്ചു.

സംഭവത്തില്‍ സമാനമായ പ്രതികരണമാണ് ഹര്‍ഭജന്‍ സിങ്ങും രേഖപ്പെടുത്തിയത്. ക്രിക്കറ്റ് ഇതിഹാസങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ് ഇത്തരത്തിലുള്ള കാരണം കാണിക്കല്‍ നോട്ടീസുകളെന്ന് ഹര്‍ഭജന്‍ ട്വിറ്ററില്‍ അറിയിച്ചു. ഒരേസമയം ദേശീയ ക്രിക്കറ്റ് അക്കാദമി ഡയറക്ടര്‍ പദവിയും ഇന്ത്യാ സിമന്റ്‌സ് ഗ്രൂപ്പിന്റെ വൈസ് ചെയര്‍മാന്‍ പദവിയും വഹിക്കുന്നതാണ് ദ്രാവിഡിന് ഉയര്‍ന്നിരിക്കുന്ന ആരോപണം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥരാണ് ഇന്ത്യാ സിമന്റ്‌സ്. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗം സഞ്ജീവ് ഗുപ്ത നല്‍കിയ പരാതിയെത്തുടര്‍ന്ന് ബിസിസിഐ ഓംബുഡ്‌സ്മാന്‍, റിട്ടയര്‍ഡ് ജസ്റ്റിസ് ഡികെ ജയിന്‍ ദ്രാവിഡിനോട് വിശദീകരണം തേടുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച്ചക്കകം വിശദീകരണം നല്‍കാന്‍ ദ്രാവിഡിനോട് ആവശ്യപ്പെട്ടതായി ജസ്റ്റിസ് ജയിന്‍ അറിയിച്ചു. ദ്രാവിഡിന്റെ മറുപടി വിലയിരുത്തിയാകും വിഷയത്തില്‍ നടപടി വേണമോ, വേണ്ടയോ എന്ന കാര്യം നിശ്ചയിക്കുക - ജയിന്‍ കൂട്ടിച്ചേര്‍ത്തു.
മുന്‍പ് സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവര്‍ക്ക് നേരെയും ഭിന്നതാത്പര്യ ആരോപണം ഉയര്‍ന്നിരുന്നു. ബിസിസിഐ ഉപദേശക സമിതി അംഗങ്ങളെന്നിരിക്കെ മുംബൈ ഇന്ത്യന്‍സിന്റെ ഉപദേഷ്ടാവായി സച്ചിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉപദേഷ്ടാവായി ലക്ഷ്മണും ദില്ലി ക്യാപിറ്റല്‍സിന്റെ ഉപദേഷ്ടാവായി ഗാംഗുലിയും തുടരുന്നതില്‍ ഭിന്നതാത്പര്യമുണ്ടെന്നാണ് ആക്ഷേപം ഉയര്‍ന്നത്.

എന്നാല്‍ സത്യവാങ്മൂലത്തില്‍ താരങ്ങള്‍ ആരോപണങ്ങള്‍ പാടെ നിഷേധിച്ചു. നിലവില്‍ കപില്‍ ദേവ്, ശാന്ത രംഗസ്വാമി, അന്‍ഷുമാന്‍ ഗെയ്ക്‌വാദ് എന്നിവരാണ് ബിസിസിഐയുടെ ഉപദേഷ്ടക സമിതിയിലുള്ളത്.