ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ പരിചയസമ്പന്നനായ അമ്പാട്ടി റായുഡുവിന് പകരം അനുഭവസമ്പത്ത് കുറഞ്ഞ വിജയ് ശങ്കറിനെ ഉള്‍പ്പെടുത്തിയത് ശരിക്കും ഷോക്കായിരുന്നു. എന്തുകൊണ്ടാണ് പ്രസാദ് ഇങ്ങനെയൊരു ചൂതാട്ടത്തിന് മുതിര്‍ന്നതെന്നു അറിയില്ല. നാലാം നമ്പര്‍ പൊസിഷനില്‍ അനുയോജ്യനായ താരത്തെ കണ്ടെത്തേണ്ടത് പ്രസാദിന്റെയും സംഘത്തിന്റെയും ചുമതലയായിരുന്നു. പക്ഷെ അവര്‍ അതു ചെയ്തില്ല.
റായുഡുവിന് എന്താണ് സംഭവിച്ചതെന്നു നോക്കൂ. രണ്ടു വര്‍ഷത്തേക്കു അദ്ദേഹത്തെ ടീമിലെടുത്തു. നാലാം നമ്പറില്‍ കളിക്കുകയും ചെയ്തു. എന്നാല്‍ ലോകകപ്പില്‍ നിന്നും റായുഡുവിനെ ഒഴിവാക്കി. ലോകകപ്പ് ടീമിലെത്താന്‍ ത്രീഡി താരമാവണോ? ത്രീഡി ക്രിക്കറ്ററെയാണ് വേണ്ടതെന്നാണ് പ്രസാദ് അന്നു പറഞ്ഞത്. ഒരു മുഖ്യ സെലക്ടര്ക്കു പറ്റിയ വിശദീകരണമാണോ ഇതെന്നും ഗംഭീര്‍ ചോദിക്കുന്നു. റായുഡുവിനെ തഴഞ്ഞതു മാത്രമല്ല മുഖ്യ സെലക്ടറായിരിക്കെ പ്രസാദിന്റെ മറ്റു ചില തീരുമാനങ്ങളും തന്നെ ഞെട്ടിച്ചതായി ഗംഭീര്‍ പറഞ്ഞു.
ഇതിനു പ്രസാദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- ഒരു കാര്യം സ്ഥിരീകരിക്കട്ടെ, ശിഖര്‍, വിരാട്, രോഹിത് എന്നിവരെല്ലാം ബാറ്റ്സ്മാന്മാര് മാത്രമാണ്. ഇവര്‍ക്കൊന്നും ബൊള് ചെയ്യാനാവില്ല. വിജയ് ശങ്കറിനെപ്പോലൊരാള് ഉണ്ടെങ്കില്‍ മുന്‍നിരയില്‍ ബാറ്റ് ചെയ്യിപ്പിക്കാനും ഇംഗ്ലീഷ് സാഹചര്യത്തില്‍ ബൗളിങില്‍ ഉപയോഗിക്കാനും കഴിയുകയും ചെയ്യും.
ഇന്ത്യന്‍ ടീം സെലക്ഷന്റെ കാര്യത്തില്‍ ക്യാപ്റ്റനും കോച്ചിനും കൂടുതല്‍ റോള്‍ നല്‍കേണ്ട സമയം എത്തിയിരിക്കുകയാണെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. ക്യാപ്റ്റനും കോച്ചുമായിരിക്കണം സെലക്ടര്‍മാര്‍. പ്ലെയിങ് ഇലവനില്‍ സെലക്ടര്‍മാര്‍ ഇടപെടാനും പാടില്ല. പ്ലെയിങ് ഇലവനില്‍ ആരാക്കെ വേണമെന്നത് ക്യാപ്റ്റന്റെ ഉത്തരവാദിത്വമായിരിക്കണം. അതേസമയം, ക്യാപ്റ്റനും കോച്ചിനുമായിരിക്കണം പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കാനുള്ള അന്തിമമായ അധികാരം. കാരണം ടീമിലെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ഇവര്‍ക്കു ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ഗംഭീര്‍ വിശദമാക്കി.
അതേസമയം, ടീം സെലക്ഷനില്‍ നിലവില്‍ ക്യാപ്റ്റന്‍ വോട്ടിങ് സംവിധാനമില്ലെന്നു പ്രസാദ് ചര്‍ച്ചയില്‍ പ്രതികരിച്ചു. സെലക്ഷന് ചര്‍ച്ചയില്‍ ക്യാപ്റ്റന്‍ തന്റെ അഭിപ്രായം പറയാന്‍ മാത്രമേ അവകാശമുള്ളു. എന്നാല്‍ വോട്ട് ചെയ്യാന്‍ ബിസിസിഐയുടെ ഭരണഘടന അനുവദിക്കില്ലെന്നും പ്രസാദ് വ്യക്തമാക്കി.
ഇന്ത്യയുടെ മുന്‍ താരവും മുഖ്യ സെലക്ടറുമായിരുന്ന ശ്രീകാന്തും പ്രസാദ് നയിച്ച സെലക്ഷന് കമ്മിറ്റിയെ വിമര്‍ശിച്ചു. പ്രസാദുള്പ്പെട്ട സെലക്ഷന് കമ്മിറ്റിയിലുണ്ടായിരുന്നവര്‍ മല്‍സരപരിചയം കുറവുള്ളവരായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗൗതമിനെ പിന്തുണയ്ക്കുകയോ നിങ്ങളെ താഴ്ത്തിക്കെടുകയോ ചെയ്യുന്നില്ല. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റും ആഭ്യന്തര ക്രിക്കറ്റും തമ്മില്‍ വലിയ അന്തരമുണ്ടെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.
എന്നാല്‍ അനുഭവസമ്പത്ത് കുറവായിരുന്നുവെന്നത് സമ്മതിക്കുന്നുവെങ്കിലും അതു മാത്രമാണ് എല്ലാ സമയത്തും അളവുകോലെന്നു മനസ്സിലാക്കണമന്ന് പ്രസാദ് പ്രതികരിച്ചു. ടീം സെലക്ഷനില്‍ ചിലപ്പോള്‍ ചില താരങ്ങളെ മിസ്സ് ചെയ്തേക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സെലക്ഷന് കമ്മിറ്റി ചെയര്മാന് തീര്‍ച്ചയായും അനുഭവസമ്പത്തുള്ള ക്രിക്കറ്റര്‍ തന്നെ ആയിരിക്കണമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ മല്‍സരങ്ങളില്‍ കളിച്ച് അയാള്‍ക്കു പരിചയമുണ്ടായിരിക്കണം. കരിയറില്‍ ഉയര്‍ച്ചകളും താഴ്ചകളു നേരിട്ടയാള്‍ കൂടിയാവണം. എത്രത്തോളം മല്‍സരങ്ങള്‍ കൂടുതല്‍ കളിക്കുന്നോ, അത്രയും താരങ്ങളെ മനസ്സിലിക്കാന്‍ നിങ്ങള്‍ക്കാവുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.