അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ശ്വാസംപിടിച്ചുനിർത്തുന്ന പോരാട്ടത്തിനൊടുവിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് ഗുജറാത്ത് ടൈറ്റൻസ്. അവസാന രണ്ട് പന്തിൽ ജയിക്കാൻ വെറും 2 റൺസ് മാത്രം മതിയായിരുന്നിട്ടും ഡൽഹി തോറ്റുപോയത് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാൽ മില്ലർ അഞ്ചാം പന്തിൽ സിംഗിൾ എടുക്കാതെ കുൽദീപിനെ മടക്കി അയച്ച നിമിഷം തന്നെ ഗുജറാത്ത് ക്യാമ്പിൽ ആത്മവിശ്വാസം ഇരട്ടിയായെന്ന് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വെളിപ്പെടുത്തുന്നു.
ആ പന്തിൽ കളി മാറി!
മത്സരശേഷം നടന്ന പുരസ്കാര ചടങ്ങിൽ സംസാരിക്കവെ ഗിൽ പറഞ്ഞത് ഇങ്ങനെ:
"മില്ലർ ആ സിംഗിൾ വേണ്ടെന്ന് വെച്ചപ്പോൾ എനിക്ക് തോന്നി, ഞങ്ങൾക്ക് ഈ മത്സരം ജയിക്കാൻ അവസരമുണ്ടെന്ന്. കാരണം അവസാന പന്തിൽ അത് പിടിച്ചെടുക്കാൻ ഞങ്ങൾക്ക് വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. അവസാന പന്ത് എങ്ങനെ വേണം എന്നതിനെക്കുറിച്ച് വളരെ പ്രധാനപ്പെട്ട സംസാരം ഞാനും പ്രസിദ്ധും തമ്മിൽ ഉണ്ടായിരുന്നു. യോർക്കർ വേണോ, സ്ലോ ബോൾ വേണോ എന്നതായിരുന്നു ഡിസ്കഷൻ. അവസാനം ഞങ്ങൾ സ്ലോ ബോൾ എറിയാമെന്ന് തീരുമാനിക്കുന്നു. ഒരു യോർക്കറേക്കാൾ സ്ലോ ബോൾ ബൗണ്ടറി കടത്താനാണ് പ്രയാസമെന്നായിരുന്നു ഞങ്ങൾ ചിന്തിച്ചത്. ആ പ്ലാൻ കൃത്യമായി നടപ്പിലാക്കാൻ പ്രസിദ്ധ് കൃഷ്ണയ്ക്ക് സാധിച്ചു. ഞാൻ ഓവർ ത്രോയിലൂടെ വിട്ടുകൊടുത്ത കുറച്ച് റൺസ് കൂടിയുണ്ടായിരുന്നെങ്കിൽ എളുപ്പത്തിൽ ജയം ഉറപ്പിക്കാമായിരുന്നു. ഇതുപോലുള്ള ഒരു ക്രൂഷ്വൽ ഗെയിമിൽ ഓരോ മിസ് ഫീൽഡും ഓരോ നല്ല മൊമന്റുകളും പ്രധാനമാണ്." ഗിൽ പറഞ്ഞു.

"സ്കോർ 15 റൺസ് അധികമായിരുന്നു"
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നേടിയ 210 റൺസ് ആ പിച്ച് അനുസരിച്ച് 10-15 റൺസ് അധികമായിരുന്നു എന്ന് ഗിൽ വിശ്വസിക്കുന്നു. "ഈ വിക്കറ്റിൽ കൂറ്റൻ അടികൾ അത്ര എളുപ്പമായിരുന്നില്ല. സ്കോർ 200 കടന്നപ്പോൾ തന്നെ ഞങ്ങൾ ബൗളിംഗിൽ ആത്മവിശ്വാസത്തിലായിരുന്നു. കൃത്യമായ ലെങ്തിൽ പന്തെറിഞ്ഞാൽ വിജയം ഉറപ്പാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു," ഗിൽ കൂട്ടിചേർത്തു.
സൗത്ത് ആഫ്രിക്കൻ വെടിക്കെട്ട് താരം ഡേവിഡ് മില്ലറെ വിശ്വസിച്ച ഡൽഹി ക്യാമ്പിന്, ഗില്ലിന്റെയും പ്രസിദ്ധ് കൃഷ്ണയുടെയും ഈ തന്ത്രപരമായ നീക്കം കനത്ത തിരിച്ചടിയായി. വിജയത്തിന് തൊട്ടടുത്തെത്തി കളി കൈവിടുന്നത് ഡൽഹി ക്യാപിറ്റൽസിനെ സംബന്ധിച്ചിടത്തോളം വലിയൊരു തകർച്ചയാണ്.
അവസാന ഓവറിലെ അഞ്ചാം പന്തിൽ മില്ലർ കുൽദീപ് സിംഗിൾ നിഷേധിച്ചതിനെത്തുടർന്ന് വലിയ തർക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കുൽദീപ് യാദവിനോട് സിംഗിൾ വേണ്ട എന്നുപറഞ്ഞ മില്ലറുടെ സ്റ്റാൻഡ് തെറ്റായിരുന്നു എന്നും, അങ്ങനെ ചെയ്തിരുന്നെങ്കിൽ കളി ടൈ ആകുമായിരുന്നു എന്നും അഭിപ്രായപ്പെട്ട് മുൻ താരങ്ങളായ ഇർഫാൻ പഠാൻ, മുഹമ്മദ് കൈഫ്, വരുൺ ആരോൺ എന്നിവരും രംഗത്തെത്തിയിരുന്നു. കെ.എൽ രാഹുൽ 92 റൺസ് നേടി തിരിച്ചുവരവ് നടത്തിയ മത്സരത്തിൽ അവസാന ഓവറിലെ പിഴവ് കാരണം ഡൽഹിക്ക് തങ്ങൾ അർഹിച്ച ജയമാണ് നഷ്ടമായത്.