കൊല്‍ക്കത്ത: ശ്രീലങ്കയ്‌ക്കെതിരെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ വിമര്‍ശനം. പ്രതികൂല സാഹചര്യത്തില്‍ ബാറ്റ് ചെയ്യാന്‍ ഇന്ത്യന്‍ ടീം ഇനിയും പരിചയ സമ്പത്ത് നേടിയിട്ടില്ലെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ആദ്യ ഏകദിനത്തിലെ ടീം തെരഞ്ഞെടുപ്പിനെയും മുന്‍ ക്യാപ്റ്റന്‍ വിമര്‍ശിച്ചു.
10000 ഏകദിന റൺസിനരികെ ധോണി... ഇനി വേണ്ടത് വെറും 109 റൺസ്.. മുന്നിൽ സച്ചിൻ, ഗാംഗുലി, ദ്രാവിഡ് മാത്രം!
അജിങ്ക്യ രഹാനെയെ മൂന്നാം നമ്പരായി ബാറ്റിങ്ങിനിറക്കണമെന്നാണ് ഗാംഗുലിയുടെ അഭിപ്രായം. ഇത്തരം പിച്ചുകളില്‍ അനുയോജ്യനായ താരമാണ് രഹാനെ. രണ്ടാം മത്സരത്തില്‍ രഹാനെയെ കളിപ്പിക്കുമെന്നാണ് താന്‍ കരുതുന്നത്. പിച്ചില്‍ മഞ്ഞുവീഴ്ചയുണ്ടാകുന്നതിനാല്‍ തുടക്കത്തില്‍ സീം ബൗളിങ്ങിനെ തുണയ്ക്കുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റു സ്ഥാനങ്ങളില്‍ കളിക്കുന്നതിനേക്കാള്‍ വ്യത്യസ്തമാണ് ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങളില്‍ ബാറ്റേന്തുന്നത്. കെഎല്‍ രാഹുലിനും രഹാനെയ്ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴത്തെ ടീമില്‍ മാറ്റങ്ങള്‍ ആവശ്യമാണ്. 2019 ലോകകപ്പിന് മുന്‍പായി കളിക്കാരുടെ സ്ഥാനങ്ങളില്‍ വ്യക്തയുണ്ടാക്കണമെന്നും ഗാംഗുലി പറഞ്ഞു.
അവസരങ്ങള്‍ കിട്ടിയിട്ടും കാര്യമായ പ്രകടനം നടത്താത്ത ശ്രേയാംസ് കുമാറിനും മനീഷ് പാണ്ഡെയ്ക്കും ഗാംഗുലിയുടെ പരോക്ഷ വിമര്‍ശനവുമുണ്ടായി. ഇരുവരും കിട്ടിയ അവസരം ഉപയോഗിച്ച് മികച്ച ടോട്ടല്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് ഗാംഗുലി പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളില്‍ അവര്‍ മികച്ചവരാണെന്ന് അഭിപ്രായമില്ല. ലോകകപ്പിന് മുന്‍പ് രഹാനെയ്ക്കും രാഹുലിനും കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ സെലക്ടര്‍മാര്‍ ശ്രദ്ധിക്കണെന്നും ഗാംഗുലി വ്യക്തമാക്കി.