ദില്ലി: ഒത്തുകളി വിവാദത്തിൽ ഉൾപ്പെട്ട കളിക്കാർ ഇപ്പോഴും ഐ പി എല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും കളിക്കുന്നുണ്ട് എന്ന് മലയാളി ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത്. മാച്ച് ഫിക്സിങിൽ ഉൾപ്പെട്ട കളിക്കാരെ ബി സി സി ഐ സംരക്ഷിക്കുകയാണ് എന്നും ശ്രീശാന്ത് ആരോപിച്ചു. റിപ്പബ്ലിക് ചാനലിനോട് സംസാരിക്കവേയാണ് ശ്രീശാന്ത് ഇക്കാര്യങ്ങൾ പറഞ്ഞത്. ഒത്തുകളി കേസിൽ പെട്ട ശ്രീശാന്തിനെ ബി സി സി ഐ ആജീവനാന്തം വിലക്കിയിരിക്കുകയാണ്.
എന്തുകൊണ്ടാണ് തന്നെ മാത്രം ലക്ഷ്യം വെക്കുന്നത് എന്നും ശ്രീശാന്തിന് ചോദിക്കാനുണ്ട്. ഒത്തുകളി വിവാദത്തിൽ എന്നെ ബലിയാടാക്കുകയാണ് ചെയ്തത്. അന്വേഷണത്തിൻറെ സമയത്ത് പല പേരുകളും ഉയർന്നു വന്നിരുന്നു. ഒരുപാട് കളിക്കാർക്ക് നേരെ ആരോപണമുയർന്നു. താൻ ആരുടെയും പേര് പറയുന്നില്ല. എന്നാൽ ദില്ലി പോലീസ് അവരുടെ പേര് പറഞ്ഞിരുന്നു. ഈ കൂട്ടത്തിൽ പെട്ട പല കളിക്കാരും പല രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കുന്നുണ്ട്. അവര്‍ ഐ പി എല്ലിലും കളിക്കുന്നുണ്ട്.
13 കളിക്കാരുടെ പേരുകളാണ് രഹസ്യ കവറിൽ ഉണ്ടായിരുന്നത്. ആ പേരുകള്‍ എനിക്കറിയില്ല. എന്നാൽ എന്തുകൊണ്ടാണ് ആരോപിതരായ ആ കളിക്കാരെ ചോദ്യം ചെയ്യാതിരുന്നത്. അല്ല ഇനി അവരുടെ പേരിലുള്ള ആരോപണങ്ങൾ തെളിഞ്ഞില്ല എങ്കിൽ അക്കാര്യമെങ്കിലും പുറത്ത് വിടേണ്ടതല്ലേ. ശ്രീശാന്ത് ചോദിക്കുന്നു. ഒത്തുകളിക്കേസിൽ ശ്രീശാന്തിന്റെ വിലക്ക് ഹൈക്കോടതി നീക്കിയെങ്കിലും പിന്നീട് ഡിവിഷൻ ബെഞ്ച് വിലക്ക് ശരിവെച്ചു വിധി പറഞ്ഞിരുന്നു.