റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, അമ്പാട്ടി റായുഡു, മഹേന്ദ്ര സിങ് ധോണി, വിജയ് ശങ്കര്‍ എന്നിങ്ങനെ നിരവധി താരങ്ങളെ രവി ശാസ്ത്രിയും വിരാട് കോലിയും മാറി മാറി പരീക്ഷിച്ചു. പക്ഷെ ഒന്നും ഫലം കണ്ടില്ല.ലോകകപ്പില്‍ രോഹിതും ധവാനും കോലിയും ഒരുപരിധി നാലാം നമ്പറിലെ വിള്ളല്‍ മറച്ചുപിടിച്ചെങ്കിലും സെമിയില്‍ ഇത് ഒരിക്കല്‍ക്കൂടി വെളിവായി. മുന്‍നിര തകര്‍ന്നതോടെ ഇന്ത്യയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ ന്യൂസിലാന്‍ഡിന് മുന്നില്‍ വീണു. എന്നാല്‍ ഇതെല്ലാം പഴങ്കഥ. നാലാം നമ്പര്‍ പ്രശ്‌നം ഇനി ടീം ഇന്ത്യയെ അലട്ടില്ല.
പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഈ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ കഴിയുമെന്ന് ശ്രേയസ് അയ്യര്‍ ഇന്നലെയും തെളിയിച്ചു. ലോകകപ്പിന് ശേഷമുള്ള പരമ്പരകള്‍ നോക്കിയാല്‍ കാണാം ശ്രേയസ് അയ്യര്‍ പുലര്‍ത്തുന്ന സ്ഥിരത. ഇനിയിപ്പോള്‍ നാലാം നമ്പറിലെ പരീക്ഷണങ്ങള്‍ ശാസ്ത്രിക്ക് അവസാനിപ്പിക്കാമെന്ന് ചുരുക്കം.
നാഗ്പൂരിൽ നടന്ന മൂന്നാം ട്വന്റി-20 -യില്‍ ശ്രേയസ് നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായത്. 33 പന്തില്‍ നിന്നും 62 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അഞ്ചു സിക്‌സും മൂന്നും ഫോറും ശ്രേയസിന്റെ ബാറ്റില്‍ നിന്നും പിറന്നു.
നാലാം നമ്പര്‍ ബാറ്റ്‌സ്മാനായാണ് ടീമില്‍ പരിഗണിക്കുന്നതെന്ന കാര്യം മാനേജ്‌മെന്റ് മുന്‍പേ സൂചിപ്പിച്ചിരുന്നു. അതുകൊണ്ട് തയ്യാറെടുപ്പുകള്‍ക്ക് സമയം കിട്ടി. നിര്‍ണായക അവസരത്തില്‍ ടീമിനെ പിന്തുണയ്ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മത്സരശേഷം ശ്രേയസ് അയ്യര്‍ വ്യക്തമാക്കി.
നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ അഞ്ചാം നമ്പറിലാണ് ശ്രേയസ് ഇറങ്ങിയത്. അന്ന് രണ്ടുതവണ താരം അര്‍ധ സെഞ്ചുറി കുറിച്ചു. നിലവിലെ സാഹചര്യത്തില്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും പരാജയപ്പെട്ടാല്‍ മധ്യനിരയില്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ശ്രേയസിന് കഴിയുമെന്ന വിശ്വാസം മാനേജ്‌മെന്റിനുണ്ട്.
ഏതു നമ്പറില്‍ ഇറങ്ങാനും ശ്രേയസ് തയ്യാറാണെന്ന കാര്യം താരത്തിന് മേലുള്ള മതിപ്പ് വര്‍ധിപ്പിക്കുന്നു. മൂന്നാം ട്വന്റി-20 -യില്‍ പതിയെയായിരുന്നു ശ്രേയസിന്റെ തുടക്കം. പക്ഷെ വൈകാതെ താരം മത്സരത്തില്‍ പിടിമുറുക്കി. ബംഗ്ലാ സ്പിന്നര്‍മാരെ തിരഞ്ഞുപിടിച്ചാണ് ശ്രേയസ് അയ്യര്‍ പ്രഹരിച്ചത്. അടിച്ച അഞ്ചില്‍ നാലു സിക്‌സും പറന്നത് സ്പിന്നര്‍മാരുടെ ഓവറിലാണ്.
ചഹാര്‍ തിരുത്തിയെഴുതിയത് ടി20യിലെ പുതിയ ലോക റെക്കോര്‍ഡ്; ധോണി അന്നേ തിരിച്ചറിഞ്ഞു
നേരത്തെ, അക്കൗണ്ട് തുറക്കുംമുന്‍പേ ശ്രേയസിനെ പുറത്താക്കാന്‍ ബംഗ്ലാദേശിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശ് ക്യാച്ച് നഷ്ടപ്പെടുത്തിയത് ശ്രേയസിനും ഇന്ത്യയ്ക്കും തുണയായി. പറഞ്ഞുവരുമ്പോള്‍ ബാറ്റുകൊണ്ട് ശ്രേയസും പന്തുകൊണ്ട് ദീപക് ചഹാറുമാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.
ഇന്ത്യ പരമ്പര ജയിച്ചു, പക്ഷെ സഞ്ജുവിനെ കളിപ്പിക്കാതിരുന്നത് ശരിയോ? രോഷം പന്തിനെതിരെ
ഹാട്രിക്ക് ഉള്‍പ്പെടെ ആറു വിക്കറ്റുകള്‍ വീഴ്ത്തിയ ചഹാറാണ് കളിയിലെയും പരമ്പരയിലെയും താരം. ക്രീസില്‍ നിലയുറപ്പിച്ച മുഹമ്മദ് നയിമിനെയും തൊട്ടടുത്ത പന്തില്‍ ആഫിഫ് ഹൊസൈനെയും പുറത്താക്കിയ ശിവം ദൂബെയും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 16 ആം ഓവറിന് ശേഷമാണ് കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്ക് തിരിഞ്ഞതുതന്നെ.